Sunday, October 05, 2008

ആദ്യത്തെ റാഗിങ്ങ് അനുഭവം

92 ലെ മഹത്തായ S.S.L.C പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയം. മാര്‍ക്ക് തമ്പുരാന്മാരുടെ അമിതകടാക്ഷം ലഭിക്കാതിരുന്നതിനാല്‍ 3rd ഗ്രൂപ്പിനോ 4th ഗ്രൂപ്പിനോ ചേര്‍ന്നുപഠിക്കാം എന്നുനിനച്ചിരുന്ന സമയം. അങ്ങനെയിരിക്കുമ്പോള്‍ ഒരുദിവസം ഓഫീസ് കഴിഞ്ഞുവന്ന പപ്പ ചോദിച്ചു; കേരളത്തിനു വെളിയില്‍ ഏതെങ്കിലും പോളിയില്‍ ഇലക്ട്രോണിക്സ് ഡിപ്ലോമയ്ക്കു വിടട്ടെയെന്ന്. പത്താം ക്ലാസിലെ എന്റെ സഹപാഠിയായിരുന്ന ജോബിയില്‍ നിന്നും അല്പസ്വല്പം ഇലക്ട്രോണിക്സ് ബാലപാഠങ്ങള്‍ സ്വായത്തമാക്കിയിരുന്നതുകൊണ്ടും, വെളിയില്‍ പോയി അടിച്ചുപൊളിച്ചു നടക്കാം എന്ന ഉദ്ദേശത്താലും ഞാന്‍ യെസ്മൂളി. ഒരാഴ്ചക്കുള്ളില്‍ തന്നെ തമിഴ്നട്ടിലെ ഡിന്റിഗലില്‍ R.V.S. പോളിയില്‍ എനിക്ക് അഡ്മിഷന്‍ തരപ്പെടുകയും ചെയ്തു.

കോളേജില്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ കിട്ടേണ്ടിയിരുന്ന ഇന്റിമേഷന്‍ ലെറ്റെര്‍ ലഭിക്കാന്‍ വൈകിയതിനാല്‍; ദിവസങ്ങളോരോന്നായി സ്വപ്നങ്ങള്‍ നെയ്തുകൂട്ടി ഞാന്‍ എണ്ണിക്കഴിഞ്ഞുകൂടി. അവസാനം ജൂലൈയിലെ ഒരു കുതിര്‍ന്ന മഴയില്‍ “ എത്രയും പെട്ടന്ന് കോളേജില്‍ ഹാജരാവണം; ഇല്ലെങ്കില്‍ പേരുവെട്ടും “ എന്നെഴുതിയ ഒരു കമ്പി സ്ഥലത്തെ പോസ്റ്റ്മാന്‍ കൊണ്ടുവന്നുതന്നു. പിറ്റേന്ന് അതിരാവിലെതന്നെ പ്രസ്തുതകോളേജിലേക്ക് ഞാനും പപ്പയും യാത്ര തിരിച്ചു. ഇടുക്കി, കട്ടപ്പന, കുമിളി, കംബം, തേനി വഴിയായിരുന്നു യാത്ര. കേരളത്തിന്റെ അതിര്‍ത്തിയായ കുമിളി കഴിഞ്ഞപ്പോള്‍ തന്നെ ഒരു വിമ്മിഷ്ടം മനസ്സില്‍ തോന്നിത്തുടങ്ങിയിരുന്നു. കുമിളി വരെ കൂട്ടായുണ്ടായിരുന്ന; ഞാന്‍ എന്നെന്നും സ്നേഹിക്കുന്ന എന്റെ സ്വന്തം ‘മഴ’ എന്നെ ഉപേക്ഷിച്ച് എവിടെയോ പൊയിക്കഴിഞ്ഞിരുന്നു. കുമിളിയിലെ തുണുത്തുകുളിരുന്ന മഴയില്‍ കുടചൂടിപ്പിടിച്ചുനിന്നിരുന്ന എന്നെ ‘കോടക്കാറ്റ്‘ പറത്തിക്കൊണ്ടുപോകാന്‍ തുടങ്ങിയത്; തമിഴ്നട്ടിലെ അസഹനീയമായ ചൂടില്‍ കുളിച്ച് പൊടിക്കാറ്റിലൂടെ യാത്രചെയ്തപ്പോള്‍ മിസ്സ് ചെയ്യുന്നതുപോലെ തോന്നി. മറക്കാനാവാത്തൊരു ഗൃഹാതുരത്വം മനസ്സില്‍ പെയ്യുന്നതുപോലെ. യാത്രാവസാനം വൈകുന്നേരത്തോടടുത്ത് ഞങ്ങള്‍ ഡിന്റിഗലില്‍ എത്തിച്ചേര്‍ന്നു. അതുവരെ തമിഴ്നട്ടില്‍ ദര്‍ശിച്ച ഇതര നഗരങ്ങളില്‍നിന്നും വിഭിന്നമായതും, വൃത്തിയുള്ളതുമായിരുന്നു ആ നഗരം. ഈ നഗരത്തിന്റെ മുഖമുദ്ര എന്നു പറയേണ്ടത് ടിപ്പുസുല്‍ത്താന്റെ കോട്ടയാണ്. ഏകദേശം 1500 ല്‍ പരം അടി ഉയരമുള്ള ഭീമന്‍ ഒറ്റപ്പാറയുടെ മേല്‍ തുരങ്കവും, യുദ്ധം ചെയ്യാനുള്ള എല്ല സൌകര്യവുമുള്ള കോട്ട നിര്‍മിച്ചിരിക്കുന്നു!!! റോക്ക് ഫോര്‍ട്ട് എന്നായീരുന്നു അതിന്റെ വിളിപ്പേര്. താഴെ റോഡില്‍നിന്നും കോട്ടയുടെ മുകളറ്റംവരെ പാറകൊത്തിയുണ്ടാക്കിയിരൂന്ന കല്പടവുകള്‍ ഒരു അത്ഭുതം തന്നെയായിരുന്നു. അങ്ങനെ ഞങ്ങള്‍ ബസ്സ് സ്റ്റാന്‍ഡില്‍ ഇറങ്ങി, സമീപത്തുള്ള വെങ്കിടേശ്വര ലോഡ്ജില്‍ മുറിയെടുത്തു.

പിറ്റേന്ന് കാലത്ത് എട്ടുമണിയോടു കൂടി കോളേജിലേക്ക് പുറപ്പെട്ടു. 8 കി.മീ യോളം സഞ്ചരിച്ച് ഞങ്ങള്‍ കോളേജ് സ്റ്റോപ്പില്‍ ബസ്സില്‍ വന്നിറങ്ങി. ഞാനും പപ്പയും കോളേജിലേക്കു നടന്നു. ചുറ്റുപാടും അപരിചിതമുഖങ്ങള്‍. റാഗിങ്ങ് ഉണ്ടെന്നു നേരത്തെ അറിഞ്ഞിരുന്നതാണെങ്കിലും [അന്നേരം പേടിയൊന്നും തോന്നിയിരുന്നില്ല] മെയിന്‍ ഗേറ്റ് കടന്നപ്പോള്‍ അജ്ഞാതമായ ഒരു ഉള്‍ഭയം എന്റെ മനസ്സില്‍ ഉറഞ്ഞുകൂടിത്തുടങ്ങിയിരുന്നു. പ്രിന്‍സിപ്പാളിന്റെ മുറിയുടെ മുന്‍പില്‍ വച്ച് എനിക്ക് അഡ്മിഷന്‍ ശരിയാക്കിതരാന്‍ പപ്പയെ സഹായിച്ച സീനിയര്‍ വിദ്യാര്‍ത്ഥികളെ കണ്ടുമുട്ടുകയും, എനിക്കവരെ പരിചയപ്പെടുത്തിത്തരുകയും ചെയ്തു. പ്രിന്‍സിപ്പാളിന്റെ റൂമില്‍നിന്നും പ്യൂണ്‍ മുഖാന്തിരം 1st യീയര്‍ ക്ലാസില്‍ എത്തുമ്പോള്‍ ക്ലാസ്സ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. മാത്തെമറ്റിക്സ് എടുത്തുകൊണ്ടിരുന്ന സെല്‍വി മാഡവും പ്യൂണും തമ്മില്‍ എന്തൊക്കെയോ തമിഴില്‍ കുശുകുശുത്തതിനുശേഷം,[തമിഴായതിനാല്‍ എനിക്കൊന്നും മനസ്സിലായില്ല] മാഡം എനിക്കു സ്വാഗതമോതി. ക്ലാസിനകത്തെ ഒഴിഞ്ഞ ഡെസ്ക് ചൂണ്ടിക്കാണിച്ച് മാഡം മൊഴിഞ്ഞു.
“ വാങ്കോ ഹരീഷ്, അങ്കേ പോയി ഉക്കാറിങ്കോ”
“ അഭിലാഷ്, ഇവരെട്ടേ കൊഞ്ചം ശൊല്ലിക്കൊടുങ്കേ”
ഞാന്‍ കണ്ണുമിഴിക്കണ കണ്ട് ഒരു ദ്വിഭാഷിയെ ഏര്‍പ്പെടുത്തിയതാണ് മാഡം. അഭിലാഷ് മലയാളത്തില്‍ പറഞ്ഞ് ചൂണ്ടിക്കാണിച്ച സീറ്റില്‍ ഞാന്‍ ആസനസ്ഥനായി. സെല്‍വി മാഡം ക്ലാസ്സ് തുടര്‍ന്നുകൊണ്ടേയിരുന്നു. തമിഴിലായിരുന്നു ക്ലാസ്സെടുത്തിരുന്നത്. എല്ലാവരും മാഡത്തിന്റെ ലെക്ചറ് ശ്രദ്ധിച്ചുകൊണ്ടിരിക്കുനു. ഞാനാണെങ്കില്‍ കഥയറിയാതെ ആട്ടം കാണുന്ന പൊട്ടനേപ്പോലെ കണ്ണും മിഴിച്ച് മാഡത്തിന്റെ മുഖത്തേക്ക് തുറിച്ചും നോക്കിയിരുന്നു. ഇടക്കിടയ്ക്ക് ഞാന്‍ അഭിലാഷിന്റെ മുഖത്തേക്ക് ഇടങ്കണ്ണിട്ടുനോക്കും, പിന്നെ ബാക്കിയുള്ള എല്ലാവരുടേയും. എല്ലാവരും ശ്രദ്ധിച്ചിരിക്കുന്നു. അപ്പോള്‍, എനിക്കു മാത്രമേ ഒന്നും മനസിലാകാത്തുള്ളൂ. എന്താ ചെയ്യേണ്ടേ? പപ്പ വെളിയില്‍ നില്പുണ്ട്. ഈ പിരീഡും കഴിഞ്ഞ് പപ്പേടെകൂടെ നാട്ടിലേക്കു തിരിച്ചുപോയാലോ... മലയാളം മീഡിയത്തില്‍ പഠിച്ച് ഇംഗ്ലീഷ് തട്ടിമുട്ടി ഒപ്പിക്കുന്ന എനിക്ക് എങ്ങനെയെങ്കിലും തിരിച്ചുപോയാല്‍ മതിയെന്നായി. തമിഴില്‍ മാത്രം ആശയവിനിമയം നടത്തുന്ന അദ്ധ്യാപികയും, വിദ്യാര്‍ത്ഥികളും!!! ക്ലാസുകള്‍ മാറി മാറി വന്നുകൊണ്ടിരുന്നു. ഇടയ്ക്ക് ഇന്റെര്‍വെല്‍ ടൈം വന്നു. അപ്പോള്‍ ക്ലാസിലെ ഇതര മലയാളികള്‍ എന്നെ പരിചയപ്പെടുവാന്‍ വന്നു. അവരോടൂ സംസാരിക്കുംതോറും കൈവിട്ടുപോയ ധൈര്യം തിരികെകിട്ടുന്നതുപോലെതോന്നി. ലഞ്ച് ടൈമില്‍ മെസ്സില്‍ വച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് സീനിയേര്‍സിന്റെ റാഗിങ്ങിനെപറ്റിയും, നല്ല ഇടിയൊക്കെ കിട്ടുമെന്നും അഭിലാഷില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. ഇതുകൂടി കേട്ടതോടെ പേടിച്ചരണ്ട എനിക്ക് എങ്ങനെയെങ്കിലും വീടുപറ്റിയാല്‍ മതിയെന്നായി. ഉച്ചക്കുശേഷം ഞാന്‍ ക്ലാസ്സിലിരുന്നത്, കഴുത്തറക്കപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന കോഴിയുടെ അവസ്ഥയിലായിരുന്നു. ഈ സമയത്ത് എന്റെ കോളേജിലെയും, ഹോസ്റ്റലിലേയും കാര്യങ്ങളെല്ലാം പപ്പ ശരിയാക്കിയിരുന്നു. 3.30 തോടുകൂടി ക്ലാസ്സുകള്‍ അവസാനിച്ച് ഞാന്‍ കാമ്പസ്സിനു വെളിയില്‍ വരുമ്പോഴേക്കും പപ്പ യാത്ര പറയാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. എനിക്കും പപ്പയുടെ കൂടെ വരണം എന്നു പറയാനാഗ്രഹമുണ്ടായിരുന്നെങ്കിലും, ഉള്ളിലുണ്ടായിരുന്ന സങ്കടങ്ങള്‍ കടിച്ചമര്‍ത്തി അദേഹത്തെ യാത്രയാക്കി. പപ്പ പോയപ്പോഴേക്കും എന്റെ നെഞ്ചിന്‍കൂട്ടില്‍ നിന്നും ഒരു വിങ്ങലുയര്‍ന്നു, ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരവസ്ഥ, ഏകനായതുപോലെ തോന്നി...

പപ്പയെ യാത്രയാക്കിയതിനുശേഷം ഹോസ്റ്റല്‍ റൂമിലേക്ക് അഭിലാഷിന്റെയും, ബാക്കി മലയാളികൂട്ടുകാരുടെയും കൂടെ ഞാന്‍ നടന്നു. കോളേജില്‍ നിന്നും അര കി.മി. യുണ്ടായിരുന്നു ഹോസ്റ്റലിലേക്ക്. ഹോസ്റ്റലിലേക്ക് തിരിയുന്നതിന്റെ വളവില്‍ നാലഞ്ചു മലയാളി സീനിയേര്‍സ് നില്‍ക്കുന്നത് വളരെ ദൂരത്തുനിന്നെ കണ്ട അഭിലാഷ്; ഇന്നു നിന്റെ ഊഴമായിരിക്കുമെന്നും, അവര്‍ വിളിച്ചാല്‍ മറുത്തൊന്നും പറയാതെ അവരുടെ അടുത്തേക്കുചെല്ലണമെന്നും, അവരെ അനുസരിക്കണമെന്നും ഉപദേശിച്ചു. ഹോസ്റ്റലിലേക്കുള്ള വളവുതിരിഞ്ഞപ്പോള്‍ പ്രതീക്ഷിച്ചതുപോലെതന്നെ പുറകില്‍ നിന്നും ഉച്ചത്തില്‍ പേടിപ്പെടുത്തുന്നസ്വരത്തില്‍ വിളിവന്നു.
“ ഡാ; നില്‍ക്കവിടെ, ഇവിടെവാടാ”
നെഞ്ച് പടപടാന്നു മിടിക്കാന്‍ തുടങ്ങിയിരുന്നു. അത്യധികം പേടിയോടേ ഞാനവരുടെ അടുത്തേയ്ക്ക് നടന്നടുത്തു.
“ ഇങ്ങോട്ടു മാറിനില്‍ക്കടാ; പേരെന്താടാ?”
“ ഹരീഷ്”
“ഫുള്‍ നേയിം പറയെടാ”
“ ഹരീഷ്.പി.ഡി.”
“നിന്റെ അപ്പന്‍ പോയോടാ”
എന്റെ പപ്പയെ അഭിസംബോധന ചെയ്ത വിധം എനിക്കിഷ്ടപ്പെട്ടില്ല; ഒരു നിമിഷം വല്ലാത്തൊരു ദ്വേഷ്യം മനസ്സിലേക്കു കയറിവന്നു, പെട്ടന്ന് അഭിലാഷിന്റെ ഉപദേശങ്ങള്‍ മനസ്സിലേക്ക് ഓടിക്കയറി.
“പോയി സാര്‍”
‘സാര്‍’ എന്ന് സീനിയേര്‍സിനെ അഭിസംബോധന ചെയ്യണമെന്നു അഭിലാഷ് പറഞ്ഞുതന്നിരുന്നു.
“ സാറെന്നോ; വിളിച്ചു സുഖിപ്പിക്കുവാണോടാ, ആരെടാ നിന്നോട് സാറെന്നു വിളിക്കണമെന്നു പറഞ്ഞത്”
“ അഭിലാഷാണു സാര്‍”
“ഊം; ശരി..ശരി നാളെത്തൊട്ട് ഈ പൊടിമീശയൊക്കെ ചെരച്ചിട്ടു വരണംട്ടോടാ”
“ ഊം”
“ എന്താടാ മൂളുന്നെ, നീ ഊമയാണോടാ”
“ അല്ല സാര്‍; ശരി സാര്‍”
“ഊം; ഒരു കാര്യം ചെയ്യ്, വാ ഞങ്ങളുടെ കൂടേ”
എന്റെ മണക്കാട്ടപ്പാ; എന്നെയീ കാലന്മാര് എവിടെകൊണ്ടുപോകുവാണോ...എന്നെ കൊല്ലുമോ ഇന്ന്...പപ്പേടേ കൂടേ പോയാല്‍ മതിയായിരുന്നു. എന്റെ ചങ്കു കിടന്നു പിടക്കാ‍നും, ശരീരമാസകലം വിറക്കാനും തുടങ്ങി. ഹോസ്റ്റലിനോടനുബന്ധിച്ചുള്ള എന്‍ജിനീറിങ്ങ് കോളേജിന്റെ മുന്‍പിലെ പൂന്തോട്ടത്തിന്റെ സൈഡിലൂടെ അവരുടെ കൂടെ ഞാന്‍ നടന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ റോഡിനു മറുവശത്ത് നടന്നുപോകുന്ന പെണ്‍കുട്ടികളില്‍ നീല ഹാഫ്സാരി ഉടുത്തിരുന്ന ഒരുവളെ ചൂണ്ടിക്കാണിച്ചുകൊണ്ട്; പൊക്കമുള്ള ഒരു സീനിയര്‍ ചോദിച്ചു.
“ഡാ; ഞങ്ങള്‍ പറയുന്നത് നീ അവളുടെ അടുത്തുപോയി പറയണം, ഓക്കേ”
ഞാന്‍ ചെകുത്താനും കുരിശിനും ഇടയിലെന്ന അവസ്ഥയിലായി. ഇവന്മാര്‍ പറയുന്ന തരികിട അവളുടെ അടുത്തുപോയി പറഞ്ഞില്ലെങ്കില്‍ ഇവന്മാരെന്നെ കൊല്ലും, പറഞ്ഞാല്‍ അവളെന്നെ തല്ലും; അല്ലെങ്കില്‍ നാട്ടുകാരു തല്ലും.
ഞാനവള്‍ ഇട്ടിരുന്ന ചെരിപ്പ് നോക്കി. ഹൈ ഹീലാണ്. ഞാനവളുടെ അടുത്ത് ചെന്നു പറഞ്ഞാലുണ്ടാകുന്ന റിയാക്ഷന്‍, ഒരുനിമിഷം ഞാനെന്റെ മനസ്സിലൂടെ വൈന്റ് ചെയ്തു.
“ഡാ; ‘.............................’പറഞ്ഞിട്ടു വാടാ”
തമിഴില്‍ അവര്‍ പറഞ്ഞുതന്ന ആ പദം എനിക്കു മനസ്സിലാവാത്തതിനാല്‍; ഞാന്‍ ഒരു നമ്പറിട്ടു.
“ സാര്‍; എനിക്കു തമിഴറിയില്ല, ഞാന്‍ പിന്നീട് പറഞ്ഞാല്‍ പോരേ”
ഇപ്പോഴിവിടെ നിന്നും രക്ഷപെട്ടാല്‍ ഇന്നു രാത്രിതന്നെ തിരിച്ചു വണ്ടി കയറണം എന്ന കണക്കുകൂട്ടലായിരുന്നു എന്റെ മനസ്സില്‍.
“ഫ്ഭാ..@#$%^& മോനേ; പോയിപ്പറഞ്ഞിട്ടു വാടാ; ഇല്ലെങ്കില്‍ ഇന്നു നിന്റെ അവസാനമാ..”
പേടിച്ചരണ്ട ഞാന്‍ റോഡ് മുറിച്ചുകടന്ന് ആ പെണ്‍കുട്ടിയുടെ പുറകെ വച്ചടിച്ചു, എന്നിട്ട് അടുത്തെത്തിയപ്പോള്‍ വിളിച്ചു..
“എസ്കൂസ് മി മാഡം”
ഇരുനിരക്കാരിയായ ആ സുന്ദരിക്കുട്ടി തിരിഞ്ഞുനിന്നു. എന്റെ ചങ്കുകിടന്നു പെരുമ്പറകൊട്ടി.
“എന്ന വേണം” അവള്‍ ചോദിച്ചു.
ഞാന്‍ സീനിയേര്‍സിന്റെ നേരെ ദയനീയമായി നോക്കി. അവര്‍ എന്നെ മുഷ്ഠിചുരുട്ടിക്കാണിച്ച് ആക്രോശിച്ചു..
“ പറയെടാ !@#$%&* മോനേ”
ഇതു കണ്ട ആ പെണ്‍കുട്ടി ചോദിച്ചു.
“അവര് ഏതാവതു ശൊല്ലി വിട്ടിരുക്കാ; ഭയപ്പെടാതെ ശൊല്ലുങ്കോ”
“ഊം” ഞാന്‍ മൂളി.
“ശീഘ്രമാ ശൊല്ല്, എനക്കു പോണം..”
എന്തായാലും അടി ഉറപ്പായി. രക്തമയം മുഖത്തുനിന്നും ഇറങ്ങിപ്പോയിരിക്കുന്നു. വിറയാര്‍ന്ന സ്വരത്തില്‍ എന്റെ മുറി ഇംഗ്ലീഷില്‍ ഞാനവളോടു പറഞ്ഞൊപ്പിച്ചു.
“ മാഡം, അയാം വെരി സോറി ടു സേ ദാറ്റ്.....; ദേ ആര്‍ പ്രെസ്സിങ്ങ് മി ടു സേ സംതിങ്ങ് ടു യൂ..... ‘ ഞാന്‍ ഉന്നൈ കാതലിക്കറേന്‍’ “
ഒറ്റ ശ്വാസത്തില്‍ ഇത്രയും ഞാന്‍ പറഞ്ഞുനിര്‍ത്തി. അടിയെപ്പം തുടങ്ങും എന്ന പ്രതീക്ഷയോടെ അവളെ നോക്കിക്കൊണ്ടിരുന്ന എനിക്ക് കാണാന്‍ കഴിഞ്ഞത് അവള്‍ പൊട്ടിച്ചിരിക്കുന്നതും; എന്നോടായി
“ഞാനും ഉന്നൈ കാതലിക്കറേന്‍, പോതുമാ..” എന്നും പറഞ്ഞ് സീനിയേര്‍സിന്റെ നേരെ കൈയും വീശി തിരിച്ചുനടന്നു.
എന്റെ ശ്വാസം നേരെ വീണത് അപ്പോഴായിരുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചത് അടികിട്ടണ കാര്യമൊന്നുമല്ല. ഹോ! ഞാന്‍ രക്ഷപെട്ടു. ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തോടെ ഞാന്‍ തിരികെനടന്നു സീനിയേര്‍സിന്റെ അടുത്തെത്തി.
“പറഞ്ഞോടാ”
“പറഞ്ഞു സാര്‍”
“അവളെന്താ പറഞ്ഞത്”
“ഞന്‍ പറഞ്ഞതു തന്നെ അവളും പറഞ്ഞു സാര്‍”
ഇതുകേട്ടതും അവരെല്ലാം പരസ്പരം നോക്കി കൂട്ടച്ചിരിചിരിച്ചു. എന്നിട്ട് എന്നോടജ്ഞാപിച്ചു.
“ഓടടാ ഹോസ്റ്റലിലേക്ക്”
സിംഹത്തിന്റെ മടയില്‍ നിന്നും ജീവന്‍ തിരിച്ചുകിട്ടിയ മുയലിനെപ്പോലെ, തിരിഞ്ഞുനോക്കാതെ ഞാന്‍ ഹോസ്റ്റലിലേക്ക് ഓടി.

ഹോസ്റ്റല്‍ റൂമില്‍ ചെന്നുകയറിയതേ അഭിലാഷ് എന്താണുണ്ടായതെന്നു തിരക്കി. ഉണ്ടായ സംഭവങ്ങള്‍ വള്ളിപുള്ളി വിടാതെ ഞാനവനോടു പറഞ്ഞു. ഇതുകേട്ടതും അഭിലാഷും മറ്റു സഹമുറിയന്‍ മാരും ചിരിതുടങ്ങി എന്നിട്ടു പറഞ്ഞു.
“ അളിയാ; വന്നു കയറിയ ദിവസം തന്നെ നിനക്കൊരു ലൈനായല്ലോ”
അഭിലാഷ് ആ വേര്‍ഡിന്റെ അര്‍ത്ഥവും പറഞ്ഞു തന്നു. ഞാന്‍ ഉന്നൈ കാതലിക്കറേന്‍ എന്നു പറഞ്ഞാല്‍ ഞന്‍ നിന്നെ സ്നേഹിക്കുന്നു എന്നാണെന്ന്!!!. കൂട്ടുകാരുടെ പൊട്ടിച്ചിരികള്‍ക്കിടയില്‍ അടുത്ത കോളെന്തായിരിക്കും വരിക എന്ന ഉല്‍കണ്ഠയില്‍ ചിന്താമഗ്നനായി ഞാന്‍ കട്ടിലിന്റെ ഓരത്ത് ചെന്നിരുന്നു.

അന്നുരാത്രി ‘നിഷ്കളങ്കനായ’ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. കാരണമെന്തെന്നാല്‍, ഈ തമിഴത്തിപെണ്ണെങ്ങാനും ഞാന്‍ പറഞ്ഞത് സീരിയസ് ആയി എടുത്തിട്ടുണ്ടെങ്കില്‍ ; നാട്ടിലെ എന്റെ പ്രണയപുഷ്പത്തോട് എന്തു പറയും എന്നു വിചാരിച്ച്, വിചാരിച്ച് തലക്കുവട്ടായിപ്പോയി. അവളെങ്ങാനും ഇതറിഞ്ഞാല്‍ എന്നെയും കൊല്ലും... എന്നിട്ടവളും ചാകും... ദൈവമേ!!!!!!!!!

25 comments:

നരിക്കുന്നൻ said...

റാഗിംങ്ങ് അനുഭവം കൊള്ളാമല്ലോ.. ചുളിവിലൊരു പ്രണയം ഒപ്പിച്ചില്ലേ.. പിന്നീടെന്ത് സംഭവിച്ചു.. ആ പ്രണയം നീണ്ടോ..? നാട്ടിലെ പ്രണയ പുഷ്പം എന്ത് ചെയ്തു. ഒരുപാട് പറയാൻ ബാക്കി വെച്ച് പോകല്ലേ, ആകാംക്ഷ കൊണ്ടെന്റെ കരള് കത്തുന്നു.

നല്ല എഴുത്താ കെട്ടോ.. പപ്പ എല്ലാം ഏർപ്പാടാക്കി നാട്ടിലേക്ക് യാത്ര പറഞ്ഞ് പോയപ്പോൾ അനുഭവിച്ച ആ ഒറ്റപ്പെടൽ ശരിക്കും വരികളിൽ പ്രകടമായി. ആ അനുഭവം വായനക്കാരനിലേക്കും പകർന്നിരിക്കുന്നു.

ആശംസകൾ.

ജിജ സുബ്രഹ്മണ്യൻ said...

എന്നിട്ടെന്തുണ്ടായി..ആ പെണ്‍കുട്ടി ഹരീഷിനെ കാതലിച്ചോ ?
എന്തായാലും റാഗിങ്ങ് ഇനത്തില്‍ ഇത്രയല്ലേ കിട്ടിയുള്ളൂ..നന്നായീ..ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എത്ര രസമാ ഈ അനുഭവങ്ങള്‍ അല്ലേ..

അനില്‍@ബ്ലോഗ് // anil said...

ഹരീഷ്,
ഇതൊക്കെ ഒരു രസമല്ലെ. വയസ്സാം കാലത്ത് ഓര്‍ത്തു രസിക്കാന്‍ വല്ലതു വേണ്ടേ.

എറ്റവും കടുത്ത റാഗിംഗ് നിലനിന്നിരുന്ന കാലത്ത് പഠനം നടത്തിയ ആളാണ് ഞാന്‍. എന്നെ ഒരു പാടുപേര്‍ റാഗു ചെയ്തിട്ടുണ്ട്, ഞാനും. എല്ലാവരും എറ്റവും അറ്റുത്ത സുഹൃത്തുക്കളാണ്, ഇപ്പോഴും (കോളെജ് വിട്ടിട്ട് 15 വര്‍ഷം കഴിഞ്ഞു.)
ഏതായാലും ഒരു കിടു ചര്‍ച്ച മണക്കുന്നുണ്ട്.

ശ്രീ said...

റാഗിങ്ങ് അനുഭവം മോശമായില്ല ഹരീഷേട്ടാ... എന്നാലും അത്രയും കൊണ്ട് തീര്‍ന്നു കിട്ടിയല്ലോ... ഭാഗ്യം.

ഞങ്ങള്‍ക്ക് റാഗിങ് പിരീഡ് ഒരു മാസത്തിനു മേല്‍ ഊണ്ടായിരുന്നു... ഹൊ! എന്നാലും അതിനു ശേഷം ആലോചിയ്ക്കുമ്പോള്‍ അതൊക്കെ ഒരു രസമായിരുന്നു എന്ന് തോന്നുന്നുണ്ടല്ലേ?

ഞങ്ങളുടെ ഒരു റാഗിങ് കഥ ഇവിടെ ഉണ്ട്

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്താ മാഷേ ആര് ആരെ കോപ്പിയടിച്ചു
“Saturday, October 4, 2008
ജൂലൈ മഴയില്‍

92 ലെ മഹത്തായ S.S.L.C പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയം. മാര്‍ക്ക് തമ്പുരാന്മാരുടെ അമിതകടാക്ഷം ലഭിക്കാതിരുന്നതിനാല്‍ 3rd ഗ്രൂപ്പിനോ 4th ഗ്രൂപ്പിനോ ചേര്‍ന്നുപഠിക്കാം എന്നുനിനച്ചിരുന്ന സമയം. അങ്ങനെയിരിക്കുമ്പോള്‍ ഒരുദിവസം ഓഫീസ് കഴിഞ്ഞുവന്ന പപ്പ ചോദിച്ചു”--- ദേ ഇവിടുണ്ട്--- http://anonymashu.blogspot.com/

കുട്ടിച്ചാത്തന്‍ said...

ചേട്ടന്റെ പോസ്റ്റ് തനിമലയാളത്തില്‍ ആദ്യം വന്ന സ്ഥിതിയ്ക്ക് അനോണി മാഷ് കോപ്പി അടിച്ചതാ അല്ലേ :)

Typist | എഴുത്തുകാരി said...

ഈ ഒറ്റ റാഗിംഗ് കൊണ്ടു തീര്‍ന്നോ, അതോ ഇനിയും ഉണ്ടായോ?

ഹരീഷ് തൊടുപുഴ said...

നരിക്കുന്നന്‍ മാഷെ: ആ പ്രണയം നീണ്ടില്ല. ഞാന്‍ സെക്കന്റ് യീയര്‍ ആയപ്പോള്‍ ആ കുട്ടി തേര്‍ഡ് യീയര്‍; ഇലക്ട്രോണിക്സ് പ്രാക്ടിക്കല്‍ ലാബില്‍ വച്ചു കണ്ടുമുട്ടാറുണ്ടായിരുന്നു. എനിക്കാകപ്പാടെ ഒരു ചമ്മലായിരുന്നു. മിണ്ടുവാന്‍ അവസരം കിട്ടിയപ്പോള്‍ ക്ഷമ ചോദിച്ചിരുന്നു, റാഗിങ്ങ്തമാശയായി അവള്‍ അതന്നേ വിട്ടുകളഞ്ഞിരുന്നു. പിന്നെ ഞങ്ങള്‍ നല്ല കൂട്ടുകാരായി.
കുറച്ചുവര്‍ഷങ്ങള്‍ക്കു ശേഷം ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രണയപുഷ്പത്തിനോട് വിടപറയേണ്ടിവന്നു. അവളിന്ന് രണ്ടുകുട്ടികളുടെ അമ്മയായി; ചിലപ്പോള്‍ കാണാറുണ്ട്.
നന്ദിയോടെ......

കാന്താരിക്കുട്ടി: ക്രൂരതയുടെ ആദ്യഘട്ടം മാത്രമായിരുന്നു അത്; പിന്നീടല്ലേ ശരിക്കും അനുഭവിക്കന്‍ തുടങ്ങിയത്. ആറുമാസത്തോളം തുടര്‍ച്ചയായ റാഗിങ്ങ്. ഇനിയും അതിനെ പറ്റി എഴുതാം, പിന്നീട്.... നന്ദി

അനില്‍ജി: സത്യം; ഇന്നു കാണുന്ന എന്നെ പരുവപ്പെടുത്തി എടുത്തതിന് ഏറ്റവും കടപ്പെട്ടിരിക്കുന്നത് ആ ആറുമാസത്തെ റാഗിങ്ങിനാണ്; സീനിയേര്‍സിനും....നന്ദി

ഗോപക്: നന്ദി ചേട്ടാ....

ശ്രീ: ഞങ്ങള്‍ക്ക് 6 മാസമായിരുന്നു; കഠിനമായ ഫിസിക്കല്‍, മെന്റല്‍ റാഗിങ്ങായിരുന്നു. ഒട്ടേറെ തല്ലുകൊണ്ടിട്ടുണ്ട്. രാത്രി ഏതെങിലും സീനിയേര്‍സ് വന്നു പറയും, നിന്നെ നാളത്തെ സൂര്യോദയം കാണിക്കില്ലെന്ന്. പിന്നെ ഉറക്കമുണ്ടാകില്ല.... നന്ദി

കുട്ടിച്ചാത്താ: ഇതെന്റെ ഓര്‍മക്കുറിപ്പുകളാണ്. അനോനിമാഷിന്റെ അപരന്‍ ഇതുകൊണ്ടുപോയി പോസ്റ്റാന്‍ നേരത്ത് ഒരു കാര്യം ശ്രദ്ധിച്ചില്ല. ഈ പോസ്റ്റിലെ കുറച്ചു വാചകങ്ങളാണ്. താഴെക്കൊടുക്കുന്നുണ്ട്.

“ ഡാ; നില്‍ക്കവിടെ, ഇവിടെവാടാ”
നെഞ്ച് പടപടാന്നു മിടിക്കാന്‍ തുടങ്ങിയിരുന്നു. അത്യധികം പേടിയോടേ ഞാനവരുടെ അടുത്തേയ്ക്ക് നടന്നടുത്തു.
“ ഇങ്ങോട്ടു മാറിനില്‍ക്കടാ; പേരെന്താടാ?”
“ ഹരീഷ്”
“ഫുള്‍ നേയിം പറയെടാ”
“ ഹരീഷ്.പി.ഡി.”

അദ്ദേഹമിത് പോസ്റ്റാന്‍ നേരത്ത് ഉള്ളടക്കത്തിലുള്ള എന്റെ പേര്‍കൂടി മാറ്റി, അദ്ദേഹത്തിന്റെ പേര്‍ വയ്ക്കണമായിരുന്നു.

കുട്ടിച്ചാത്തന് വളരെയേറെ നന്ദിയോടെ...

എഴുത്തുകാരിചേച്ചീ: ഡിസംബേര്‍ 31 രാത്രിക്കാണ് ഞങ്ങളെ അംഗീകരിച്ചുകൊണ്ട് സീനിയേര്‍സ് വെല്‍കം പാര്‍ട്ടി തരുന്നത്. അന്ന് നഗ്നനായി നിര്‍ത്തി അരമണിക്കൂറോളം എടുത്തിട്ടുതല്ലി. ഭിത്തിലേയ്ക്ക് എടുത്ത് എറിയുകയായിരുന്നു. അന്നാണ് ഞാനെന്റെ ജീവിത്തില്‍ ഏറ്റവും കൂടുതല്‍ കരഞ്ഞിരിക്കുക...
നന്ദിയോടെ.....

Prathyush PV said...

ഹായ് റാഗ് ചെയ്താലെന്താ ഒരു ലൈന്‍ കിട്ടിയല്ലോ...........

smitha adharsh said...

അങ്ങനെ ചുമ്മാ നടന്ന ഹരീഷേട്ടന്‍ ഒരു തമിഴത്തിയെ കേറി ലൈനടിക്കാനും പഠിച്ചു..റാഗിങ്ങ് കേമമായി..

തറവാടി said...

രസിച്ചു , സമാന പോസ്റ്റ് ഇവിടെ

smitha adharsh said...

ഹരീഷേട്ടാ...ഈ ലിങ്ക് കണ്ടിരുന്നോ?
എന്താണ് കാര്യം?

http://anonymashu.blogspot.com/2008/10/blog-post_936.html

ഹരീഷ് തൊടുപുഴ said...

പ്രത്യുഷ്: നന്ദി.....
തറവാടി: വായിക്കാം കെട്ടോ; നന്ദി...
സ്മിത: നന്ദി; കുട്ടിച്ചാത്തന്റെ രണ്ടാമത്തെ കമ്മെന്റ് വായിച്ചുനോക്കിക്കെ...

കുട്ടിച്ചാത്തന്‍ said...
ചേട്ടന്റെ പോസ്റ്റ് തനിമലയാളത്തില്‍ ആദ്യം വന്ന സ്ഥിതിയ്ക്ക് അനോണി മാഷ് കോപ്പി അടിച്ചതാ അല്ലേ :)

October 6, 2008 12:19 PM

Rani said...

അന്ന് ടെന്‍ഷന്‍ അടിച്ചെങ്കിലും ഇന്നു അതോക്കൈ ഓര്‍കുമ്പോള്‍ ഒരു രസം അല്ലൈ ...
നന്നായിട്ടുണ്ട് ..

ജിതിന്‍ said...

റാഗിങ്ങ് അടിപൊളി...

ഞാന്‍ അതൊക്കെ അനുഭവിക്കാന്‍ പോകുന്നേ ഉള്ളു. ഏതാനും 3 കൊല്ലങ്ങള്‍ക്കുള്ളില്‍ അതുണ്ടാകും.. അപ്പോ ഞാനും പോസ്റ്റ് ചെയ്യാം...

അരുണ്‍ കരിമുട്ടം said...

ഹരിഷേട്ടാ, ഇന്നാ കണ്ടത്
അടിപൊളി
:)

വീകെ said...

അങ്ങനെ റാഗിങ്ങിലൂടെ ഒരു തമിഴത്തി ലൈൻ ഒപ്പിച്ചു തന്നല്ലെ... ??!!
ഭാഗ്യവാൻ......

ആശംസകൾ.

chithrakaran:ചിത്രകാരന്‍ said...

പ്രേമിപ്പിക്കുന്ന റാഗിങ്ങ് !!!
ബാക്കി എന്തു നടന്നു എന്നാണ് അറിയേണ്ടത് :)

വീകെ said...

റാഗിങ്ങിലൂടെ ഒരു തമിഴത്തി ലൈൻ ...
ഭാഗ്യവാൻ....!!

മാണിക്യം said...

മോനെ കോലാഃപൂര്‍ കൊണ്ട് ചേര്‍ത്തിട്ട് ഞങ്ങള്‍ തിരികെ പോരാന്‍ നേരം അവന്റെ മുഖത്തേ ഭാവം ഇന്നും കണ്‍മുന്നിലുണ്ട് എന്നും ഫോണ്‍ ചെയ്തിരുന്നെങ്കിലും ഒരു മാസത്തിനു ശേഷം വന്ന എഴുത്തില്‍ ആണ് കോസ്‌ട്യൂം പാര്ട്ടിയെ പറ്റി അവന്‍ എഴുതിയത് .
അവനേയും മറ്റു മൂന്ന് മലയാളികളെയും ഒന്നിച്ചാണ് വിളിച്ചത് അദ്യം പറഞ്ഞ് ഈ വേഷം ഒക്കെ മാറി ഇന്നത്തേ വേഷം ഞങ്ങള്‍ പറയുന്നതാ എന്ന് കൊടുത്തത് ഒരു മറാട്ടി പത്രം അതു കൊണ്ട് നാണം മറയ്ക്കണം ..അടുത്തത് 'മുര്‍‌ഗി ബനാവോ' കേരളത്തില്‍ നിന്നെത്തിയ മറ്റു രണ്ട് പേര്‍ക്കും അതറിയില്ലാ അടിയുടെ പൂരം പിന്നെ മോന്റെ ടെണ്‍ കുത്തിയിരുന്ന് മുട്ടിനിടയില്‍ തലവച്ച് കൈ കഴുത്തിനു പിറകില്‍ പിടിപ്പിച്ചിരുത്തുന്നത് ഒരു ഉത്തരേന്ത്യന്‍ ശിക്ഷയാണു. കുട്ടികള്‍ക്ക് പണ്ട് നമ്മള്‍ ഏത്തമിടിക്കുന്ന പോലെ ജദ്ദാ ഇന്ററ് നാഷ്ണല്‍ സ്കൂളില്‍ കന്യാകുമാരി മുതല്‍ കാഷ്‌മീര്‍ വരെയുള്ള ഭരതസംസ്കാരം 12 കൊല്ലം അനുഭവിച്ചത് അവനു രക്ഷയായി ... എഴുതാന്‍ ആത്ര അറിയില്ലങ്കിലും മലയാളം നന്നായി പറയുന്ന മറുനാടന്‍ മലയാളി ആയി ജനിച്ചു വളര്‍ന്നവന്‍ തിരികെ അടുത്ത അവധിക്കു വന്നപ്പോള്‍ റാഗിങ്ങിന്റെ ബാക്കി പറഞ്ഞു ഒരു സെമിസ്റ്റര്‍ തീരുവോളം . എല്ലാ രാത്രിയും വിളിച്ചിറക്കിയതും ഉറങ്ങാന്‍ സമ്മതിക്കാതെ പാട്ട് പാടിച്ചതും പാടാഞ്ഞാല്‍ കിട്ടിയ ഒരോ ദിവസത്തേയും പുതിയ പുതിയ ശിക്ഷകളും ...... വല്ലാതെ ദേഹോദ്രവം ചെയ്തു......
ശരിയാ അതോടെ അവന്റെ കുട്ടിത്തം വിട്ടു ...
ഇന്ന് എന്തും നേരിടാന്‍ ചങ്കൂറ്റമുണ്ട്
എന്നാലും എനിക്ക് ഓര്‍മ്പോള്‍ ......

പാവപ്പെട്ടവൻ said...

അന്നുരാത്രി ‘നിഷ്കളങ്കനായ’ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. കാരണമെന്തെന്നാല്‍, ഈ തമിഴത്തിപെണ്ണെങ്ങാനും ഞാന്‍ പറഞ്ഞത് സീരിയസ് ആയി എടുത്തിട്ടുണ്ടെങ്കില്‍ ; നാട്ടിലെ എന്റെ പ്രണയപുഷ്പത്തോട് എന്തു പറയും
പോനാല്‍ പോകട്ടും പോടാ എന്ന് പറയണം അസ്സലായി ഹരീഷേ നല്ല രസമുണ്ട്

Anil cheleri kumaran said...

രസകരമായ എഴുത്താണല്ലോ...

പാവത്താൻ said...

സത്യം പറ, ഇതെന്തിനാ വീണ്ടും പോസ്റ്റിയത്? ബ്ലോഗ്ഗിലും റാഗിങ്ങ് കൊണ്ടൂവരിക എന്നൊരു ഗൂഡ്ഢ ലക്ഷ്യമില്ലേ ഇതിനു പിന്നില്‍?എന്നെ റാഗ് ചെയ്യുന്നെങ്കില്‍ പറയണേ... എനിക്കു കുറെപ്പേരോട് I Love You എന്നു പറയണമെന്നുണ്ട്.ഇപ്പൊ പേടിച്ച് പറയാതിരിക്കുകയാ.. റാഗിങ്ങാണെന്നു പറഞ്ഞു പറയാമല്ലോ.ഒക്കുന്നെങ്കില്‍ ഒക്കട്ടെ.....

ബിനോയ്//HariNav said...

ഹരീഷേ, ഇതിപ്പഴാ കണ്ടത്. നന്നായീട്ടാ അവതരണം. മടിപിടിക്കാതെ ഇനിയും പോരട്ടെ രചനകള്‍ :)

Manikandan said...

കളമശ്‌ശേരി പോളിയിൽ ആന്റി റാഗിങ് സ്ക്വാഡ് ഒക്കെ ഉള്ള സമയത്താണ് ഞാൻ ചേരുന്നത്. അതുകൊണ്ട് ആ വർഷങ്ങളിൽ അത്ര കാര്യമായ റാഗിങ് ഉണ്ടായിരുന്നില്ല. രക്ഷപ്പെട്ടു എന്നു പറയാം. എന്നാലും റാഗിങിന്റെ ഭാഗമായി ആകെ ചെയ്യേണ്ടിവന്നത് :ഏകാന്തതയുടെ അപാരതീരം...” എന്ന ഗാനം കമുകറയുടെ സ്‌റ്റൈലിൽ പാടുക എന്നത് മാത്രമായിരുന്നു. ആകടമ്പ ഞാൻ കടന്നു. അന്ന് ആ പാട്ട് പാടിച്ച സീനിയർ ഇപ്പോൾ കൊച്ചി റിഫൈനറിയിൽ ജോലിനോക്കുന്നു. കുറച്ചു കാലം മറ്റൊരു സ്ഥപനത്തിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു. ഇടയ്‌ക്കൊക്കെ ആ പുള്ളിയെക്കാണാറുണ്ട്. അപ്പോൾ ഏകാന്തതയുടെ അപാര തീരം ഓർക്കും. ഹരീഷേട്ടന്റെ ഈ പോസ്റ്റ് ഏകാന്തതയുടെ അപാരതീരം ഓർക്കാൻ കാരണമായി. :)