Tuesday, October 11, 2011

കച്ചവടം

അയാളുടെ ചുണ്ടുകള്‍ പതിവില്ലാത്ത വിധം വിറകൊള്ളുന്നത് ഞാന്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഏതു വിധേനയും ഈ കച്ചവടം നടത്തണമെന്ന് അയാള്‍ പുലമ്പിക്കൊണ്ടേയിരുന്നു. മൂന്നുസെന്റിലെ ഒരു കുഞ്ഞു വീട്. അത്യാവശ്യം സൌകര്യങ്ങളൊക്കെ ഉണ്ടെങ്കിലും അതൊരു ലക്ഷം വീട് കോളനി പോലുള്ള സ്ഥലത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. വീട്ടിലേക്ക് കയറുവാന്‍ ഒരു നടപ്പുവഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് വിറ്റു പോകുവാൻ പാടുള്ളൊരു സ്ഥലമാണെന്നത് എനിക്കറിയാമായിരുന്നു. സഹകരണബാങ്കിൽ നിന്നും ലോണേടുത്ത വകയിൽ അടവിനു ക്ഷീണം പറ്റിയതിനാൽ അടക്കേണ്ടി വരുന്ന ഭീമമായ പലിശ അയാളെ തളർത്തിത്തുടങ്ങിയിരുന്നു. ബാങ്കിൽ നിന്നും വന്നിരുന്ന ജപ്തി നോട്ടീസിലെ അക്ഷരങ്ങൾ അയാളെ നോക്കി പല്ലിളിച്ചു കൊണ്ടിരുന്നിരിക്കണം.


രാവിലെ പല്ലുതേക്കുമ്പോഴാണു ഉറക്കച്ചടവ് മാറാത്ത മുഖവുമായി അയാളെന്നെ കാണുവാൻ വരുന്നത്. തലേ ദിവസം ഞാൻ, അയാളുടെ സ്ഥലം കാണിച്ച പാർട്ടി വാഗ്ദാനം ചെയ്ത ചെറിയ തുകക്കാണെങ്കിലും വിൽക്കാൻ താൻ സന്നദ്ധനാണെന്ന അയാളൂടെ അടിയറവ് കണ്ടപ്പോൾ സത്യത്തിൽ ഉള്ളു നീറി. നിസ്സഹായതോടെയുള്ള അയാളൂടെ വെമ്പലിന്റെ പുറത്ത് അപ്പോൾ തന്നെ പാർട്ടിയെ മൊബൈലിൽ വിളിച്ച് കച്ചവടം ഉറപ്പിക്കുമ്പോൾ, അയാളൂടെ മുഖത്ത് ആയിരം ദീപങ്ങൾ പ്രകാശിച്ചു വരുന്നത് എനിക്കു കാണാമായിരുന്നു. ഹൈവേയിലെ പുതിയ റോഡ് വരുന്നിടത്ത് ആളുകൾ സെന്റിനു പത്തും പതിനഞ്ചും ലക്ഷങ്ങൾ ചോദിക്കുന്നിടത്ത് തന്റെ ഉള്ള കിടപ്പാടം കൂടി നഷ്ടപ്പെടാതിരിക്കാൻ ഏത് താഴ്ന്ന വിലക്കു വിൽക്കാനും തയ്യാറായ ആ മനുഷ്യന്റെ ദയനീയ മുഖം കണ്ടപ്പോൾ എന്റെയും മനസ്സിൽ നിന്ന് ഒരു വിങ്ങലുയർന്നു..