Tuesday, November 10, 2009

ഭാവിയിൽ ഞങ്ങളുടെ ഇടുക്കി നാമാവശേഷമാകുമോ??

ഭാവിയിൽ വരും തലമുറയോട്; “മുല്ലപ്പെരിയാർ കായൽ” കാണിച്ചു കൊടുത്തിട്ട് അതു സ്ഥിതി ചെയ്യുന്ന പ്രദേശം, പണ്ട് ജനങ്ങൾ ഇടതിങ്ങിവസിച്ചിരുന്ന ഇടുക്കി എർണാകുളം ജില്ലകളുടെ തീരദേശ അല്ലെങ്കിൽ സമതല പ്രദേശങ്ങളായിരുന്നുവെന്നു പരിചയപ്പെടുത്തി കൊടുക്കേണ്ട അവസ്ഥ വരുമോ ആവോ??



ജലവിഭവ വകുപ്പിന്റെ പഠനറിപ്പോർട്ടു പ്രകാരം; റിക്ടർ സ്കെയിലിൽ 6.5 ശേഷിയുള്ള ഭൂകമ്പം നിമിത്തമോ, ശക്തമായ പേമാരി മൂലം ജലനിരപ്പു ക്രമാതീതമായി ഉയരുന്നതു നിമിത്തമോ, ഡാമിന്റെ ബലക്ഷയം മൂലം ചോർച്ചയുണ്ടായോ ഡാം തകരാനുള്ള സാധ്യത വിരളമല്ലാ എന്നതാണു അറിയുന്നതു. നിലവിൽ 15 TMC അതായതു 42,000 കോടി ലിറ്റെർ സംഭരണശേഷിയുള്ള മുല്ലപ്പെരിയാർ അണക്കെട്ടു തകർന്നാൽ, അതു മൂലം ഒഴുകി വരുന്ന ജലം 35 കിലോമീറ്റെർ താഴെയുള്ള ഇടുക്കി ഡാമിനു താങ്ങാൻ കഴിയാതെ വന്നാൽ; എർണാകുളം ഇടുക്കി ജില്ലകളുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. അണകെട്ടു തകർന്നാൽ തൊട്ടുതാഴെയുള്ള വണ്ടിപ്പെരിയാർ ടൌണിലെ പാലത്തിന്റെ മുകളിൽ നിന്നും 20 അടി പൊക്കത്തിൽ ജലനിരപ്പുയരുമെന്നാണു വിദഗ്ധ നിഗമനം. രക്ഷാപ്രവർത്തനം അസാധ്യമാക്കുന്ന രീതിയിലുള്ള ജലത്തിന്റെ ഫോഴ്സ് വണ്ടിപ്പെരിയാർ, സമീപ പ്രദേശങ്ങളായ ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻ കോവിൽ തുടങ്ങിയ പഞ്ചായത്തുകളെയും ജലത്തിനടിയിലാക്കും. 25 TMC ശേഷിയുള്ള ഇടുക്കി ഡാമിൽ 60% ത്തോളം ജലസംഭരണമുണ്ട്. മുല്ലപ്പെരിയാർ തകർന്നു ഒഴുകി വരുന്ന ജലത്തിനെ ഉൾകൊള്ളാൻ 40% ശേഷിയേ ഇടുക്കി ഡാമിനുണ്ടാകൂ. അതിൽ തന്നെ; പൊട്ടിയൊലിച്ചു വരുന്ന ജലപ്രളയത്തിൽ കല്ലും മണ്ണും ധാരാളമായി ഉണ്ടാകാനിടയുള്ളതുകൊണ്ട്, പകുതി സംഭരണശേഷിയേ കണക്കുകൂട്ടാനാകൂ.



അതായത്, ഇടുക്കി ഡാമിനു ഈ പ്രളയജലത്തെ താങ്ങാനാകാതെ വന്നാൽ; 40 TMC യോളം ജലമായിരിക്കും താഴെ മൂലമറ്റം, തൊടുപുഴ, മൂവാറ്റുപുഴ, പിറവം etc എന്നിവിടങ്ങളിലെക്കു ഒഴുകി എത്തുക. തൊട്ടു താഴെയുള്ള കുളമാവുഡാം, തൊടുപുഴയ്ക്കു 5 കി.മീ. മുൻപുള്ള മലങ്കരഡാം എന്നിവ നാമാവശേഷമാകും എന്നു പറയേണ്ടതില്ലല്ലോ. സമുദ്രനിരപ്പിൽ നിന്നും 2100 ലേറെ അടിയിൽ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്ഥാനം ദുരന്തത്തിന്റെ ആഴം എത്രത്തോളം വർദ്ധിപ്പിക്കും എന്നു ഊഹിക്കുമ്പോഴാണു ഞെട്ടലുണ്ടാകുന്നത്.



വാൽ: അണകെട്ടു തകർന്നാൽ കൂലം കുത്തി കുതിച്ചൊഴുകി വരുന്ന ജലപ്രളയം എന്റെ വീടിന്റെ തൊട്ടു താഴെ ഒഴുകുന്ന തൊടുപുഴ ആറിന്റെ ജലനിരപ്പിനെയും, വിസ്തൃതിയേയും എത്ര വർദ്ധിപ്പിക്കുമെന്നു ഊഹിക്കൻ കഴിയുന്നുണ്ടല്ലോ.



നിലവിലുള്ള ജലനിരപ്പിനേക്കാളും വെറും പത്തടി പൊക്കത്തിലാണു വീടിരിക്കുന്ന സ്ഥാനം. 40 TMC ജലം..!! ഓർക്കാൻ കൂടി പറ്റുന്നില്ല. വീടിന്റെ മുകളിൽ കയറി ഇരുന്നാലോ?? അപ്പോഴും 20 അടിയേ മൊത്തത്തിൽ വരുകയുള്ളൂ. തെങ്ങു കയറ്റം പഠിച്ചാലോ?? തെങ്ങിൽ കയറി രക്ഷപെടാമായിരുന്നു..!! പ്രളയം വരുമ്പോൾ സകലജീവജൈവജാലങ്ങളേയും കടപുഴക്കി കൊണ്ടു പോകില്ലേ... അല്ലേ!! അപ്പോൾ അതു കൊണ്ടും കാര്യമില്ല. ഈ ആറ് ഒഴുകി എത്തിച്ചേരുന്നതു പിറവത്തു വെച്ചു വൈക്കം കായലിലേക്കാണു. ഈ പ്രളയജലത്തെ താങ്ങുവാനുള്ള കെൽ‌പ്പ് വൈക്കം കായലിനുണ്ടാകുമോ?? കുറെയൊക്കെ കടലിൽ ചേരുമായിരിക്കാം. എന്നാലും..?? അപ്പോൾ..?? അവസാനം മദ്ധ്യകേരളത്തിന്റെ ഭൂരിഭാഗവും ഒന്നെങ്കിൽ കടലിനടിയിലായിത്തീരും..!! എന്നിട്ടവസാനം പറയാമല്ലോ... “മുല്ലപ്പെരിയാർ കായലി” ന്റെ വൃഷ്ടി പ്രദേശമാണിതൊക്കെയെന്നു..!! അല്ലേ..



(കടപ്പാട്: ഇന്നത്തെ [10/11/09] മലയാള മനോരമ പത്രത്തിൽ ശ്രീ. ആർ.കൃഷ്ണരാജ് തയ്യാറാക്കിയ ലേഖനത്തെ ആധാരമാക്കി എഴുതിയ കുറിപ്പുകൾ)

Thursday, November 05, 2009

അച്ചായനു പിണഞ്ഞ അമളി..


എന്റെ നാട്ടുകാരനും, ബഹറിൻ ബൂലോകത്തെ മിന്നും താരവുമായ സജിഅച്ചായനെ അറിയാത്തവർ വിരളമായിരിക്കും. ചെറായി മീറ്റിൽ സംബന്ധിക്കുവാൻ വേണ്ടി മാത്രമായി അദ്ദേഹം തലേന്നേ നാട്ടിലെത്തുകയും; എന്റെ സ്ഥാപനം സന്ദർശിക്കുകയും ചെയ്തു. ഷോപ്പിൽ വച്ചുള്ള ഞങ്ങളുടെ സംസാരത്തിനിടയിൽ, തന്റെ മൊബൈലിലെ ബാറ്റെറി റീചാർജ് ചെയ്യാനദ്ദേഹം ആഗ്രഹിച്ചതിൻ പ്രകാരം; തൊട്ടടുത്ത മൊബൈൽ ഷോപ്പിൽ ഏൽ‌പ്പിച്ചു. ഫോൺ ചാർജ് ചെയ്തു കിട്ടുവാൻ അരമണിക്കൂർ കാലതാമസം ഉണ്ടാകുമെന്നു കടയുടമ അറിയിച്ചതിൻ പ്രകാരം; ആ സമയം കൊണ്ടു, നഗരത്തിലെ പുരാതനവും പ്രസിദ്ധിയാർജിച്ചതുമായ ഒരു മദ്യശാലയിൽ പോയി ഭക്ഷണം കഴിച്ചിട്ടു വരാം എന്ന അദ്ദേഹത്തിന്റെ ക്ഷണം മാനിച്ച് ഞാനും കൂടെ അനുഗമിച്ചു.


മദ്യശാലയിൽ എത്തി ഭക്ഷണത്തിനു ഓർഡെർ കൊടുക്കാൻ നേരത്താണു ഒരു നഗ്നസത്യം അച്ചായന്റെ തിരുനാവുകളിൽ നിന്നും ബഹിർഗമിച്ചത്; എന്തെന്നാൽ അദ്ദേഹം “വീശില്ലെന്നു”. മറ്റുള്ളവർ സേവിക്കുന്നതു കണ്ടാസ്വദിക്കുന്നതാണു പുള്ളിയുടെ ഇഷ്ടമെന്നതും. രണ്ടെണ്ണം വീശാനുള്ള അച്ചായന്റെ ക്ഷണം നിരസിച്ചാൽ അദ്ദേഹത്തിനെന്തു തോന്നും എന്നു വിചാരിച്ചാണു ഞാൻ കൂടെ പോയത്. ഞാനാണെങ്കിൽ പിറ്റേ ദിവസം മീറ്റുള്ളതിനാൽ പച്ചയായിട്ടിരിക്കാൻ പ്രതിജ്ഞ എടുത്തിരിക്കുന്ന സമയം. ശ്ശേ!! എന്റച്ചായാ... എന്നാ പിന്നെ വല്ല ഹോട്ടലിലും കയറിയാൽ പോരായിരുന്നോ?? എന്നു തിരിച്ചടിച്ചെങ്കിലും.. എന്തായാലും വന്നതല്ലേ; എന്നും നിനച്ചു രണ്ടു പെഗ്ഗ് റെമനോവ് വോഡ്കയ്ക്കു ഓർഡെർ ചെയ്തു.


ആദ്യം മദ്യം രംഗപ്രവേശം ചെയ്തു; തൊട്ടു പുറകേ ഭക്ഷണ സാമഗ്രഹികളും. ഞാൻ ഓരോ കവിൾ അകത്താക്കുമ്പോഴും; കണ്ണിമവെട്ടാതെ അതീവ സൂഷ്മതയോടെ അദ്ദേഹം എന്നെ വീക്ഷിച്ചുകൊണ്ടിരിക്കും. ഞാൻ പൂസാകുന്നുണ്ടോ?? മുഖഭാവത്തിനു മാറ്റം വരുന്നുണ്ടോ?? സ്വഭാവത്തിനെന്തെങ്കിലും പരിണാമം സംഭവിക്കുന്നുണ്ടോ?? എന്നൊക്കെ. ഹി ഹി; ഞാനാരാ മോൻ..!! അച്ചായൻ മാത്തേൽ കണ്ടപ്പോൾ ഞാനതു മാനത്തു കണ്ടു. അച്ചായന്റെ മനസ്സിലിരിപ്പുകൾ ഊഹിച്ചെടുത്ത ഞാൻ മനസ്സിൽ ഊറിച്ചിരിച്ചു. പാവം അച്ചായൻ..!! വഴിയേ പോയ പാമ്പിനെയെടുത്തു തോളത്തിടേണ്ടി വരുമോ എന്ന അകാരണമായ ഭയം അദ്ദേഹത്തിന്റെ മുഖത്തു പ്രകടമായിരുന്നു.


എന്റെ ബൈക്കിലായിരുന്നു ഞങ്ങൾ വന്നിരുന്നത്. ഭക്ഷണശേഷം, കടയിലേക്കു തിരിച്ചു വരുവാൻ ബൈക്കു സ്റ്റാർട്ടാക്കാൻ തുടങ്ങിയ എന്നെ തടഞ്ഞു നിർത്തി അച്ചായൻ ഒരൊറ്റച്ചോദ്യം!!
“ഹരീഷിനു വണ്ടിയൊക്കെ ഓടിക്കാൻ അറിയാലോ അല്ലേ?? ഓടിക്കാൻ പറ്റിയ അവസ്ഥയിലാണല്ലോ അല്ലേ??“
ദേ, പിന്നേം പാവം അച്ചായൻ..!! പേടിച്ചു വിറച്ചാണു അദ്ദേഹത്തിന്റെ നിൽ‌പ്പ്..!! സ്വന്തമായി ബൈക്കോടിക്കൻ അറിയില്ല.. ബൈക്കോടിക്കനറിയാവുന്നവനാണെങ്കിലോ?? രണ്ടു പെഗ്ഗ് വിട്ടിട്ടുമുണ്ടു. ദേണ്ട്.. അച്ചായൻ വീണ്ടു ചെകുത്താനും കുരിശിനുമിടയിൽ..!! ഇപ്രാവശ്യം പുറത്തേക്കു തള്ളി വന്ന ചിരി എനിക്കടക്കാനായില്ല. മനസ്സില്ലാമനസ്സോടെ എന്റെ പുറകിൽ ആസനസ്ഥനായ അച്ചായനേം വഹിച്ചു കൊണ്ടു എന്റെ പൾസർ ബൈക്ക് നഗരത്തിലൂടെ ചീറിപ്പാഞ്ഞു. തോട്ടിക്കോലു പൊക്കമുള്ള അച്ചായൻ, അഞ്ചരയടി പൊക്കമുള്ള എന്റെ പുറകിൽ നടുവും വളച്ചു പമ്മിയിരുന്നു. എന്റെ ഡ്രൈവിങ്ങ് ജാഗരൂകനായിയിരുന്നു വീക്ഷിക്കുന്നു. സെന്റർ പോയിന്റിൽ ട്രാഫിക്കിൽ നിന്നിരുന്ന പോലീസുകാരനെ കണ്ടപ്പോൾ അച്ചായൻ ഇത്തിരി കൂടി കൂനിപ്പിടിച്ചിരുന്നു. ആ കാഴ്ച ഒന്നു കാണേണ്ടതു തന്നെയായിരുന്നു. വെള്ളമടിച്ചോടിക്കുന്ന എന്നെയെങ്ങാനു പോലീസു പൊക്കിയാൽ; അച്ചായനേം പോലീസു പൊക്കും..!! ബഹറിനിലെ അച്ചായനാ, ബൂലോകരുടെ കണ്ണിലുണ്ണിയാ, മിന്നും താരമാ, ബ്ലോഗെറാ... ഞാനൊന്നും കഴിച്ചിട്ടില്ലേ എന്നൊന്നും പറഞ്ഞിട്ട് പിന്നെ ഒരു കാര്യവുമില്ല. പോലീസുകാരു സമ്മതിക്കൂലാ... കൂമ്പിടിച്ചു വാട്ടും. അതറിയാവുന്ന അച്ചായൻ എന്റെ പിറകിൽ പമ്മിപമ്മിയിരുന്നു. കൂടെ വേറേ ഒരു പേടിയും. പിറ്റേദിവസത്തെ ചെറായി മീറ്റും കഴിഞ്ഞു ബഹറിനിലേക്കു പോകാൻ ടിക്കെറ്റും എടുത്താ അച്ചായൻ ഇരിക്കുന്നതു. രണ്ടു പെഗ്ഗടിച്ചു ‘പൂസായ’ ഞാൻ എവിടെയെങ്കിലും ബൈക്കു മറിച്ചിടുമോ; പിന്നെ കുരിശാകുമോ... എന്ന പേടിയും..!! അച്ചായന്റെ മാനറിസങ്ങൾ ആസ്വദിച്ചിരുന്ന എനിക്കു പലപ്പോഴും ചിരി മുട്ടുട്ടുന്നുണ്ടായിരുന്നു. മദ്യശാലയിൽ നിന്നും ഷോപ്പിലേക്കുള്ള 1.5 കി.മീ. ദൂരം അച്ചായൻ ആസ്വദിച്ചിരിക്കില്ല..!! ഉറപ്പ്.. ഷോപ്പിലെത്തി ബൈക്കിന്റെ പുറകിൽ നിന്നിറങ്ങുമ്പോൾ അത്രനേരം അടക്കിപ്പിടിച്ച ദീർഘനിശ്വാസം അച്ചായന്റെ ഉള്ളിൽ നിന്നും അറിയാതെ പുറന്തള്ളപ്പെടുന്നത് ഞാനറിയുന്നുണ്ടായിരുന്നു.. പാവം അച്ചായൻ..!!

Friday, October 23, 2009

ഇന്നലെ ഉരുകിയൊലിച്ചു പോയ മഞ്ഞിൻകണങ്ങൾ..

നീണ്ട പതിനേഴുസംവത്സരങ്ങളിലെ ഓട്ടപ്രദക്ഷിണങ്ങൾക്കൊടുവിൽ; കൊഡൈക്കനാലിനെ പുണരുവാനെത്തിയതാണിന്നലെ. സീസൺ തുടങ്ങുന്നതെയുണ്ടായിരുന്നുള്ളു. പോയ പതിനേഴു കൊല്ലങ്ങൾ കൊഡൈയുടെ വന്യഭംഗിയെ ആക്രമിച്ചു; കീഴ്പ്പെടുത്തി; മാറ്റിമറിച്ചിരുന്നു. റോഡുകളെ, നാട്ടുകാരെ, എന്തിനേറെ പ്രകൃതിയെ നിരീക്ഷിക്കുമ്പോൾ തന്നെ ഒരു അപരിചിതത്വം അനുഭവപ്പെടുന്നുണ്ടായിരുന്നു. സീസൺ തുടങ്ങിയിട്ടേ ഉള്ളുരുന്നുവെങ്കിലും പ്രഭാതത്തിലെ മഞ്ഞുവീഴ്ച അസഹ്യം തന്നെയായിരുന്നു. കനത്ത മൂടൽമഞ്ഞിനെ വകവെയ്ക്കാതെ മോളെയും കൂട്ടി തടാകത്തിന്റെ അതിരിലൂടെയുള്ള പാതയിലൂടെ ഞാൻ പ്രഭാതസവാരിക്കിറങ്ങി. രേണുവും അവളൂടെ അച്ഛനുമമ്മയും കൂടി ഞങ്ങൾക്കുമുൻപേ നടക്കാനിറങ്ങിയിരുന്നു. അവരോടൊപ്പമെത്താൻ തിടുക്കം കൂട്ടാതെ, കൌതുകകരമായ കാഴ്ചകളുമാസ്വദിച്ച് എന്റെ മോതിരവിരലിൽ തൂങ്ങി സ്നേഹമോളും കൂടെ നടന്നു. പ്രഭാതത്തിന്റെ ഇളംവെയിലേറ്റ് , പുൽനാമ്പുകളെ പുണർന്നു വെട്ടിത്തിളങ്ങുന്ന മുത്തുകണങ്ങളെ ചവിട്ടിമെതിച്ച്; ആവേശത്തോടെ കലപില സംസാരിച്ച് അവളെന്റെ ഒപ്പമെത്തുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവളുടെ കുഞ്ഞു സംശയങ്ങൾക്കു മറുപടിയേകാൻ ബദ്ധപ്പെട്ടുകൊണ്ട്; പ്രഭാതത്തിന്റെ കുളിർമ്മയെ വകഞ്ഞുമാറ്റി ഞാൻ അവളോടൊപ്പം നടന്നു. രേണുവും, മാതാപിതാക്കളും ബഹുദൂരം മുന്നിലായിക്കഴിഞ്ഞിരുന്നു. നല്ല ആയാസത്തിൽ തന്നെ നടക്കട്ടെ..!!. പ്രഭാതത്തിലെ മിതമായ നടത്തം സുഹൃത്തുകൂടിയായ ഡോക്ടർ രമേഷ് നിർദ്ദേശിച്ചിട്ടുള്ളതാണ്. മോളുണ്ടായിക്കഴിഞ്ഞാണു രേണുവിനിത്ര ഭാരക്കൂടുതലായത്. ഗർഭിണി ആയിരിക്കുമ്പോഴേ ഉണ്ടായ രക്തസമ്മർദ്ദം പ്രസവശേഷം കൂടുതലാകുകയാണുണ്ടായത്. മരുന്നു മാത്രം പോരാ; വ്യായാമവും വേണമെന്ന ഡോക്ടറുടെ കർശനമായ നിർദ്ദേശം അക്ഷരംപ്രതി അവൾ പാലിക്കുന്നുണ്ട്; എവിടെയാണെങ്കിലും..


കുറെദൂരം നടന്നു മടുത്തപ്പോൾ, തടാകക്കരയിലെ വിശ്രമബഞ്ചുകളിലൊന്നിൽ ക്ഷീണമകറ്റാൻ കുറച്ചുനേരം ഞങ്ങളിരുന്നു. തടാകത്തിൽ മെല്ലെ നീന്തിത്തുടിക്കുന്ന കുഞ്ഞലകളിൽ, മഞ്ഞിനെ കീറിമുറിച്ചു പതിക്കുന്ന ഇളം രശ്മികളുണ്ടാക്കുന്ന മിന്നല്പിണരിലേക്കു കണ്ണും നട്ട്, ആസ്വദിച്ചു കൊണ്ട് ഞങ്ങളിരുന്നു. മൂടൽമഞ്ഞാൽ പാതിമറച്ച കാഴ്ചകൾക്കിടയിലൂടെ, പ്രഭാതസവാരിക്കിറങ്ങിയ ബോട്ട് യാത്രികരെ കാണാമായിരുന്നു. പ്രഭാതത്തിന്റെ കുളിരിനെ ഉന്മേഷത്തോടെ വരവേൽക്കുന്ന ആ വിനോദസഞ്ചാരികളെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതിനിടയിലെപ്പഴോ യാദൃശ്ചികമായി പതിഞ്ഞ മിഴികളിൽ നിന്നും കണ്ണെടുക്കാനാവാതെ ഞാൻ ഒരു മാത്ര അസ്തപ്രജ്ഞനായി ഇരുന്നു. ആ മിഴികളിൽ കണ്ട വിസ്മയഭാവം... എന്റെ മനസ്സിനെ പതിനേഴുകൊല്ലങ്ങൾക്കു മുൻപിലേക്കു റിവൈൻഡ് ചെയ്തുകൊണ്ടിരുന്നു... തടാകത്തിലെ കൊച്ചലകൾ ഓളംവെട്ടുന്നതുപോലെ ഓർമകളും അലയടിച്ചുകൊണ്ടിരുന്നു... ആ മിഴികൾക്കുടമയെ ഇനിയൊരിക്കലും കണ്ടുമുട്ടുമെന്നു നിനച്ചതേയല്ല... അതും ഇവിടെ വെച്ചുതന്നെ... പുഞ്ചിരിക്കുവാൻ ശ്രമിച്ചുവോ?? ഇല്ലാ... തോന്നിയതാവാം... കൂടെ രണ്ടുപുരുഷന്മാർ... രണ്ടു സുന്ദരികളായ ഇരട്ടക്കുട്ടികൾ... ഒന്നവളൂടെ ഭർത്താവാകാം... മറ്റേ ആളിന്റെ മുഖം എവിടെയോ കണ്ടു മറന്നതുപോലെ... അതെ... ഓർമിക്കുന്നുണ്ട്... ആ മുഖം ഇതിനുമുൻപെവിടെയോ കണ്ടിട്ടുണ്ട്... അവളോടൊപ്പമുള്ള ഒരു ഫോട്ടോയിൽ ഒരുമിച്ചു കണ്ടിട്ടുണ്ട്... അന്നവൾ, നിന്റെ ഭാവിഅളിയനാണെന്നു പറഞ്ഞു ചൂണ്ടിക്കാണിച്ചു തന്നിട്ടുണ്ട്... ഓർമിക്കുന്നു...


മോളെയും എടുത്തു ബോട്ട്ക്ലബ്ബിന്റെ പ്രധാനവാതിൽ ലക്ഷ്യമാക്കി ഞാനാഞ്ഞു നടന്നു. ഒരിക്കൽക്കൂടി കാണണമെന്ന അടക്കാനാവാത്ത ആഗ്രഹം മനസ്സിനുള്ളിലെവിടെയോ നുരഞ്ഞുപൊന്തുന്നുണ്ടായിരുന്നു. നടത്തത്തിനിടയിലും മോളെന്തെക്കെയോ ചോദിക്കുന്നുണ്ടായിരുന്നു... പക്ഷേ മനസ്സ്... അതു വേറെ ഏതോ ലോകത്തെവിടെയോ പാറി നടക്കുകയായിരുന്നു... ആൾ കുറച്ചു കൂടി തടിച്ചിരിക്കുന്നു... കാലം ശരീരത്തിൽ പരിണാമങ്ങൾ സംഭവിപ്പിക്കുന്നു... മനസ്സിനെ പക്വതപ്പെടുത്തുന്നു... എന്നിട്ടും ഞാൻ... ഒരു നിമിഷം... അവളെ ഒരു നോക്കുകാണുവാൻ ഓടുന്നു... പക്വതയില്ലായ്മയാണോ പ്രശ്നം... അല്ലാ... അപ്പോളെന്തായിരിക്കും... അറിയില്ലാ... തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ...? ഉണ്ടാകണം... പുഞ്ചിരിക്കാൻ ശ്രമിച്ചിരുന്നില്ലേ...? അതോ തോന്നലാണൊ...? ഒന്നു കൂടി... ഒരു വട്ടം കൂടി കാണുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ...


യാദൃശ്ചികമാകാം... ആദ്യത്തെയും... അവസാനത്തെയും കൂടിക്കാഴ്ച ഈ തടകക്കരയിൽ വെച്ചായത്. ഇപ്പോഴിതാ വീണ്ടും... നീണ്ട കുറെ നാളുകൾക്കുശേഷം ഈ തടാകക്കരയിൽ അവിചാരിതമായി കണ്ടുമുട്ടാനൊരുങ്ങുന്നു. ജീവിതത്തിലൊരിക്കലും പരസ്പരം കണ്ടുമുട്ടാനിടവരുത്തല്ലേ... എന്നു ദൈവംതമ്പുരാനോടു മനമുരുകി പ്രാർത്ഥിച്ചു പോയവർ...!! വിധി...!!


വർഷങ്ങൾ മുന്നേയുള്ള ഒരു സായാഹ്നത്തിലേക്കു മനസ്സ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഈ തടാകക്കരയിലെ റോഡിനരുകിൽ; ബാഗും പണവും നഷ്ടപ്പെട്ടുഴറി ഹതാശയരായി കാണപ്പെട്ട മൂന്നു വിദ്യാർത്ഥിനികൾ. തിരിച്ചു കോളെജ് കാമ്പസ്സിലേക്കു മടങ്ങാനുള്ള പണമില്ലാതെ അവർ വിഷമിച്ചു നിൽക്കുന്ന സമയത്താണു ഞാനവരെ കണ്ടുമുട്ടുന്നത്. ഒരേ ക്ലാസ്സിൽ പഠിച്ചിരുന്നവരാണെങ്കിലും അധികം അടുപ്പം ഉണ്ടായിരുന്നില്ല. ആ കാലങ്ങളിൽ വെറുതേ മനസ്സിൽ ഉടലെടുത്തിരുന്ന ഒരു അപകർഷതാബോധം കാരണം പെൺകുട്ടികളിൽ നിന്നൊഴിഞ്ഞു മാറുവാൻ പരമാവധി ശ്രമിച്ചിരുന്നു. നാട്ടിൽ നിന്നെത്തിയ കുടുംബാംഗങ്ങളെ കൊഡൈ കാഴ്ചകൾ കാണിക്കുവാൻ അനുഗമിച്ചെത്തിയതായിരുന്നു ഞാനും. നൂറിൽ‌പ്പരം കിലോമീറ്റർ ദൂരമകലെ, ഒട്ടഞ്ചത്രത്തിനടുത്തു ഉൾഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കോളെജ് കാമ്പസ്സിലേക്കു മടങ്ങിപ്പോകുവാൻ പണമില്ലാതെ ഉഴറിനിന്ന ആ പെൺകുട്ടികളെ സഹായിച്ചതാണ്... അവരിലൊരാളായ സ്പെക്സ് വെച്ച പെൺകുട്ടിയുമായി കൂടുതലടുക്കാനിടയായത്...
വർഷങ്ങൾ പിന്നെയും കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു...
ഋതുക്കൾ മാറിവന്നുകൊണ്ടിരുന്നു...
ഇതിനിടയിലെപ്പഴോ ഞങ്ങളുടെ പ്രണയവും, പടർന്നു പന്തലിച്ചു വളർന്നുകൊണ്ടിരുന്നു..
തമ്മിൽ കാണാനാകാത്ത വിധം മനസ്സുകൾ തമ്മിലടുത്തു...
പക്ഷേ എന്നെ കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു...
എഞ്ചിനീറിംങ്ങ് പഠനം മുഴുമിപ്പിക്കുന്നതിനു മുൻപേ അകാലത്തിലേക്കു പൊലിഞ്ഞ പിതാവിന്റെ വിയോഗം... തന്നെയും കുടുംബത്തെയും ഒരു കൂട്ടം പ്രശ്നങ്ങളുടെ പടുകുഴിയിലേക്കാനയിച്ചു...
പ്രായപൂർത്തിയാകാത്ത രണ്ടു കൊച്ചനുജത്തിമാരുടെ മുഴുവൻ ഉത്തരവാദിത്വവും തന്നെയേൽ‌പ്പിച്ചാണു അദ്ദേഹം മണ്മറഞ്ഞത്... മരണ സമയത്ത് ഒന്നേ ആവശ്യപ്പെട്ടുള്ളു... തന്നേക്കാൾ ഇളപ്പമുള്ള തന്റെ സഹോദരിമാരെ നല്ലനിലയിലെത്തിച്ചിട്ടേ, ഒരു കുടുംബജീവിതത്തിനു നീ മുതിരാവൂ എന്ന്...
പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റുന്നതിലേക്കു; തന്റെ മോഹാഭിലാഷങ്ങൾ അടിയറ വെച്ചിട്ടായിരുന്നു തിരികെ കോളെജിലേക്കു മടങ്ങിയത്... അവസാന സെമസ്റ്റർ പരീക്ഷകൾ കഴിയും വരെ ഞാൻ പിടിച്ചു നിന്നു... നമ്മൾ തമ്മിൽ പിരിയാൻ പോകുകയാണെന്ന സത്യം എങ്ങനെ അവളെ അറിയിക്കും എന്ന കാര്യത്തിലെനിക്കു നിശ്ചയമില്ലായിരുന്നു... അതവളിൽ ഉണ്ടാക്കിയേക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ കൂടി ഓർത്തപ്പോൾ... ഈ ദൌത്യം എങ്ങനെ പൂർത്തീകരിക്കും എന്നു നിനച്ചു ഉഴറി നടക്കുമ്പോഴാണു...
അവൾ ഒരു ആവശ്യം എന്റെയടുത്തു ബോധിപ്പിക്കുന്നത്...
“നമ്മൾ ആദ്യമായി അടുക്കുവാൻ കാരണം കൊഡൈയിലെ ആ തടാകക്കരയാണു..
കോഴ്സു പൂർത്തിയാക്കി പിരിയുന്ന ഈ അവസ്ഥയിൽ ഒന്നു കൂടി അവിടം സന്ദർശിച്ച്..
അതുവഴി നാട്ടിലേക്കു മടങ്ങാം..
എന്നെ കുമിളിയിലിറക്കിയാൽ മതി..
അവിടെ നിന്നും ‘തുഷാര’ ത്തിനു കയറി ഞാൻ പൊയ്ക്കോളാം..“


കൊഡൈയിലെ തണുത്തുറഞ്ഞ തടാകക്കരയിലെ സിമന്റുബെഞ്ചിൽ,; അവളുടെ തോളോടു തോൾ ചേർന്നിരുന്ന്, വലതു കൈയെടുത്തു അവളുടെ തോളത്തിട്ട്... ശരീരം എന്നിലേക്കു ചേർത്ത് പിടിച്ച്...
തടാകത്തിലൂടെ ഉല്ലാസയാത്ര നടത്തുന്ന കമിതാക്കളെയും വീക്ഷിച്ച് ഞങ്ങൾ ഇരുന്നു.
“നമ്മൾക്കു വരണം ഇതു പോലെ; വിവാഹിതരായതിനു ശേഷം, വേണ്ടേ..??”
“ഊം” ഞാൻ മൂളി..
ഞാനവളെ ഇത്തിരികൂടി എന്റെ ശരീരത്തോടു ചേർത്തു പിടിച്ചു..
മനസ്സു വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു..
പറയണോ... വേണ്ടയോ...??
മനസ്സിനുള്ളിൽ ചിന്തകൾ തമ്മിൽ ശക്തമായ ഒരു വടംവലി നടക്കുന്നുണ്ടായിരുന്നു...
തുലാസ്സിലെ ഒരുതട്ടിൽ..
എന്റെ കൊച്ചു സഹോദരിമാരുടെ മുഖത്തെ ദയനീയത..
അവരുടെ ഭാവി..
മറ്റേ തട്ടിൽ..
തന്നെ പ്രാണനു തുല്യം സ്നേഹിക്കുന്ന പ്രണയിനിയുടെ സാമീപ്യം..
അവസാനം മൌനം ഭഞ്ജിക്കേണ്ടത് എനിക്ക് അനിവാര്യമായിത്തീർന്നു..
“നാം പിരിയുകയാണു; ഇതവസാന കൂടിച്ചേരൽ മാത്രം... നിമിഷങ്ങൾ മാത്രം അവശേഷിക്കുന്നു...”
ഗദ്ഗദത്തോടെ പറഞ്ഞു നിർത്തി...


കുറേ നേരത്തേയ്ക്കു ഞങ്ങൾക്കിടയിൽ അവ്യക്തമായ ഒരു മൂകത തളം കെട്ടി നിന്നു...
ആദ്യത്തെ ഞെട്ടലിൽ നിന്നും മോചിതയായ ശേഷം; ഒരു പുഞ്ചിരി അവളെനിക്കു സമ്മാനിച്ചു...


കുമിളിയിലേക്കുള്ള ഹെയർ പിൻ വളവുകൾ കയറുന്നതിനിടയിൽ, യമഹ ബൈക്കിനു പുറകിൽ എന്നെ കെട്ടിപ്പിടിച്ചിരുന്ന അവളോടു ഞാൻ ചോദിച്ചു..
“ദ്വേഷ്യമുണ്ടൊ എന്നോട്... അതോ വെറുപ്പോ...??”
വിഷാദം മുറ്റിയ ഒരു പുഞ്ചിരിയായിരുന്നു മറുപടി...
പിന്നെ മൊഴിഞ്ഞു..
“എന്നെ കുമളിയിൽ ഇറക്കണ്ടാ; കാഞ്ഞിരപ്പിള്ളിയിൽ വിട്ടാൽ മതി...
ഇതു നമ്മുടെ അവസാന യാത്രയല്ലേ...
അത്രേം നേരം കൂടി എന്റെ സ്വന്തമായിട്ടിരിക്കട്ടെ...”


മഞ്ഞുപെയ്യുന്ന മലനിരകൾക്കിടയിലൂടെ; കോട മഞ്ഞിനെ വകഞ്ഞു മാറ്റി യമഹ കുതിച്ചു പാഞ്ഞു..
പുറകിൽ, എന്നെ അടക്കിപ്പുണർന്നു, എന്റെ തോളത്തു തലചായ്ച്ചിരിക്കുന്ന അവളെ നഷ്ടപ്പെടാൻ മിനിറ്റുകളേ ബാക്കിയുള്ളു എന്നോർത്തപ്പോൾ നെഞ്ചിങ്കൂടിലാകെ ഒരു തരം നൊമ്പരം പടർന്നു പിടിച്ചു.



നേരം പരപരാ വെളുത്തു വരുന്നതേയുള്ളായിരുന്നു..
കാഞ്ഞിരപ്പിള്ളിയിലെത്തി; ഈരാറ്റുപേട്ടാ റോഡിലേക്കിറങ്ങി ഇടത്തേ സൈഡിൽ സ്ഥിതിചെയ്യുന്ന വെയിറ്റിങ്ങ്ഷെഡിന്റെ സൈഡിലേക്കു ബൈക്ക് ഞാൻ ചേർത്തു നിർത്തി...
“സമയമായി അല്ലേ..”
“ഊം..”
തന്റെ ചെന്നിയിൽ അമർത്തപ്പെട്ട അവളുടെ ചുണ്ടുകളിൽ നിന്നും കണ്ണുനീരിന്റെ നനവു പടരുന്നതു അറിയുന്നുണ്ടായിരുന്നു...
“പിരിയാം; ഇനി കാണില്ല.... ജീവിതത്തിലൊരിക്കലും”
ദീർഘനിശ്വാസത്തോടെ മൂളുവാൻ മാത്രമേ എനിക്കായുള്ളു...
അപ്പോഴേക്കും സങ്കടം വിഴുങ്ങിയിരുന്നു വാക്കുകളെ...
അവൾ നടന്നകലുന്നതും നോക്കി നിർവികാരതയോടെ ഞാനിരുന്നു..
മിഴികൾ ഈറനണിയുന്നുണ്ടായിരുന്നു..


Mr.ajay; glad to meet you..!!!
അവളൂടെ ഭർത്താവിന്റെ ബലിഷ്ഠമാർന്ന കൈകളിലിരുന്നു എന്റെ കൈ മുറുകി.
പുഞ്ചിരിച്ചു കൊണ്ടു തൊട്ടടുത്തതാ അവൾ..
പരസ്പരം പരിചയപ്പെടുത്തലുകൾ നടന്നുകൊണ്ടേയിരുന്നു...
എന്തൊക്കെയോ ഒരുപാട് സംസാരിക്കണം എന്നുണ്ടായിരുന്നു..
വാക്കുകൾ പുറത്തേക്കു വരുന്നതേയില്ല..
മിഴികൾ കൊണ്ട് പരസ്പരം സംവദിക്കുവാൻ ശ്രമിച്ചു..
എന്റെ മകളെ എടുത്തുയർത്തി, അവളുടെ കവിളത്തൊരു മുത്തം നൽകിക്കൊണ്ട്..
“മോളെ നീയെനിക്കു പിറക്കേണ്ടതായിരുന്നൂ”
എന്നവൾ പറഞ്ഞ വാക്കുകൾ എന്നെ വികാരതരളിതനാക്കി..
അവളൂടെ ഭർത്താവതാ പുഞ്ചിരിച്ചു കൊണ്ടു എന്റെ മോളെ എടുക്കുന്നു...
അപ്പോൾ....; എല്ലാം പറഞ്ഞിരിക്കുന്നു...
യാത്ര പറഞ്ഞു പിരിയാൻ നേരം നേരെ നോക്കാനുള്ള കെൽ‌പ്പുണ്ടായിരുന്നില്ല..
ഞങ്ങൾക്കു വേണ്ടി ആ മാന്യനായ മനുഷ്യൻ ഒഴിഞ്ഞു തന്നിരിക്കുന്നു; എന്റെ മോളെയുമെടുത്തു അവൾക്കു ഐസ്ക്രീം വാങ്ങിക്കൊടുക്കുന്ന തിരക്കിലാണദ്ദേഹം..

ഞാനാഗ്രഹിച്ചതുപോലെ നല്ലൊരു കുടുംബജീവിതം നിനക്കു കിട്ടി..
സന്തോഷകരമായ ദാമ്പത്യജീവിതം..
മനസ്സുകൊണ്ടു പോലും നുള്ളിനോവിച്ചിട്ടില്ലാത്തതിനാൽ എനിക്കു സംതൃപ്തിയുണ്ട്.. സന്തോഷമുണ്ട്..
പക്ഷേ; പിരിയാൻ നേരം നിന്റെ മിഴികളിൽ ദർശിച്ച വിഷാദച്ഛവി...
“ഞാൻ സംതൃപ്തയല്ലാ”
എന്നതാണോ വ്യക്തമാക്കിയിരുന്നത്...

Thursday, October 15, 2009

ആരായിത്തീരണം..

ബാല്യകാലങ്ങളിൽ അമ്മയുടെ കൂടെ പട്ടണത്തിലേക്കു ബസ്സിൽ യാത്രചെയ്യവേ; എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ഒരു വലിയ ആഗ്രഹം... എങ്ങനെയെങ്കിലും ഒരു ബസ്സ് ഡ്രൈവെർ ആകുക എന്നതായിരുന്നു.
പിന്നെ മദ്യപിച്ചു തുടങ്ങിയപ്പോൽ; അതായതു പതിനാലാം വയസ്സിൽ...
ബാർ കൌന്ററിന്റെ മുൻപിൽ നിൽക്കെ ഞാനാഗ്രഹിച്ചൂ...
ഒരു ബാർ മാനാകണമെന്നു.
ഇഷ്ടം പോലെ വൈവിധ്യമാർന്ന വർണ്ണങ്ങളിലുള്ളതും, രുചിഭേദങ്ങൾ നിറഞ്ഞതുമായ ലഹരി പാനീയങ്ങൾ കൺകുളിർക്കേ കണ്ടാസ്വദിക്കാം..
ഇത്തിരി കുനിഷ്ടു കാണിച്ചാൽ മിച്ചം വരുന്നവ അകത്താക്കുകയും ചെയ്യാം..
പരമ സുഖം.
ഇതൊക്കെയായിരുന്നു മനസ്സിൽ..!!
പക്ഷേ ജീവിതമാകെ കീഴ്മേൽ മറിഞ്ഞതും ആ സമയത്തായിരുന്നു.
ബാറിലെ ഇരുണ്ടവെളിച്ചത്തിൽ; നനുത്തുറഞ്ഞ തണുപ്പിൽ കൂട്ടുകാരുമൊത്തു സ്വയം മറന്നാനന്ദിച്ചു കൂത്താടവേ.. ഇടക്കൊരു നിമിഷം
തന്റെ കണ്ണുകൾ ജനലിനുള്ളിലൂടെ വെളിയിൽ; ചുട്ടുപൊള്ളുന്ന വെയിലിൽ തന്റെ ഇളംകുഞ്ഞിനെ മാറോടണച്ചു, സാരിത്തുമ്പാൽ വെയിലിനെ മറച്ചു പ്രതിരോധിച്ചു മുന്നേറുന്ന ആ അമ്മയെ കണ്ടപ്പോൾ..
തന്നെ നൊന്തു പെറ്റ അമ്മയെ ഓർത്തുപോയി..
ഉത്തരവാദിത്വമില്ലാത്ത അച്ഛന്റെ പ്രവൃത്തികളിൽ മനം നൊന്തു; സ്വയം പട്ടിണി കിടന്നു തന്നെ പോറ്റി വളർത്താൻ പാടുപെടുന്ന തന്റെ അമ്മയെ..
താനും അതേ വഴി തന്നെ തിരഞ്ഞെടുക്കുമ്പോൾ..
നിർത്തീ; അന്നെന്റെ ആഗ്രഹങ്ങൾ... ഞാനാരായിത്തീരണമെന്നുള്ള!!!

Sunday, September 20, 2009

ഉരുൾപൊട്ടലുകൾ ഉണ്ടാകുന്നതെന്തുകൊണ്ട്..??

പതിവുപോലെ ഈ വർഷവും, കാലവർഷം കേരളത്തിലുടനീളം വ്യാപകമായ നാശനഷ്ടങ്ങൾ വിതക്കുകയുണ്ടായി.
ഉരുൾപൊട്ടലായും, മണ്ണിടിച്ചലായും,വെള്ളപ്പൊക്കമായും ദുരന്തങ്ങൾ സജീവമായിരുന്നു. കേരളത്തിലിതുവരേക്കും ഏറ്റവും കൂടുതൽ ജീവനപഹരിച്ചതും (38 പേർ), ഒട്ടേറെ ആളുകൾക്ക് ഭൂമി നഷ്ടപ്പെടുത്തുകയും ചെയ്ത ഉരുല്പൊട്ടലുണ്ടായത് നവംബെർ 10, 2001 ൽ തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിലാണ്. അതേ വർഷം തന്നെ ജൂലൈ 9 നു തൊടുപുഴയ്ക്കടുത്തുള്ള വെള്ളിയാനി മലയിലുണ്ടായ ഉരുൾപൊട്ടലാണു, കേരളത്തിന്റെ എക്കാലത്തേയും മികച്ച പ്രകൃതിസ്നേഹിയായ ന്യൂസ് ഫോട്ടോഗ്രാഫെർ വിക്ടർ ജോർജിന്റേയും ജീവനെടുത്തത്.


മലയോരമേഖലയിലേക്കുള്ള വ്യാപകമായ കുടിയേറ്റങ്ങളെത്തുടർന്നാണു ഉരുൾപൊട്ടലുകളുടെയും എണ്ണം വർദ്ധിക്കുവാൻ ആരംഭിച്ചതെന്നു തന്നെ പറയാം. കുടിയേറ്റക്കാർ നിരന്തരമായി മലനിരകളിലെ നിബിഢവനങ്ങൾ വെട്ടിത്തെളിക്കുകയും, ചെങ്കുത്തായ ചെരിവുകളിൽ തട്ടുകളായി കൃഷി നടത്തുകയും ചെയ്തതിനെത്തുടർന്നു മണ്ണിന്റെ ഘടനയ്ക്കുണ്ടായ വ്യതിയാനങ്ങളാണു പ്രധാനമായും ഉരുൾപൊട്ടലുകൾ ഉണ്ടാകാനുണ്ടായ കാരണം. മറ്റു സമതല, തീരദേശ പ്രദേശങ്ങളെ അപേക്ഷിച്ച് മലയോരമേഖലകളിൽ കൂടുതൽ മഴ ലഭിക്കുന്നുണ്ട്. അത് കേരളത്തിൽ ലഭിക്കുന്ന ശരാശരി മഴയുടെ ഇരട്ടിയാണെന്നുള്ളതാണു ഏറ്റവും രസകരമായ വസ്തുത. മലയോരമേഖലകളിൽ ഈ കാലഘട്ടത്തിൽ മാത്രം രൂപകൊള്ളുന്ന അവ്യക്തമായ ചെറുതും വലുതുമായ ഒട്ടേറെ നീർച്ചാലുകളുണ്ട്. മഴക്കാലത്തുമാത്രം ജലവാഹിനികളാകുന്ന ഈ ചാലുകൾ പലതും, മനുഷ്യന്റെ പരിസ്ഥിതിക്കനുകൂലമല്ലാത്ത കൃഷിരീതികൾ മുഖേനയോ, വീട് റോഡുകൾ ഇവയുടെ അശാസ്ത്രീയമായ നിർമാണനിമിത്തമോ അടഞ്ഞുപോകുന്നു.
നീർച്ചാലുകളിലൂടെ സുഗമമായി ഒഴുകേണ്ട മഴവെള്ളം ഇത്തരത്തിൽ തടസ്സപ്പെടുന്ന അവസരത്തിൽ ഭൂഗർഭത്തിനുള്ളിൽ അമിതമായി സംഭരിക്കപ്പെടുകയും; അത് ചെലുത്തുന്ന മർദ്ദം, മഴയുടെ തുടക്കം മുതൽ നനഞ്ഞുകുതിർന്നു ദുർബലമായി കിടക്കുന്ന മണ്ണിനെ ഉരുളായി പുറന്തള്ളപ്പെടുകയും ചെയ്യുന്നു.


തിരുവനന്തപുരത്തെ ഭൌമശാസ്ത്രപഠനകേന്ദ്രത്തിന്റെ പഠനപ്രകാരം; ചെരിവുള്ള സ്ഥലങ്ങളിൽ മണ്ണൊലിപ്പു തടയാനായി അവലംബിച്ചിരിക്കുന്ന കോണ്ടൂർബണ്ട് കൃഷിരീതിയും, മഴവെള്ളം മണ്ണിലിറക്കാൻ ഉണ്ടാക്കുന്ന മഴക്കുഴികളുമാണു ഈ പ്രകൃതിദുരന്തങ്ങൾക്കു പ്രധാനമായും കാരണമായി ആരോപിക്കുന്നത്. കോഴിക്കോടു ജില്ലയിലെ കൂരാച്ചുണ്ട്, കൂടരഞ്ഞി, പശുക്കടവ്, ഇടുക്കി ജില്ലയിലെ മൂന്നാർ, വെള്ളിയാനി, പത്തനംതിട്ട ജില്ലയിലെ സീതത്തോട്, കോട്ടയം ജില്ലയിലെ അടിവാരം, തിരുവന്തപുരം ജില്ലയിലെ അമ്പൂരി എന്നിവടങ്ങളിലെല്ലാം സംഭവിച്ച ദുരന്തകാരണം ഇതുതന്നെയായിരുന്നു.




(കടപ്പാട്:-2009 സെപ്റ്റംബർ ലക്കം ‘കർഷകശ്രീ’ യിലെ ഉരുൾ പൊട്ടുന്നതോ? പൊട്ടിക്കുന്നതോ? എന്നുള്ള ശ്രീ.ടി.കെ.സുനിൽകുമാറിന്റെ ലേഖനത്തെ ആധാരമാക്കി എഴുതിയ കുറിപ്പുകൾ)

Thursday, September 17, 2009

ചില മുഹൂർത്തങ്ങൾ

ടെറസിന്റെ മുകളിലൂടെ കയറി പടുതയുടെ കെട്ടഴിച്ചു വിടുമ്പോൾ വെന്റിലേറ്ററിനുള്ളിലൂടെ ബഹിർഗമിച്ചിരുന്ന അടക്കിപ്പിടിച്ച തേങ്ങലുകൾ അയാളെ അസ്വസ്ഥനാക്കി. ക്രമേണ നേർത്ത തേങ്ങലുകൾ പൊട്ടിക്കരച്ചിലിലേക്കു നീണ്ടപ്പോൾ; ഇടനെഞ്ചിലെന്തോ കൊളുത്തിവലിക്കുന്നതുപോലയാൾക്കുതോന്നി. വെന്റിലേറ്ററിനുള്ളിലൂടെ പാളിനോക്കാനുള്ള ശ്രമത്തിനിടയിൽ; എട്ടും പത്തും വയസ്സു പ്രായമായ രണ്ടുകുട്ടികൾ പരസ്പരം ആലിംഗനബദ്ധരായി സങ്കടമടക്കാനാവാതെ ഏങ്ങലടിക്കുന്നതുകണ്ടപ്പോൾ, സഹിക്കാനാവാതെ അയാൾ മുഖം വെട്ടിച്ചു. താഴെ വരാന്തയിലെ തറയിൽ വെട്ടിയിട്ട വാഴ പോലെ, നിർവികാരനായി മച്ചിന്റെ അഗാധതയിലേക്കു മിഴികൾ പായിച്ച് കുട്ടികളൂടെ പിതാവ് കിടക്കുന്നു. ചിതയിൽ നിന്നും പുക അപ്പോഴും കുറേശ്ശെ ഉയരുന്നുണ്ടായിരുന്നു. മിക്കവാറുമുള്ള പന്തലുകൾ അഴിക്കുമ്പോഴും, ജനാലക്കുള്ളിൽ നിന്നോ വെന്റിലേറ്ററുകൾക്കുള്ളിൽ നിന്നോ ഒരു ജീവിതം ആരംഭിക്കുന്നതിന്റെ ലക്ഷണങ്ങൾ അവർക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. അതിൽ അവർ അത്യധികം സന്തോഷിക്കുകയും ചെയ്തിരുന്നു. നാണം കലർന്ന കുണുങ്ങിച്ചിരികളും, അടക്കിപ്പിടിച്ച സീൽക്കാരങ്ങളും, കുശുകുശുക്കലുകളും അവർക്കുള്ള അടുത്ത പന്തൽ ജോലിയെ ഓർമിപ്പിക്കുമായിരുന്നു. അതെല്ലാം നിറഞ്ഞുകവിഞ്ഞൊഴുകുന്ന ആനന്ദത്തിന്റെ സൂചകങ്ങളുമായിരുന്നു. ഇതിനുമുൻപൊന്നും മരണവീടുകളിൽ പന്തലിടേണ്ട അവസ്ഥയിലോ, അഴിച്ചെടുക്കേണ്ട അവസ്ഥയിലോ അയാൾക്കിത്ര മനോവിഷമം നേരിടേണ്ടി വന്നിട്ടില്ല. മിക്കവാറും മരണവീടുകളിൽ സംഭവിക്കുന്ന അവാർഡ് നേടാനർഹമായ അഭിനയമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചയാളും കൂട്ടുകാരും ചിരിയടക്കാൻ പടുപെട്ടിട്ടുണ്ട്. മരിച്ചയാളെ ശീതികരിച്ച ചില്ലിട്ട കൂട്ടിലടച്ചു വെച്ച്; അടുത്ത മുറിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ടെലിവിഷനിലെ കരച്ചിൽ സീരിയൽ കണ്ട് ചിക്കനും കടിച്ചു മുറിച്ചു തിന്ന് കണ്ണീരൊപ്പുന്ന ഒട്ടനേകം വ്യക്തികളെ കണ്ട് അന്തം വിട്ടു നിന്നിട്ടുണ്ട്. വീഡിയോ കാമെറ തന്നെയാണുന്നം വച്ചിരിക്കുന്നതെന്നു ബോധ്യപ്പെടുമ്പോൾ പരസ്പരം കെട്ടിപ്പിടിച്ചും, നെഞ്ചത്തടിച്ചും കരയുന്ന ഒട്ടേറെ ‘കുഞ്ഞമ്മ’ മാരെ കാണുമ്പോൾ സലിംകുമാറിന്റെ ഗോഷ്ഠികൾ കാണിച്ചുള്ള തമാശകൾ ഇതിലും മെച്ചമാണെന്നു തോന്നിയിട്ടുണ്ട്. അപ്പോഴൊന്നും മനസ്സിനെ ദു:ഖാർത്തമാക്കുന്ന മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ടായിരുന്നില്ല. പക്ഷേ ഇത്... ചിതയ്ക്കു മുകളിൽ കെട്ടിയിട്ടിരുന്ന പടുത താഴ്ത്തികെട്ടിക്കൊണ്ടിരുന്നപ്പോൾ അയാൾ താഴോട്ടു നോക്കി. അവിടെ; ആ പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചാക്കി പാതിവഴിയിൽ യാത്രയവസാനിപ്പിച്ച് ദൈവസന്നിധിയിലേക്കു പറക്കേണ്ട ദു:രവസ്ഥയുണ്ടായ ചെറുപ്പക്കാരിയായ അമ്മയുടെ അസ്ഥികളിലേക്കും, ചിതാഭസ്മത്തിലേക്കും കണ്ണുകളൂടക്കിയപ്പോൾ; ക്രൂരനായ ദൈവത്തോടയാൾക്കു പുച്ഛം തോന്നി. അ പിഞ്ചുകുഞ്ഞുങ്ങളുടെ സങ്കടം അടക്കാൻ പാടുപെടുന്ന കാഴ്ച മനസ്സിലേക്കു നുഴഞ്ഞുകയറി വന്നപ്പോൾ; അതുവരെ ഒരു തടയിണപോലെ പിടിച്ചുനിർത്തിയിരുന്ന അയാളൂടെ മിഴികൾ നിറകവിഞ്ഞൊഴുകുവാൻ തുടങ്ങിയിരുന്നു...

Thursday, September 10, 2009

ഒരു ആസ്ട്രേലിയൻ പ്രവാസിയുടെ രോദനങ്ങൾ..

മക്’ഡൊണാൾഡിന്റെ കൃഷിയിടത്തിലെ മാന്തോപ്പിൽ നിന്നും രുചിയേറിയ മാങ്ങാപ്പഴങ്ങൾ ഓരോന്നായി സൂഷ്മതയോടെ പറിച്ചെടുക്കുമ്പോൾ; അയാൾ, തന്റെ ജന്മനാടിനേയും, വീടിനേയും, ചാച്ചനേപറ്റിയും ഓർത്തു. നാട്ടിലുണ്ടായിരുന്നപ്പോൾ, വീട്ടിലെ തൊടിയിലിറങ്ങി മൂത്തുപഴുത്ത വാഴക്കുല വെട്ടി ചന്തയിലെത്തിച്ച് വിറ്റിട്ടുവരുവാൻ ചാച്ചൻ ആവശ്യപ്പെടുമ്പോൾ അദ്ദേഹത്തോട് അടക്കാനാവാത്ത ദ്വേഷ്യവും, പുച്ഛവും തോന്നിയിരുന്നു. ഒരു ഐ.ടി. ബിരുദധാരിയും, മൾട്ടിനാഷണൽ കമ്പനിയിൽ അഞ്ചക്ക ശമ്പളം പറ്റുന്നവനുമായ ഞാൻ തൊടിയിലിറങ്ങി കുലവെട്ടുകയോ..?? ച്ഛേ!! ലജ്ജാവഹം.. അതിനൊക്കെ ധാരാളം പണിക്കാരിവിടെയുണ്ടല്ലോ. ഒന്നുമില്ലെങ്കിലും ഞാനൊരു മുന്തിയ സോഫ്റ്റ്വെയർ കമ്പനിയെ നിയന്ത്രിക്കുന്ന വിദഗ്ധനിൽ ഒരാളല്ലേ.. അതെങ്കിലും ചാച്ചൻ ഓർക്കേണ്ടതല്ലേ..?? അഹങ്കാരം കൊണ്ട് തലച്ചോർ മരവിച്ചിരുന്നപ്പോഴുള്ള അന്നത്തെ പിറുപിറുക്കലുകൾ അയാളുടെ ഓർമകളിലേക്ക് അലയടിച്ചു വന്നുകൊണ്ടിരുന്നു.


ബ്രിസ്ബേൻ പട്ടണത്തിൽ നിന്നും വിട്ട്, ഒരു ഉൾഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മക്’ഡൊണാൾഡിന്റെ കണ്ണെത്താദൂരത്തു പരന്നുകിടക്കുന്ന ഫാമിലെ ഓരോ മാവും ദിവസേന പരിപാലിച്ചുകൊണ്ടിരിക്കുമ്പോൾ; തന്റെ മനസ്സ് സ്വയം നീറിപ്പുകയുന്നതയാൾ അറിയുന്നുണ്ടായിരുന്നു. ഒരിക്കൽ, തന്റെ കുലത്തൊഴിലും വിദ്യാഭ്യാസവളർച്ചയ്ക്ക് അടിത്തറയുമേകിയ കൃഷിയെ തള്ളിപ്പറഞ്ഞതിനു ദൈവം തന്ന ശിക്ഷയാകാം ഇതെന്നയാൾ നെടുവീർപ്പോടെ ഓർത്തു. ആസ്ട്രേലിയായിൽ നഴ്സിങ്ങിനു പഠിച്ചിരുന്ന സൌമിയെ കെട്ടുമ്പോൾ ഒരുപാട് സ്വപ്നങ്ങൾ മനസ്സിൽ സ്വരുക്കൂട്ടിയിരുന്നു. വിവാഹശേഷം, ബാംഗ്ലൂർ വിപ്രോയിലെ അരലക്ഷം രൂപാ ശമ്പളമുള്ള ജോലി ആത്മവിശ്വാസത്തോടെ ഉപേക്ഷിക്കുമ്പോൾ; ലക്ഷങ്ങൾ വരുമാനമുള്ള ആസ്ട്രേലിയൻ ജോലികളായിരുന്നു മനസ്സുനിറയെ. ചാച്ചനുമമ്മച്ചിയും അവരുടെ ചോരനീരാക്കി സമ്പാദിച്ച രണ്ടേക്കർ ഭൂമിയിൽ നിന്നും തന്റെ വിഹിതം ചോദിച്ചുവാങ്ങി, എല്ലാം വിറ്റുപെറുക്കിക്കിട്ടിയ കാശുമുടക്കി ബ്രിസ്ബേനിലെ മണ്ണിൽ വന്നിറങ്ങുമ്പോൾ; മാസങ്ങൾക്കുള്ളിൽ എല്ലാം തിരിച്ചുപിടിക്കാം എന്നൊരാത്മവിശ്വാസമുണ്ടായിരുന്നു. കുറച്ചു നാൾക്കുള്ളിൽതന്നെ യാഥാർത്ഥ്യത്തിന്റെ തനിനിറം അനുഭവപ്പെട്ടുതുടങ്ങി. ജോലി തെണ്ടി നടന്ന് നടന്നു മടുത്തു. മുപ്പത്തഞ്ചുവയസ്സായ തനിക്ക് ജോലി ലഭിക്കുവാൻ ബുദ്ധിമുട്ടാണെന്ന കാര്യം ക്രമേണ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി പാകപ്പെടുത്തുവാനാരംഭിച്ചു. തന്റെ പ്രായത്തിൽ തനിക്കു തരേണ്ട ശമ്പളത്തിന്റെ പകുതി കൊടുത്താൽ ഇരുപതു വയസ്സിൽ താഴെയുള്ള ആസ്ട്രേലിയൻ പൌരന്മാർ ആ ജോലി ഭംഗിയായി ചെയ്യുമത്രേ..!! പിന്നെന്തിനു ഇരട്ടി കൂലിമുടക്കി തന്നെ ജോലിക്കെടുക്കണം, അതും ഈ റിസ്സെഷൻ കാലഘട്ടത്തിൽ..!! ആസ്ട്രേലിയായിൽ വന്നിറങ്ങിയാലുടൻ ലഭിക്കുന്ന ഉന്നത നിലവാരമുള്ള ജോലി, ഫൈവ്സ്റ്റാർ സൌകര്യമുള്ള താമസം, മുന്തിയ ഭക്ഷണം, വിലകൂടിയ വാഹനം.. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. എല്ലാം തകർന്നടിഞ്ഞു. ഫൈവ്സ്റ്റാറു പോയിട്ട്, അന്നന്നത്തെ കാര്യങ്ങൾ പട്ടിണിയില്ലാതെ തള്ളിനീക്കാൻ പാടുപെടുകയാണിപ്പോൾ..
ആഴ്ചയിൽ 18,000/- ഇന്ത്യൻ രൂപയുണ്ടെങ്കിലേ തന്റെയും സൌമിയുടേയും ജീവിതചിലവുകൾ നടക്കുകയുള്ളൂ. ജോലി അന്വോഷിച്ച് നടന്നു മടുത്തപ്പോൾ, മലയാളിയായ ഒരു സ്നേഹിതന്റെ ശുപാർശപ്രകാരമാണു മക്’ഡോണാൾഡിന്റെ തോട്ടത്തിൽ മാങ്ങാപറിക്കുന്ന ഈ തൊഴിൽ ലഭിച്ചത്. കഷ്ടിച്ച് പതിനെണ്ണായിരത്തിനടുത്ത് ആഴ്ചയിലൊപ്പിക്കാം. സൌമി കൂടി തുച്ഛമായ ശമ്പളത്തിനു പാർട്ട്ടൈം ജോലി ചെയ്യുന്നതുകൊണ്ട് ഫീസ് കാര്യങ്ങളൊക്കെ ഒരുവിധം നടന്നുപോകുന്നു. സുഭിക്ഷതയോടെ, ധാരാളിയായി നാട്ടിൽ വിലസിനടന്ന കാലം ഓർക്കുമ്പോൾ.. സങ്കടം അടക്കാനാവുന്നില്ല. അത്യാഗ്രഹം മൂത്ത് വിപ്രോയിലെ ഉന്നതമായ ജോലി ഉപേക്ഷിച്ചില്ലായിരുന്നുവെങ്കിൽ, ഇപ്പോൾ സ്കോഡാകാറും, എ.സി.ഫ്ലാറ്റും, പതിനായിരങ്ങളുടെ ബാങ്ക് ബാലൻസുമായി.. ജീവിതം സുരക്ഷിതമാക്കി ആഘോഷിച്ചു നടക്കാമായിരുന്നു. ഇനിയെല്ലാം സ്വപ്നങ്ങൾ മാത്രം.. നഷ്ടപ്പെടുത്തിയതൊന്നുമില്ലാതെ എങ്ങനെ നാട്ടിലേക്കുപോകും. നാട്ടുകാരുടേയും, വീട്ടുകാരുടേയും മുൻപിൽ ഒരു വിഡ്ഡിയായി എങ്ങനെ നിലകൊള്ളും. തന്നെ വളർത്തിവലുതാക്കിയ കൃഷിയെ തള്ളിപ്പറഞ്ഞ തനിക്കു അവസാനം ഉപജീവനമാർഗ്ഗമായത് കൃഷിക്കാരന്റെ റോൾ തന്നെ. അഹന്ത നിറഞ്ഞ മനസ്സിനെ യാഥാർത്ഥ്യമനുഷ്യനിലേക്ക് പരിണാമപ്പെടുത്തുവാൻ ഈ ദുരിതങ്ങൾ സഹായിച്ചു.


ചിന്തകൾ കാടുകയറുന്നു. സൂര്യൻ പടിഞ്ഞാറു ഭാഗത്ത് താഴ്ന്നു തുടങ്ങിയിരിക്കുന്നു. ചെറുമാവുകൾക്ക് ദാഹജലം നൽകേണ്ട സമയമായിരിക്കുന്നു. മൂട്ടിലെ പൊടിതട്ടിക്കളഞ്ഞയാൾ എഴുന്നേറ്റ് ചെറുമാവുകളെ ലക്ഷ്യമാക്കി നടന്നു...

Wednesday, August 26, 2009

മകന്റെ അച്ഛനും, അതുമൂലമുണ്ടായ എന്റെ ചിന്തകളും..

കുറച്ചുനാൾ മുൻപാണ്, നോട്ട്ബുക്ക് എന്ന സിനിമ കാണുവാനവസരം ലഭിച്ചപ്പോൾ പ്രസ്തുത സിനിമയുടെ പ്രമേയത്തെ വിശകലനം ചെയ്ത് എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചാലോ എന്നു തോന്നിയിരുന്നു. ഇന്നലെ, മകന്റെ അച്ഛൻ എന്ന സിനിമ കണ്ടതോടുകൂടി പഴേ ആ ആഗ്രഹം അന്ത:കരണത്തിലിരുന്നു മുളപൊട്ടുവാൻ വെമ്പിത്തുടങ്ങി. എന്തായിരുന്നു പ്രസ്തുത സിനിമകൾ തമ്മിൽ ബന്ധിപ്പിക്കുവാൻ ആധാരമായ പ്രമേയം?? വർത്തമാനകാല തലമുറയിലെ യുവതീയുവാക്കൾ നേരിടേണ്ടി അല്ലെങ്കിൽ അനുഭവിക്കുന്ന സമകാലികപ്രസക്തിയുള്ള വിഷയങ്ങളും, അവയോട് അല്ലെങ്കിൽ അവരോടുള്ള മാതാപിതാക്കളൂടെ സമീപനത്തെയും ആസ്പദമാക്കി നിർമിച്ചിരിക്കുന്ന വ്യത്യസ്തമായ രണ്ടു ദൃശ്യാവിഷ്കാരങ്ങളാണവ. സിനിമയേപറ്റിയെന്നല്ല; പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളിലൊന്നിനേപറ്റിപോലും ആധികാരികമായി നിരൂപിക്കാനുള്ള കഴിവെനിക്കില്ല. എങ്കിലും; ഒരു സാധാരണ പ്രേക്ഷകനായ എനിക്ക് എന്തു സന്ദേശം പ്രസ്തുത സിനിമകൾ മുഖേന ഉൾകൊള്ളാൻ കഴിഞ്ഞു എന്നതാണിവിടത്തെ പ്രസക്തമായ സംഗതി.


നോട്ട്ബുക്കിനെ നമുക്കിവിടെ വിടാം. മകന്റെ അച്ഛനിലേക്ക് മടങ്ങിവരാം. സാദാ ടിപ്പിക്കൽ സിനിമയായ മകന്റെ അച്ഛനെ ഇതര ചിത്രങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്ന പ്രധാനഘടകം എന്തെന്നാൽ; വർത്തമാനകാലസമൂഹത്തിൽ വേരൂഴ്ന്നിയിരിക്കുന്ന, ഭാവിയെ സംബന്ധിച്ചുള്ള വ്യാകുലതകളും; ആ വ്യാകുലചിന്തകൾ മുഖേന വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന വിവിധതരം മാനസിക സംഘർഷങ്ങളും, അവയെങ്ങനെ അവരുടെ അഭിരുചികളെ ബാധിക്കുന്നുവെന്നതുമാണ്. മകന്റെ അച്ഛൻ എന്ന സിനിമയിലെ ശ്രീനിവാസന്റെ അച്ഛൻ കഥാപാത്രം, വിനീതിന്റെ മകൻ കഥാപാത്രത്തെ ‘പഠിക്കുവാനായുള്ള ഒരു ഉപകരണം’ മാത്രമായിട്ടാണു കാണുന്നത്. മകനാകട്ടെ; തന്റെ അഭിരുചികളുമായി യാതൊരുവിധത്തിലും പൊരുത്തപ്പെടുവാൻ കഴിയാത്ത ഒരു വിഷയവുമായി, പിതാവിന്റെ നിരന്തരമായപ്രേരണയ്ക്കു വഴങ്ങി വശം കെടുകയും ചെയ്യുന്നു. എന്റെ കുറച്ച് ചിന്തകൾ രൂപാന്തരപ്പെടുന്നതും ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണു. ഈ രണ്ടുപേരിലും വിഹരിച്ചിരുന്ന മാനസികവ്യാപാരങ്ങൾ എങ്ങനെ തുലനം ചെയ്യാം; എന്നതാണു എന്റെ മനസ്സിൽ മുഖ്യമായും ഉന്നയിക്കപ്പെട്ട വിഷയം. ഒരു പിതാവിന്റെ വീക്ഷണകോണിലൂടെ ഈ സന്ദർഭത്തെ വ്യാഖ്യാനിച്ചാൽ, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ന്യായീകരിക്കത്തക്കതെന്നു കാണാം. കഷ്ടപ്പാടിന്റെയും, ദുരിതങ്ങളുടെയും മുൾമുനയിൽ ചവിട്ടിനിന്നുകൊണ്ട്; കൊടുപട്ടിണിയെ നേർക്കുനേരെതിരിട്ട് പ്രാഥമിക വിദ്യാഭ്യാസം സ്വന്തമാക്കി, ഭേദപ്പെട്ട ഒരു സർക്കാർ ജോലി സമ്പാദിച്ച്, നൂറു ശതമാനം സത്യസന്ധമായി ജോലിചെയ്ത് പടിപടിയായി ഉയർന്ന് സാമാന്യം തരക്കേടില്ലാത്ത തസ്തികയിലെത്തിയ മിഡിൽക്ലാസ്സ് ഉദ്യോഗസ്ഥന്റെ മകന്റെ ഭാവിയേക്കുറിച്ചുള്ള വ്യാകുലതകളാണു ശ്രീനിവാസനിൽ നമുക്ക് ദർശിക്കാനാവുന്നത്. വർത്തമാനകാലജീവിതത്തിൽ ഏതൊരു ശൃംഖലയിലുമുള്ള ജോലികളും സുസ്ഥിരമല്ലാതായിരിക്കുന്നു. ഈ ഘട്ടത്തിൽ നാളത്തെ ഭാവിയെക്കുറിച്ച് ഏതൊരു പിതാവും ഉത്കണ്ഠാകുലരാകുന്നത് സ്വാഭാവികം മാത്രമാണു. ആ ഒരു മാനസികാവസ്ഥയായിരിക്കാം; മകന്റെ അഭിരുചികളെ മാനിക്കാതെ പഠനം മാത്രം ലക്ഷ്യം എന്നെടുത്തുകൊൾക, എന്ന നിർബന്ധബുദ്ധിയിലേക്കെത്തിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം. മകനാകട്ടെ, അച്ഛന്റെ നിർബന്ധബുദ്ധികൾക്കു വഴങ്ങി; തന്റെ അഭിരുചികൾക്കു അനുസൃതമല്ലാത്ത ഒരു കോഴ്സ് പഠിക്കാൻ ശ്രമിക്കുകയും, ആ വിഷയത്തിൽ നിരന്തരം പരാജയത്തെ അഭിമൂഖീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മകന്റെ അഭിരുചികൾക്കു വിപരീതമായ ഒരു വിഷയം അവനിലേക്ക് കുത്തിവച്ചുകൊണ്ടിരിക്കുമ്പോൾ, അവനിലത് വല്ലാത്ത മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുകയും; അവന്റെ ഭാവിയെതന്നെ ബാധിക്കുകയും ചെയ്യുന്നു. അതിന്റെ പരിണിതഫലമായി, പ്രിയപ്പെട്ടവരെ ഉപേക്ഷിച്ച് സ്വന്തം വീടു വിട്ടിറങ്ങേണ്ടിയും വരുന്നു.


ഇവിടെ; പിതാവിന്റെ ഭാഗത്തുനിന്നീ സംഭവത്തെ വീക്ഷിച്ചാൽ, തന്നെ ആശ്രയിച്ചു ജീവിക്കുന്ന മകനു നല്ലൊരു ഭാവിയുണ്ടായിക്കാണുക, അതുവഴി ജീവിത പുരോഗതിയിൽ ഉന്നമനം കൈവരിക്കുക എന്നീ ആഗ്രഹങ്ങളാണു അദ്ദേഹത്തിന്റെ സേച്ഛാതിപത്യമനോഭാവത്തിനു നിദാനം എന്നു മനസ്സിലാക്കാം. എന്നാൽ തന്റെ സ്വാർഥതാല്പര്യങ്ങൾ മുഖേന മകനു സംഭവിക്കുന്ന മാനസ്സികസംഘർഷങ്ങൾ എത്രത്തോളം അവനെ ബാധിക്കുന്നു എന്നൊന്നും അദ്ദേഹം ലവലേശം ചിന്തിക്കുന്നതേയില്ല എന്നും മനസ്സിലാക്കാം. ഒരു പിതാവിന്റെ വശത്തുനിന്നീ വിഷയത്തെ വിശകലനം ചെയ്താൽ; അദ്ദേഹം തന്റെ മകന്റെ നന്മയെകരുതി അവലംബിച്ച മാർഗ്ഗങ്ങൾ, സേച്ഛാതിപത്യപരമാണെങ്കിലും തികച്ചു അനിവാര്യമായിരുന്നു എന്നു കാണാം.


എന്നാൽ മകന്റെ ഭാഗത്തുനിന്നീ സംഭവത്തെ വീക്ഷിക്കുമ്പോൾ; പിതാവിന്റെ സ്വാർഥതാല്പര്യങ്ങൾക്കുവഴങ്ങി, തന്റെ അഭിരുചിയേയും അതിനെ പ്രാപിക്കാനുള്ള ഇച്ഛാശക്തിയേയും അത്യന്തം വീർപ്പുമുട്ടലോടെ അടക്കിനിർത്തി; പിതാവിന്റെ ആത്മാഭിലാഷം നിറവേറ്റികൊടുക്കുവാൻ പരിശ്രമിച്ച് പരാജയം രുചിക്കുന്ന ഒരു അവസ്ഥയാണുണ്ടാകുന്നത്. പിതാവിന്റെ കാലശേഷം, തന്റെ ഭാവിയെപറ്റിയുള്ള ആശങ്കകൾ നിമിത്തം അദ്ദേഹത്തിന്റെ മനസ്സിൽ നടമാടിക്കൊണ്ടിരിക്കുന്ന മാനസികസഘർഷങ്ങൾ എന്തായിരിക്കാം? എന്നാ മകൻ ലവലേശം ചിന്തിക്കുന്നതേയില്ല.
അതേസമയം, മകന്റെ അഭിരുചികൾക്കനുസൃതമായ ഒരു കോഴ്സ് തിരഞ്ഞെടുത്ത്; ഭാവിജീവിതം കരുപ്പിടിക്കുവാൻ ഉതകുന്ന രീതിയിലൊരു പുനർചിന്തനം ആ പിതാവിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുമില്ല. മകന്റെ വശത്തുനിന്നീ സംഭവങ്ങളെ വിശകലനം ചെയ്താൽ; മകന്റെ അഭിരുചികളെ നിർബന്ധപൂർവം, പൂർണ്ണമായി അടിച്ചമർത്തപ്പെട്ടത് നല്ല പ്രവണതയായി അംഗീകരിക്കാൻ കഴിയില്ലെന്നും കാണാം.


മകന്റെ അഭിരുചികൾ ഉൾകൊണ്ട് പിതാവും, പിതാവിന്റെ വ്യാകുലതകളും ആകാംക്ഷകളും ഉൾകൊണ്ട് മകനും; തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഒരു തീരുമാനമെടുക്കാൻ ബാധ്യസ്ഥരാവുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതുമൂലം, ആത്മവിശ്വാസത്തോടെ നല്ലൊരു ഭാവിജീവിതത്തിലേക്കുള്ള ചവിട്ടുപടികൾ കെട്ടിപ്പടുക്കുവാൻ മകനും; നിറഞ്ഞമനസ്സോടെ സമാധാനപരമായി, മകനു നല്ലൊരു മാർഗ്ഗദർശിയാകുവാൻ പിതാവിനും കഴിയുമായിരുന്നു.


Friday, August 21, 2009

ആദ്യത്തെ റാഗിങ്ങ് അനുഭവം

സത്യം പറയാമല്ലോ..
മീറ്റ് കഴിഞ്ഞേപിന്നെ ഒന്നും എഴുതാൻ കഴിയുന്നില്ല..
ആകപ്പാടെ തലയിൽ ഒന്നും ഇല്ലാത്ത ഒരവസ്ഥ..!!
എന്താണാവോ എന്തോ??
കൂടെയുള്ളവരൊക്കെ പുതുമയുള്ള ഓരോരോ പോസ്റ്റുകളിട്ട് തകർക്കുമ്പോൾ എനിക്കുമാത്രം ഒന്നും സാധിക്കുന്നില്ല..
എന്റെ തലേലെ സ്റ്റോക്കെല്ലാം തീർന്നുവെന്നാണു തോന്നുന്നത്..


പണ്ട് ഞാനെഴുതിയ ഒരു അനുഭവക്കുറിപ്പാണിത്..
ഒന്നും പുതിയതായി പോസ്റ്റാനില്ലാത്തതുകൊണ്ട്, വീണ്ടും പോസ്റ്റുന്നു..
വായിച്ചവർ ദയവായി ക്ഷമിക്കുമല്ലോ..
വായിക്കാത്തവർ ദയവായി

ഇതുവഴി

വരുമല്ലോ..

Wednesday, August 12, 2009

ചെറായി; വരവു ചിലവു കണക്കുകൾ..

കൂട്ടുകാരേ;

ചെറായി സുഹ്രൂദ് സംഗമത്തിന്റെ വരവ് ചിലവ് കണക്കുകള്‍ പങ്കെടുത്ത എല്ലാവര്‍ക്കും മെയിലില്‍ അയച്ചിട്ടുണ്ട്.
ചില മെയില്‍ ഐ.ഡികള്‍ രജിസ്റ്റേഷന്‍ ഫോമില്‍ നിന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്തതിനാൽ‍ നാലഞ്ച് പേര്‍ക്ക് അയച്ച മെയില്‍ ബൌണ്‍സ് ആയിട്ടുണ്ട്. കണക്കുകള്‍ മെയില്‍ വഴി കിട്ടാത്തവര്‍ ഈ പോസ്റ്റില്‍ മെയില്‍ ഐ.ഡി ഒരു കമന്റായി ഇടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Monday, August 03, 2009

ചെറായി ബ്ലോഗ് മീറ്റ് - 2009; പാർട്ട് 2

പരിചയപ്പെടുത്തലുകളെത്തുടർന്ന് ബ്ലോഗിലെ ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ്മയിൽനിന്നുരുത്തിരിഞ്ഞ ഈണം സി. ഡി യുടെ ഔപചാരികമായ പ്രകാശനകർമ്മവും, പരിചയപ്പെടുത്തലും നടന്നു. പ്രൌരപ്രമുഖനും, ഈ മീറ്റിന്റെ രക്ഷാധികാരിയും, ലതിച്ചേച്ചിയുടെ ഭർത്താവുമായ ശ്രീ.സുഭാഷേട്ടനു, അപ്പുമാഷ് ; ഈണം സി ഡി യുടെ ആദ്യപ്രിന്റ് സമ്മാനിച്ചുകൊണ്ട് പ്രകാശനം ചെയ്തു.



തുടർന്ന് ബുക്ക് റിപ്പബ്ലിക്ക് പ്രവർത്തകരുടെ ഊഴമായിരുന്നു. ബ്ലോഗുകൾ വഴി പരിചയപ്പെട്ട ഒരു കൂട്ടം മലയാളികൾ ചേർന്ന് രൂപം നൽകിയ സമാന്തര പുസ്തക പ്രസാധന വിതരണ സംരംഭമാണു ‘ബുക്ക് റിപ്പബ്ലിക്ക്‘. ബുക്ക് റിപ്പബ്ലിക്ക് പ്രസിദ്ധീകരിച്ച ടി.പി.വിനോദിന്റെ (ലാപുട)‘നിലവിളികളെക്കുറിച്ചുള്ള കടംകഥകളും’; അച്ചടി പൂർത്തിയാക്കിയതും, ഓഗസ്റ്റിൽ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നതുമായ ദേവദാസ്.വി .എം. ന്റെ ‘ഡിൽഡോ’ യും ബുക്ക് റിപ്പബ്ലിക്കിന്റെ രക്ഷാധികരിയായ ശ്രീ.ഹാരോൾഡ് പരിചയപ്പെടുത്തുകയും, പ്രദർശിപ്പിക്കുകയും ചെയ്തു.



ഈണം സി.ഡിയുടേയും, ബുക്ക് റിപ്പബ്ലിക്കിന്റെയും പുസ്തകങ്ങളുടെ പ്രദർശനവും വിൽ‌പ്പനയും ഹാളിന്റെ ഒരു വശത്തായി നടക്കുന്നുണ്ടായിരുന്നു.




ഇതിനു ശേഷമാണ് സജീവേട്ടന്റെ കാരിക്കേച്ചർ മാരത്തോൻ ആരംഭിച്ചത്, ജി.മനുവിന്റെ കാരിക്കേച്ചര്‍ വരച്ചാണ് തുടക്കമിട്ടത്.






തങ്ങളുടെ കാരിക്കേച്ചർ പ്രതിബിംബം സ്വന്തമാക്കുന്നതിനായി സജീവാരാധകരുടെ ഒരു വലിയ നിര തന്നെ നിമിഷങ്ങൾക്കുള്ളില്‍ ഹാളിൽ പ്രത്യക്ഷമായി. എല്ലാവരും അത്യധികം താല്പര്യത്തോടെയും, അതിലേറെ ഉത്സാഹത്തോടു കൂടിയും സജീവേട്ടനെ സമീപിക്കുന്നുണ്ടായിരുന്നു.



ഇംഗ്ലണ്ടിലെ മാജിക് അദ്ധ്യാപകൻ കൂടിയായ ‘ബിലാത്തിപട്ടണം’ നടത്തിയ മാജിക് ഷോ; സദസ്യരെ വിസ്മയഭരിതരാക്കി. നാണയത്തുട്ടുകൊണ്ടും, ഒരു മുഴം കയറുകൊണ്ടും അദ്ദേഹം നടത്തിയ കൺകെട്ടുവിദ്യകൾ പ്രേക്ഷകരെ ആകാംക്ഷാഭരിതരും, അക്ഷരാർത്ഥത്തിൽ അത്ഭുതപരതന്ത്രരുമാക്കി.





ഈ സമയത്തും സജീവേട്ടന്റെ കാരിക്കേച്ചർ രചനാ ചാതുര്യം അനുസ്യൂതം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം ഹാളിന്റെ മദ്ധ്യവശത്തായി മറ്റുകലാ,സാഹിത്യപരിപാടികളും നടക്കുന്നുണ്ടായിരുന്നു. അരീക്കോടൻ മാഷിന്റെ പുത്രി ആയിഷയുടെ കവിതാപാരായണം,




വാഴക്കോടന്റെ മിമിക്രി മാപ്പിളപ്പാട്ടുകൾ, വിനയന്റെ കവിതാലാപനം, ചാർവാകൻ മാഷിന്റെ നാടൻ പാട്ടുകൾ, പ്രിയയുടെ ഗാനം, മണികണ്ഠന്റെ ജനകിയമ്മയെ അനുകരിച്ച്കൊണ്ടുള്ള ഗാനം, അപ്പുമാഷിന്റെ പുത്രൻ മനുക്കുട്ടന്റെ ഗാനം, ലതിച്ചേച്ചിയുടെ സ്വന്തം കവിതയുടെ പാരായണം..അങ്ങനെ നിരവധി കലാപരിപാടികൾ കൊണ്ട് ഹാൾ ജീവ്വസുറ്റതായി.

ഉച്ചയോടെ മീറ്റിലെ ഏറ്റവും ഹൈലൈറ്റ് ഇനമായ “ഈറ്റ്“, റിസോർട്ടിലെ ഡൈനിങ്ങ് ഹാളിൽ തുടങ്ങിയിരുന്നു. ചെറായ് സ്പെഷിയൽ വിഭവങ്ങളായ ചെമ്മീൻ വട, കരിമീൻ പൊരിച്ചത്, ചിക്കെൻ റോസ്റ്റ്, മീൻ കറി, കപ്പപുഴുങ്ങിപ്പൊടിച്ചത്, സാംബാർ, മോരുകറി, തോരൻ, പപ്പടം പിന്നെ ലതിച്ചേച്ചിയുടെ സ്വന്തം പാചകമായ ‘കടുമാങ്ങാ അച്ചാർ’ എന്നിവ ചേർത്തുള്ള വിഭവസ മൃദ്ധമായ ഊണായിരുന്നു ഒരുക്കിയിരുന്നത്.
















ഉച്ചഭക്ഷണത്തെത്തുടർന്ന് എല്ലാ കൂട്ടുകാരും ചേർന്നുനിന്നുള്ള ഫോട്ടോസെഷൻ നടന്നു. മുൻപുള്ള പോസ്റ്റിൽ നിന്ന് ഈ ഫോട്ടോ കാണാവുന്നതാണു. ഫോട്ടോ സെഷനെത്തുടർന്ന്,













ദൂരദേശത്തേക്ക് പോകേണ്ട കൂട്ടുകാർ മറ്റു സഹബ്ലോഗര്‍മാരോട് യാത്രചൊല്ലി പിരിഞ്ഞുകൊണ്ടിരുന്നു. ഊണിനുശേഷവും സജീവേട്ടനു മോചനം ലഭിച്ചില്ല.


ഏകദേശം മൂന്നുമണി കഴിഞ്ഞതോടെ പരിപാടി ഉപസംഹരിച്ചു. ലളിതമായ വാക്കുകളാല്‍ ലതിച്ചേച്ചി യാത്രപറഞ്ഞു.

സുഹൃത്തുക്കളെ,
ഈ മീറ്റിനു കാരണമായ ചര്‍ച്ചകള്‍ നാമെല്ലാവരും വീക്ഷിച്ചതാണ്. കിച്ചു ആണ് ഇത്തരമൊരു ആശയം ആദ്യമായി മുന്നോട്ട് വക്കുന്നത്, അപ്പുമാഷുമായുള്ള ഒരു സംഭാഷണത്തിനിടയില്‍. തുടര്‍ന്ന് പ്രവാസികളായ ബ്ലോഗര്‍മാ‍ര്‍ നാട്ടിലെത്തുന്ന സമയത്ത് ഇവിടെ ഒരു മീറ്റ് സംഘടിപ്പിക്കുന്നതിനേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അപ്പുമാഷ് ഒരു പോസ്റ്റിട്ടു.അവിടെ തുടങ്ങിയ ചര്‍ച്ചകളാണ് ഈ പൊസ്റ്റ് കല്യാണസൌഗന്ധികത്തിലെത്തുന്നത്. തുടര്‍ന്ന് ചെറായ് കേന്ദ്രീകരിച്ച് നടത്തിയ പരിശ്രമങ്ങളാണ് ഈ മീറ്റ് യാഥാര്‍ത്ഥ്യമാക്കിയത്.

ഈ ആശയത്തിന്റെ ഉപജ്ഞാതാവായ കിച്ചു ചേച്ചിക്ക് അഭിനന്ദനവും നന്ദിയും അറിയിക്കട്ടെ.
മീറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച അപ്പുമാഷിന് നന്ദി.

ഈ മീറ്റിന്റെ സംഘാടനത്തിന്റെ ചുക്കാന്‍ പിടിച്ച ലതിച്ചേച്ചിയുടെ ഭര്‍ത്താവ് സുഭാഷേട്ടന്റെ സേവനങ്ങള്‍ എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ല.ഇത്ര സൌകര്യപ്രദമായ റിസോര്‍ട്ട് ലഭ്യമാക്കുക തുടങ്ങി ഭക്ഷണക്കാര്യങ്ങള്‍ വരെ ക്രമീകരിച്ചത് ശ്രീ.സുഭാഷേട്ടനായിരുന്നു.
അദ്ദേഹത്തോടുള്ള ബൂലോകരുടെ നന്ദിയും കടപ്പാടും വാക്കുകളിലൊതുങ്ങുന്നതല്ല.എന്നിരുന്നാലും നമ്മുടെ ഹൃദയം നിറഞ്ഞ നന്ദി സ്വീകരിക്കണമെന്ന് സുഭാഷേട്ടനോട് അഭ്യര്‍ത്ഥിക്കുന്നു.

മീറ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു സജീവേട്ടന്റെ കാരിക്കേച്ചര്‍. തന്റെ വിലയേറിയ ഒരു ദിവസം മുഴുവനും ചിലവഴിച്ച് ബൂലോകരുടെ ചിത്രം വരച്ച അദ്ദേഹത്തിന്‍ മീറ്റില്‍ പങ്കെടുക്കാന്‍ തന്നെ ആയില്ല എന്നത് അതിശയോക്തിയാവില്ല. ശ്രീ.സജീവേട്ടന് എല്ലാ ബൂലോകരുടെ പേരിലും നന്ദി അറിയിക്കുന്നു.

ഇതു കൂടാതെ മീറ്റിന്റെ സംഘാടനത്തിനു സഹായിച്ച അമരാവതി റിസൊര്‍ട്ട് ഉടമ പുഷ്പന്‍ ചേട്ടന്‍, അദ്ദേഹത്തിന്റെ സ്റ്റാഫ് , ഭക്ഷണം തയ്യാറാക്കിയ സുഹൃത്തുക്കള്‍, എന്നിവര്‍ക്കുള്ള നന്ദി പറയുന്നു.

ആദ്യാവസാനം ഇതിനു മുങ്കയ്യെടുത്ത ലതിച്ചേച്ചി, അപ്പുമാഷ്, നീരു, അനിൽജി, ജോ, നാട്ടുകാരൻ, മണികണ്ഠൻ തുടങ്ങിയ എല്ലാ സുഹൃത്തുക്കളേയും ഈ അവസരത്തില്‍ സ്മരിക്കുന്നു.

ഈ സുഹൃദ്സംഗമത്തിനു അകലങ്ങളിൽ ഇരുന്ന് ആശംസകൾ അർപ്പിച്ച കുഞ്ഞൻ, അഗ്രജൻ, കിരൺസ്, ബഷീർ വെള്ളറക്കാട്, വിശാലമനസ്കൻ, മാണിക്യം, ഞാനും എന്റെ ലോകവും, രാമചന്ദ്രൻ വെട്ടിക്കാട്, സൂത്രൻ, സ്മിതാ ആദർശ്, മരമാക്രി, യൂസുഫ്പ, കാന്താരിക്കുട്ടി, ദീപക് രാജ്, അനൂപ് തിരുവല്ല, ശ്രീ, ഉഗാണ്ടാ രണ്ടാമൻ, തമനു, ഇന്ത്യാ ഹെറിട്ടേജ്, കണ്ണനുണ്ണി, ചിന്തകൻ, ശ്രദ്ധേയൻ,ഗീത് തുടങ്ങിയവർക്കും ഞങ്ങളെല്ലാവരുടേയും പേരിൽ നന്ദി രേഖപ്പെടുത്തുന്നു. (തിരക്കിനിടയിൽ ഇനിയും മറന്നുപോയ പേരുകൾ ഉണ്ടാകാം, സദയം ക്ഷമിക്കുക)

കൂടാതെ ഈ മീറ്റില്‍ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

ഈ പരിപാടി ഭംഗിയാക്കുവാൻ ഞങ്ങളെല്ലാവരേയും അനുഗ്രഹിച്ച് ആശീർവദിച്ച സർവ്വേശ്വന്റെ മുൻപിൽ പ്രണാമം അർപ്പിച്ചുകൊണ്ട്, എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്...



ചെറായി മീറ്റിനേപറ്റിയുള്ള എല്ലാ പോസ്റ്റുകളും ശ്രീ.മുള്ളുർക്കാരന്റെ ഈ പോസ്റ്റിൽ നിന്നും ലഭിക്കും..


ചെറായി മീറ്റിനേക്കുറിച്ചുള്ള ഒരു വീഡിയോ, ജോ തയ്യാറാക്കി വരുന്നു.
അതിന്റെ ട്രെയിലെർ ഇവിടെ ലഭിക്കും.

Wednesday, July 29, 2009

ചെറായി ബ്ലോഗ് മീറ്റ് - 2009; പാർട്ട് 1

ഓര്‍മ്മയുടെ ചെപ്പിലേക്ക് അവിസ്മരണീയമായ അനവധി മുഹൂർത്തങ്ങൾ സമ്മാനിച്ച ദിവസമാണു ഇക്കഴിഞ്ഞ ജൂലൈ 26. ചെറായി കടപ്പുറത്തെ മണൽത്തരികളെയും, തിരകളെയും സാക്ഷിനിർത്തി ഞങ്ങൾ 120ഓളം പേർ അമരാവതി റിസോർട്ടിൽ ഒത്തുചേര്‍ന്നു. ഒരു സുഹൃദ്സംഗമം എന്നതിനേക്കാളുപരി കുടുംബസംഗമം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന വിധത്തിലുള്ള കൂടിക്കാഴ്ചയായിരുന്നുവത്.


ഇതാ ഞങ്ങളെല്ലാവരും ഇവിടെയുണ്ട്.




മുന്നിശ്ചയപ്രകാരം തന്നെ 9.30 യോടെ റെജിസ്ട്രേഷൻ കൌണ്ടറിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. തലേദിവസംമേ എത്തിച്ചേർന്നവരും, പ്രഭാതത്തിൽ വന്നെത്തിയ മറ്റു ബ്ലോഗേർസുമാണു ആദ്യമേ പേരു റെജിസ്റ്റെർ ചെയ്യുവാനെത്തിയിരുന്നത്, തുടര്‍ന്ന് കൂടുതല്‍ ബ്ലോഗര്‍മ്മാര്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിന്നു. ഏകദേശം 10.30 തോടെ സുഹൃദ്സമ്മേളനം ആരംഭിച്ചു, ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തുക എന്നതായിര്‍ന്നു ചടങ്ങ്. ഒറ്റപ്പെട്ട തുരുത്തുകളിലായി ജീവിക്കുന്ന നാമോരുത്തരുമടങ്ങുന്ന ഇന്നത്തെ സമൂഹത്തില്‍, സൌഹാർദ്ദപരമായ കൂടിച്ചേരലുകളുടെ ആവശ്യകതകളെക്കുറിച്ച് വാചാലനായി ആദ്യം സ്വയം പരിചയപ്പെടുത്തുവാനാരംഭിച്ചത് ജി.മനുവായിരുന്നു. ഒരോരുത്തരുടേയും വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് സഹജീവികള്‍ ശ്രവിച്ചത്.ഈ സമയവും ഒട്ടനവധി ബ്ലോഗേർസ് സംഗമസ്ഥലത്തേക്ക് ആഗതരായിക്കൊണ്ടിരുന്നു. റെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി അവരും ഹാളിനുള്ളിലെ സംഘത്തിലേക്ക് ഇഴുകിച്ചേര്‍ന്നു. 78 ബ്ലോഗേർസും, അവരുടെ ബന്ധുക്കളും കൂട്ടുകാരും കൂടി 120 ഓളം പേർ ഈ സംഗമത്തിൽ പങ്കെടുക്കുകയുണ്ടായി.

ഇതാ അവർ..
1. ജി.മനു
2. ഷെറീഫ് കൊട്ടാരക്കര
3. ജുനൈദ്
4. പകൽകിനാവൻ
5. നന്ദകുമാർ
6. നൊമാദ്
7. മുള്ളൂർക്കാരൻ
8. മുരളീകൃഷ്ണ മാലോത്ത്
9. പ്രിയ
10.സുനിൽ കൃഷ്ണൻ
11.നാസ്
12.തോന്ന്യാസി
13.ചാണക്യൻ
14.വാഴക്കോടൻ
15.ജിപ്പൂസ്
16.ഡി.പ്രദീപ്കുമാർ
17.ബാബുരാജ്
18.അരീക്കോടൻ
19.ഷിജു/the friend
20.പാവപ്പെട്ടവൻ
21.വിനയൻ
22.മണികണ്ഠൻ
23.പിരിക്കുട്ടി
24.ഡോ.ജയൻ ഏവൂർ
25.യാരിദ്
26.എഴുത്തുകാരി
27.പോങ്ങുമ്മൂടൻ
28.ബിന്ദു കെ പി
29.അപ്പൂട്ടൻ
30.മണി
31.കാർട്ടൂണിസ്റ്റ് സജീവ്
32.ഡോക്ടർ
33.വാവ
34.കിച്ചു
35.ബിലാത്തിപട്ടണം
36.നിരക്ഷരൻ
37.രസികൻ
38.ജിഹേഷ്
39.വല്ല്യമ്മായി
40.അപ്പു
41.ചാർവാകൻ
42.അശ്വിൻ
43.ഹാഷ്
44.ഗോപക് യു ആർ
45.മിന്നാമിനുങ്ങ്
46.തറവാടി
47.ഷംസുദ്ദീൻ
48.ഷിജു അലെക്സ്
49.ശരത്
50.കുമാർ നീലകണ്ഠൻ
51.കേരളാ ഫാർമെർ
52.സമാന്തരൻ
53.ഹൻല്ലലത്ത്
54.ശ്രീലാൽ
55.വേദവ്യാസൻ
56.അനിൽ@ബ്ലോഗ്
57.രമണിഗ
58.ധനേഷ്
59.അരുൺ കായംകുളം
60.സൂര്യോദയം
61.അങ്കിൾ
62.നാട്ടുകാരൻ
63.പാവത്താൻ
64.ജോഹർ ജോ
65.സജി അച്ചായൻ
66.സുൽ
67.സെറീന
68.പിപഠിഷു
69.ലതി
70.പഥികൻ
71.ചിത്രകാരൻ
72.ശ്രീ@ശ്രേയസ്സ്
73.വെള്ളായണി വിജയൻ
74.കൊട്ടോട്ടിക്കാരൻ
75.വേണു
76.സിബു സി ജെ
77.സിജു
78.ഹരീഷ് തൊടുപുഴ





പങ്കെടുത്ത ബ്ലോഗേർസിന്റെ ഫോട്ടോ താഴെക്കാണാവുന്നതാണു..