Wednesday, August 20, 2008

പെരുമഴക്കാലം

മുക്കാലോളം പുകച്ചു തള്ളിയ കട്ടന്‍ ബീഡി ഒരു പുക കൂടി ആഞ്ഞുവലിച്ച്; നിലത്തുകുത്തിക്കെടുത്തി റോഡരുകിലെ ഓടയിലേയ്ക്ക് അയാള്‍ വലിച്ചെറിഞ്ഞു. പുറത്ത് റോഡില്‍ മഴ ചന്നം പിന്നം തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. ഓടയിലെ കുതിച്ചൊഴുകുന്ന വെള്ളത്തിലൂടെ കുത്തിക്കെടുത്തിയ ബീഡികുറ്റി ഒഴുകി അപ്രത്യക്ഷമാകുന്നത് നിര്‍വികാരനായി അയാള്‍ നോക്കിയിരുന്നു. വെളിയിലെ ശക്തമായ മഴയില്‍ ചേമ്പിലകൊണ്ട് തലഭാഗം നനയാതെ മൂടി വളരെ വേഗത്തോടെ നടന്നുപോകുന്ന കണാരേട്ടനെ കണ്ടപ്പോള്‍ അയാള്‍ തന്റെ മോളെക്കുറിച്ചോര്‍ത്തു. ഇനും പതിവുപോലെ രാവിലെ മീനൂട്ടി കരഞ്ഞുംകൊണ്ടാണ് സ്കൂളിലേയ്ക്കുപോയത്. ഒരു കുട പോലും ഇല്ലാതെ; മഴ നനഞ്ഞു കൊണ്ട്.. ഈ മാസത്തെ ഫീസും അടച്ചിട്ടില്ലാ; ഇന്നു സാര്‍ വെളിയില്‍ ഇറക്കിനിര്‍ത്തുമെന്നാണു പറഞ്ഞിരിക്കുന്നത്.. ഏതായാലും ഇന്നു വൈകിട്ട് സ്കൂള്‍ വിട്ടുവരുമ്പോഴേക്കും കുടയും, ഫീസും എങ്ങനേയും ഒപ്പിച്ചുകൊടുക്കാമെന്നേറ്റിട്ടാണ് രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. പക്ഷെ ഇന്നും വെറുതെ ഈ തിണ്ണയിലിരുപ്പുതന്നെ ജോലി.

പീടികത്തിണ്ണയില്‍ ഇട്ടിരുന്ന വയസ്സുമൂത്ത് കരച്ചില്‍തുടങ്ങിയ വള്ളിക്കസേരയില്‍ അയാള്‍ പിന്നോട്ടാഞ്ഞ് ഒന്നുകൂടി ഞരങ്ങി ഇരുന്നു. എന്നിട്ട് വലത്തുവശത്തുള്ള പപ്പടക്കണ്ണന്റെ പീടികയിലേയ്യ്ക്ക് തലവെട്ടിച്ച് ഒളിഞ്ഞുനോക്കി. കര്‍ക്കിടകം തുടങ്ങിയാല്‍ വറുതിയുടെ നാളുകളാണ്. എത്ര നാളാ‍യി ഒരു പണികിട്ടിയിട്ട്. കര്‍ക്കിടകം തുടങ്ങിയതുമുതല്‍ ഇവിടെ കണ്ണന്റെ അടുത്താണ് പൊറുതി. കാലത്തുവന്നീ ഒടിഞ്ഞ കസേരയിലിരിക്കും; ഉച്ചയാകുമ്പോഴേക്കും ഒരു പൈന്റിനുള്ള കാശ് കണ്ണന്‍ എങ്ങിനെയെങ്കിലുമുണ്ടാക്കും. പപ്പടത്തിന് ഏതുകാലത്തും ആവശ്യക്കാരുള്ളതിനാല്‍ മദ്യപാനം ഒരു മുട്ടുമില്ലാതെ നടന്നുപോകുന്നു. ഇന്നും ഷെയറുകൊടുക്കാതെ തന്നെ... കണ്ണന്‍ കൊടുത്ത കാശുംവാങ്ങി രാജു പട്ടണത്തിലേയ്ക്കുപോയിട്ടുണ്ട്; ഒരു പൈന്റ് വാങ്ങാന്‍... ഒന്നോര്‍ത്താല്‍ പപ്പടക്കണ്ണന്റെ ജീവിതമാണ് സുഖകരം. ഒരു പ്രാരാബ്ധവുമില്ല. ഭാര്യ കാന്‍സര്‍ വന്നു മരിച്ചുപോയി. ആകെ ഒരു ചെറുക്കനുള്ളത് ചെറുപ്പത്തിലേ ഒളിച്ചോടിയും പോയി. ഇപ്പോള്‍ കിട്ടണ കാശിന് തിന്നും, ബോധം മറയുംവരെ കുടിച്ചും ഈ പീടികത്തറയില്‍ കിടന്നുറങ്ങാം. തന്റെ കാര്യമോ... നാലുവര്‍ഷം മുന്‍പ് പന്തലിടാന്‍ വേണ്ടി പള്ളിയുടെ മുകളില്‍ നിലകെട്ടുന്നതിനിടയില്‍ വീണ വീഴ്ചയുടെ ഓര്‍മ്മ കര്‍ക്കിടകമാകുമ്പോള്‍ ശരീരം പുതുക്കും. കര്‍ക്കിടകം പുലര്‍ന്നാല്‍ തുള്ളിക്കൊരുകുടം പോലെ പേമാരി. ഒരു പണിയും ഇല്ലാതാനും. എന്നാലോ പുതിയപുതിയ രോഗങ്ങള്‍ക്കൊട്ടും കുറവില്ലാതാനും. ആശുപത്രിയില്‍ കൊടുക്കാന്‍ പോലും കാശില്ലാത്ത അവസ്ഥ. കൂടെ പട്ടീണിയും പരിവട്ടവും മിച്ചം!! പണയം വെയ്ക്കാനിനി ബാക്കിയുള്ളത് ഭാര്യയുടെ കഴുത്തില്‍ കറുത്ത ചരടിന്മേല്‍ കോര്‍ത്തിട്ടിരിക്കുന്ന താലി മാത്രം!!! എന്തൊരു പരീക്ഷണകാലഘട്ടമാണിത്!! ഇന്നലെ 16 രൂപകൊടുത്ത് വാങ്ങിയ 2 കിലോ കപ്പ അത്താഴത്തിന് ചെണ്ടപുഴുങ്ങിയതില്‍നിന്നും മിച്ചം പിടിച്ച രണ്ടുകഷ്ണം കഴിച്ചാണ് എന്റെ പൊന്നുമോള്‍ കാലത്തെ സ്കൂളില്‍ പോയിരിക്കുന്നത്; അതും മഴനനഞ്ഞ്... ഒരു കുട വാങ്ങാന്‍ പോലും ഗതിയില്ലാത്ത ഈ അച്ഛ്ന്‍; ഭഗവാനേ... ആരെങ്കിലും ഒന്നു ചത്തിരുന്നെങ്കില്‍... ഒരു പടുത വലിച്ചുകെട്ടിക്കൊടുത്തിട്ടാണെങ്കിലും എന്റെ മോള്‍ക്ക് ഇന്നത്താഴത്തിന് ഒരു പിടി ചോറുകൊടുക്കാമായിരുന്നു....

“രവിയേട്ടാ ദാ ഇത് പിടി”
ങാ!! രാജു വന്നുവോ; അവന്‍ കൊടുത്ത, റമ്മൊഴിച്ചുകറപിടിച്ച ഗ്ലാസിന്റെ മുക്കാല്‍ഭാഗത്തോളം ഒഴിച്ച ആ ചുവന്നദ്രാവകം അയാള്‍ വായിലേക്ക് കമിഴ്ത്തി. ഉള്ളില്‍ തൊണ്ടയിലൂടെ, ചങ്കിന്‍ കൂടിനുള്ളിലൂടെ, കുടലിലൂടെ ഒരു ചെറുചൂട് കത്തിയമര്‍ന്നു താഴോട്ടിറങ്ങി. ഇനി കുറച്ചുനേരത്തെക്കെങ്കിലും ഈ തീര്‍ത്താല്‍തീരാത്ത പ്രാരാബ്ധമില്ലാത്ത ലോകത്തുകിടന്നു വിലസാം... പങ്കിടലിലെ രണ്ടാമത്തെ ഊഴത്തിനുവേണ്ടി അയാള്‍ കാത്തിരുന്നു... റോഡിലെ തകര്‍ത്താടുന്ന പ്രക്രുതിയെ വീക്ഷിച്ചുകൊണ്ട്......