Monday, June 27, 2011

മുറിവുകൾ..

കാലം..!!
എന്നില്‍ മുറിവുകള്‍ നെയ്യുന്നു..
എന്റെ ധമനികളില്‍ പായുന്ന ചുടു രക്തത്തെ..
ഉപേക്ഷിച്ച്; എന്നില്‍ നിന്നകലുന്ന..
എന്റെ പ്രിയ ശരീരാംശങ്ങള്‍..
നിര്‍ജ്ജീവാവസ്ഥയില്‍ മണ്ണില്‍ അലിഞ്ഞു ചേരുന്നു..
നാളെ പുതുനാമ്പുകള്‍ വരും എന്നില്‍ ഉന്മേഷം നിറയ്ക്കാന്‍..
എന്നാലും..

Tuesday, June 21, 2011

തൊടുപുഴ മീറ്റ് ലോഗൊ..!





തൊടുപുഴ ബ്ലൊഗ് മീറ്റ് ലോഗൊ നിങ്ങളുടെ ബ്ലോഗിലും നല്‍കാന്‍ താഴെ കാണുന്ന കോഡ്, HTML Gadget ആയി ആഡ് ചെയ്യു...




Saturday, June 18, 2011

തൊടുപുഴ മീറ്റ് @ ജൂലൈ 31

അങ്ങിനെ ഹാള്‍ ബുക്ക് ചെയ്തു..
ഫുഡും..
ജൂലൈ 31 നു..
തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാള്‍ ആഡിറ്റോറിയത്തില്‍ വെച്ച് വീണ്ടും നമുക്ക്
ഒന്നു കൂടി സന്ധിക്കാം..


കോണ്ടാക്ട് നമ്പെറുകള്‍ -
ദേവന്‍ : 8547527737
ഹരീഷ് : 9447302370




  1. ഹരീഷ്
  2. മത്തായി 2ന്‍ഡ്
  3. അബിദ് ഫ്രാന്‍സിസ്
  4. പ്രതി (??)
  5. രെഞ്ജിത് ചെമ്മാട്
  6. സുനില്‍ കൃഷ്ണന്‍
  7. ജി.നിശികാന്ത്
  8. ദേവന്‍
  9. സപ്തവര്‍ണ്ണങ്ങള്‍
  10. മണികണ്ഠന്‍
  11. കൊട്ടോട്ടിക്കാരന്‍
  12. സിജീഷ്
  13. വിനയന്‍
  14. പൊന്മളക്കാരന്‍
  15. യൂസഫ്പാ
  16. നൌഷാദ് വടക്കേല്‍
  17. പ്രവീണ്‍ വട്ടപ്പറമ്പത്ത്
  18. സങ്കൽ‌പ്പങ്ങൾ (ഹനീഷ് ലാൽ)
  19. ഡി. പ്രദീപ് കുമാർ
  20. സജിം തട്ടത്തുമല
  21. മത്താപ്പ്
  22. ജിക്കു
  23. ജാബിര്‍ മലബാറി
  24. മനോരാജ്
  25. പാവത്താന്‍
  26. റെജി പുത്തെന്‍പുരക്കല്‍
  27. ഗോപകുമാര്‍ വി എസ്
  28. മിക്കി മാത്യൂ
  29. ജെയിന്‍
  30. ജോ
  31. ഗോപക് യു ആര്‍
  32. ഒരുമ (2)
  33. സ്വപ്നാടകന്‍
  34. അനൂപ്
  35. സംഷീ
  36. ഷെറീഫ് കൊട്ടാരക്കര
  37. രഞ്ജിത് വിശ്വം
  38. വേദവ്യാസൻ
  39. നന്ദകുമാർ
  40. പാക്കരൻ
  41. തകര്‍പ്പന്‍
  42. ഡോ. ആർ.കെ. തിരൂർ
  43. കൈലാസം കഥകൾ
  44. ജി.മനു
  45. ഇലക്ട്രോണിക്സ് കേരളം (അജിത്)
  46. അലെക്സാണ്ടെര്‍
  47. സന്തോഷ്
  48. പകല്‍ കിനാവന്‍
  49. മുരളിക
  50. അരുണ്‍ കായംകുളം (??)
  51. ഡോ.ബാബുരാജ്
  52. നല്ലി
  53. നൌഷാദ് (??)
  54. നിവിന്‍ (??)
  55. പുണ്യാളൻ
  56. അരുണ്‍ നെടുമങ്ങാട്
  57. ജോസാന്റണി
  58. പാവപ്പെട്ടവന്‍
  59. സന്ദീപ് പാമ്പള്ളി
  60. പാട്ടേപ്പാടം റാംജി
  61. ജയന്‍ ഏവൂര്‍ (??)
  62. നാട്ടുകാരന്‍
  63. ഒടിയന്‍

Friday, June 17, 2011

മീറ്റ് പോസ്റ്റ്..

ഇവിടെയും ബസ്സിലും പോസ്റ്റ് ഇട്ടതിന്റെ ഫലമായി താഴെപ്പറയുന്ന ബ്ലോഗേര്‍സ് തൊടുപുഴയില്‍ കൂടിച്ചേരുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്..
  1. ഹരീഷ്
  2. മത്തായി 2ന്‍ഡ്
  3. അബിദ് ഫ്രാന്‍സിസ്
  4. പ്രതി (??)
  5. രെഞ്ജിത് ചെമ്മാട്
  6. സുനില്‍ കൃഷ്ണന്‍
  7. ജി.നിശികാന്ത്
  8. ദേവന്‍
  9. സപ്തവര്‍ണ്ണങ്ങള്‍
  10. മണികണ്ഠന്‍
  11. കൊട്ടോട്ടിക്കാരന്‍
  12. അരുണ്‍ ഇലെക്ട്ര
  13. ചാണ്ടിക്കുഞ്ഞ്
  14. പൊന്മളക്കാരന്‍
  15. യൂസഫ്പാ
  16. നൌഷാദ് വടക്കേല്‍
  17. പ്രവീണ്‍ വട്ടപ്പറമ്പത്ത്
  18. അപ്പു
  19. പൊറാടത്ത്
  20. സജിം തട്ടത്തുമല
  21. മത്താപ്പ്
  22. ജിക്കു
  23. നിരക്ഷരന്‍
  24. മനോരാജ്
  25. പാവത്താന്‍
  26. റെജി പുത്തെന്‍പുരക്കല്‍
  27. ഗോപകുമാര്‍ വി എസ്
  28. മിക്കി മാത്യൂ
  29. ജെയിന്‍
  30. ജോ
  31. ഗോപക് യു ആര്‍
  32. ഷാജി ടി യൂ
  33. സ്വപ്നാടകന്‍
  34. അനൂപ്
  35. സംഷീ
  36. ഷെറീഫ് കൊട്ടാരക്കര
  37. രഞ്ജിത് വിശ്വം
  38. വേദവ്യാസൻ
  39. നന്ദകുമാർ
  40. പാക്കരൻ
  41. തകര്‍പ്പന്‍

ടി. സംരംഭം വിജയകരമാക്കുന്നതിനായി ഇനിയും കൂടുതല്‍ ബ്ലോഗേര്‍സിന്റെ സഹകരണം ആവശ്യമാണ്. ജൂലൈ 31 നാണു ഉദ്ദേശിച്ചിരിക്കുന്നത്. മിനിമം അന്‍പത് പേരെങ്കിലും ഉറപ്പ് പറഞ്ഞാലേ എത്രയും പെട്ടന്ന് ഹാള്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കൂ. ആയതിനാല്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടന്ന് പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു..

Tuesday, June 14, 2011

ഒന്നു കൂടി മീറ്റാന്‍ താല്പര്യമുണ്ടോ..??!!

കര്‍ക്കിടത്തില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല..
എങ്ങനാ ഒന്നു കൂടിയാലോ..??
ആളൊന്നുക്ക് പത്തു നൂറ്റന്‍പതു രൂപാ മുടക്കിയാല്‍..
ഇവിടെ കൊടുത്തിരിക്കുന്ന ഹാളില്‍..
2 കൂട്ടം പായസം സഹിതം സ്വാദേറിയ ഒരു വെജ് ഊണും..
കുറച്ച് കൊച്ചുവര്‍ത്താനം പറഞ്ഞ് പോട്ടമെടുത്ത്..പിരിയാം
കര്‍ക്കിടകം ജുലായ് 17 മുതല്‍ ആഗസ്ത് 16 വരെയാണു..
അതില്‍ ഏത് ഞായറാഴ്ചയും ഞാന്‍ റെഡി..
കുറഞ്ഞത് 50 പേരെങ്കിലും ഉറപ്പുണ്ടാകണം..
എത്രയും പെട്ടന്ന് ഉറപ്പുകള്‍ തരുമെങ്കില്‍ ഒരു ദിവസം നോക്കി ഹാള്‍ ബുക്ക് ചെയ്യാം..
എല്ലാവര്‍ക്കും സ്വാഗതം..:)

Sunday, June 12, 2011

5-35 !

5-10 അവളുടെ കൂടെ തോളത്തും കൈയ്യിട്ട് സ്കൂളീൽ പോണം..
ചേച്ചീടെ വളകൾ സൂത്രത്തിൽ കട്ടെടുത്ത് പിറ്റേന്ന് അവൾക്ക് സൂക്ഷിക്കാനായി അതൊടിച്ച് വളപ്പൊട്ടുകൾ നൽകും..
വാനം കാണിക്കാതെ മയില്പീലി അവളൂടെ പുസ്തകത്താളിനുള്ളിൽ തിരുകി വെയ്ക്കും.. എന്നിട്ട് സ്വപ്നങ്ങൾ നെയ്തുണ്ടാക്കും..
അവളെ നോക്കി കൊഞ്ഞനം കുത്തുന്നവനുമായി ഏറ്റുമുറ്റും..
ഇടീം വാങ്ങിക്കൂട്ടി ചോരയൊലിപ്പിച്ച് ഏങ്ങലടിച്ചു നിൽക്കുന്ന എന്നെയവൾ സമാധാനിപ്പിക്കും..
“പോട്ടെടാ.. നിനക്ക് ഞാനില്ലേടാ..”
അവൾ മറ്റൊരാളോടു കൂട്ടുകൂടുന്നതോ കൂടെ നടക്കുന്നതോ ഒന്നും ഇഷ്ടമല്ല..
അങ്ങിനെ വന്നാൽ പൊസ്സസ്സീവ്നെസ്സ് അതിന്റെ ഏറ്റവും ടോപ്പിലെത്തും..!


10-15 അവളോട് നിയന്ത്രിതമായൊരിഷ്ടം..
സ്വന്തമാക്കണമെന്ന അടങ്ങാത്ത അഭിവാൻഛ..
വളർന്ന് വലുതായി ജോലിയൊക്കെ കിട്ടി അവളേം പുറകിലിരുത്തി..
ബൈക്കിൽ ടൌണിലൂടെ..
പഴേ ക്ലാസ്സ്മേറ്റ്സിന്റെ മുൻപിലൂടെ ചെത്തി നടക്കാനുള്ള പൂതി..!


16-23 ഒരു ഫിലിം സ്റ്റാറിന്റെ സൌന്ദര്യവും സെക്സി ലുക്കും അവൾക്കുണ്ടാകണം..
ഫുൾ ടൈം ഫാന്റസികളിൽ മുഴുകി നടക്കുവാനുള്ള അഭിവാൻഛ..
മോഡേൻ ഫാഷൻ ജീവിതരീതികളിൽ നീന്തിത്തുടിക്കുവാനുള്ള മോഹം..!



24-30 ജീവിതത്തേക്കുറിച്ച് സീരിയസ്നെസ്സായി ചിന്തിച്ചു തുടങ്ങി..
അവളൊരു ആവറേജ് സൌന്ദര്യമുള്ളൊരു പെണ്ണായാലും മതി..
സ്ത്രീധനം വല്ലതും കിട്ടണം.. ഇല്ലേൽ അടിയന്തിരാവസ്ഥക്കാലത്ത് പട്ടിണി കിടക്കേണ്ടി വരും..!



30-35 സൌന്ദര്യം ഒരു പ്രശ്നമേയല്ലാ.. കറുത്തിരുണ്ടിരുന്നാലും ഐശ്വര്യമുണ്ടായാൽ മതി..
പക്ഷേ; കാര്യപ്രാപ്തി, കാര്യങ്ങളെ സമചിത്തയോടെ നേരിടാനുള്ള കോൺഫിഡെൻസും ധൈര്യവുമുള്ളൊരു പെണ്ണായിരിക്കണം അവൾ..
എങ്കിൽ ജീവിതം സുരഭിലം..!

Thursday, June 09, 2011

ഹരിശങ്കറെ ഇനിയും കൊല ചെയ്യണമോ..??

LinkLinkhttp://www.youtube.com/watch?v=RNRQTb3sBbo

മുകളിലെ ലിങ്കില്‍ (കു)പ്രസിദ്ധമായ സിത്സിലാ ആല്‍ബത്തിന്റെ നിര്‍മാതാവും ഗായകനും സര്‍വ്വോപരി എല്ലാമായ ഹരിശങ്കറുമായി അഭിമുഖം ചെയ്യുന്നതിനിടയില്‍ അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നുണ്ട്..
“എന്ത് കാര്യത്തിനാണെങ്കിലും കഴിവ് ഒരു പ്രധാന ഘടകമാണ്.. പാട്ടു പാടണമെങ്കിലോ ചിത്രം വരക്കണമെങ്കിലോ.. എന്തു തന്നെയായാലും ദൈവാനുഗ്രഹം മൂലമുള്ള കഴിവുണ്ടെങ്കിലേ അതു സാധിക്കൂ”. നമ്മള്‍ തമ്മിലെ ഈ അഭിമുഖം കണ്ട പല പ്രേക്ഷകരും അദ്ദേഹത്തെ വീണ്ടും കൊട്ടുവാനുള്ളൊരു വടിയായേ ആ പ്രസ്താവനയേയും കണ്ടുള്ളു എന്നത് പരിതാപകരം തന്നെയാണ്..


ദൈവത്തെ ഞാന്‍ ആദ്യം തന്നെ ഇവിടെ ഒഴിവാക്കുന്നു. ഇല്ലെങ്കില്‍ യുക്തിവാദികള്‍ എന്റെ പുറകേ കൊട്ടാനായി നടക്കുമെന്നതു തന്നെ! കഴിവ്.. അതാണിവിടത്തെ വിഷയം. ഹരിശങ്കറിന്റെ പ്രസ്തുത അഭിപ്രായത്തെ പോലും നിര്‍ദാക്ഷിണ്യം തള്ളിക്കളയുന്ന ബഹുഭൂരിപക്ഷം വരുന്ന പ്രേക്ഷകരോട് ഒന്നു ചോദിച്ചോട്ടെ? ടി.യാനിത്തിരിയെങ്കിലും കഴിവില്ലായിരുന്നെങ്കില്‍ ടി.ആല്‍ബം വെളിച്ചത്തു കൊണ്ടുവരാനാകുമായിരുന്നോ..?? കഴിവിനെ പുച്ഛിച്ചു തള്ളുന്ന സുപ്പീരിയറ്റി കോമ്പ്ലെക്സുമായി നടക്കുന്ന ഞാനടക്കമുള്ള മലയാളികളോട് ഒരു ചോദ്യം.. നിങ്ങള്‍ക്ക് എത്ര പേര്‍ക്ക് തെങ്ങുകയറ്റമറിയാം..?? അതുമൊരു കഴിവാണ്. ഇല്ലെന്നു നിങ്ങള്‍ക്ക് തെളിയിക്കാമോ..?? സ്ഥിരമായ പരിശീലനത്തോടെ ആയത് സാധ്യമാകും എന്ന് പ്രതികരിക്കുന്നവരോടൊന്നു പറയട്ടെ; ത്വായിപ്പിനിടയില്‍ രണ്ടു കാലും ഘടിപ്പിച്ച് നിങ്ങളൊന്ന് കയറി നോക്കൂ. ആദ്യത്തെ സ്റ്റെപ്പ് നിങ്ങള്‍ വിജയകരമാക്കിയേക്കം. പക്ഷേ രണ്ടാമത്തെ സ്റ്റെപ്പിനു നിങ്ങളുടെ മനസ്സു വരുന്നിടത്ത് ശരീരം വരില്ല. സംശയമെങ്കില്‍ നമുക്ക് ബെറ്റു വെച്ചു നോക്കാം..!! അല്ലെങ്കില്‍ പോട്ടെ.. അതിത്തിരി ശാരീരികാദ്ധ്വാനം വേണ്ട സംഗതിയാണല്ലോ. നിങ്ങളിലാര്‍ക്കു കഴിയും ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കെറാകാന്‍. ഹൈക്ലാസ്സ് ബ്രോക്കെറുടെ കാര്യമൊന്നുമല്ല കെട്ടോ. അവര്‍ക്കൊന്നും പ്രത്യേകിച്ച് വലിയ പണിയൊന്നുമില്ല. ചുമ്മാ വായും പൊളിച്ച് ഇരുന്നുകൊടുത്താല്‍ മതി..! ഞാന്‍ പറഞ്ഞു വരുന്നത്; നമ്മുടെ നാട്ടിന്‍ പുറത്തെ കവലയിലൊക്കെ കാണില്ലേ കൂട്ടം കൂടി നില്‍ക്കുന്ന പെട പെടക്കുന്ന ഡ്രെസ്സ് കോഡുമായി നില്‍ക്കുന്ന ചുള്ളന്‍ ബ്രോക്കേര്‍സ്. അവരെ.. ഒരു കക്ഷിയെ അവരുടെ കൈയ്യില്‍ കിട്ടിയാല്‍ ആ കച്ചവടം വിജയകരമായി നടത്തിയെടുക്കുന്ന അവരുടെ നെയ്ക്ക് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടൊ. അവസാനം കൈയ്യടിക്കുവാന്‍ വേണ്ടി അവര്‍ കാണിക്കുന്ന തത്രപ്പാടും അതിലേക്ക് ഇരു കക്ഷികളെയും എത്തിക്കുന്ന രീതിയും കഴിവും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടൊ. പറയൂ.. നിങ്ങളെത്ര പേര്‍ക്ക് കഴിയും അങ്ങിനെ വിജയകരമായൊരു കച്ചവടം നടത്താന്‍..??


സ്വന്തം കിടപ്പറയില്‍ ഭാര്യയുടെ മുന്‍പില്‍ സ്ഥിരമായി തോല്‍വികളെറ്റുവാങ്ങുന്ന എത്രയോ പേര്‍ വരെ; ഹരിശങ്കറെ ഒരു നിഷ്കൃഷ്ട ജീവിയായി പരിഹസിച്ച്, കഴിവ് എന്ന വാചകത്തെ ഇകഴ്ത്തുവാന്‍ മുന്നിട്ടിറങ്ങുന്നുണ്ടാകും. നിഷ്കൃഷ്ടജീവിയായി കണക്കിലെടുക്കുന്ന ഒരു സാധാരണ പല്ലിക്കു പോലും ഈ പ്രപഞ്ചത്തില്‍ അതിന്റെ സ്രഷ്ടാവ് ഒരു ധര്‍മ്മം കൊടുത്തിട്ടുണ്ടാകും. ചെറുകീടങ്ങളെയും ഈയലുകളെയും മറ്റും തിന്നൊടുക്കി വിശപ്പു ശമിപ്പിക്കുന്ന പല്ലി മറ്റൊരു രീതിയിലെങ്കിലും നമുക്ക് പ്രയോജനമുള്ളവരാണ്. ആയതിനാല്‍ ഒരു സിത്സില ആല്‍ബം പുറത്തിറക്കി എന്നപേരില്‍ അതിന്റെ ഊടും പാവും നെയ്ത ഹരിശങ്കരെ അധിഷേപിച്ച് അവഹേളിതനാക്കുവാന്‍ ശ്രമിക്കുന്നത്; താനാണു മറ്റാരേക്കാളും മുന്തിയവന്‍ എന്ന മലയാളിയുടെ അഹന്തയുടെ മൂര്‍ദ്ധന്യഭാവത്തിന്റെ പ്രഥമ ദൃഷ്ടാന്തമാണ്. സൃഷ്ടിയുടെ പേരില്‍ തന്റെ നേരെ എയ്തിടുന്ന ഓരോ അമ്പുകളിലും പതറി ചൂളി പമ്മുന്ന ഹരിശങ്കര്‍ ഞാനടക്കമുള്ള കുറച്ചു പേരുടെയെങ്കിലും പ്രതീകമാണ്. പാരഡിയെക്കാളും കഷ്ടമുള്ള വാക്കുകള്‍ പെറുക്കി വെച്ചും കരാട്ടേ അഭ്യാസങ്ങള്‍ വരെ ഡാന്‍സ് ഐറ്റമാക്കുന്ന സുപ്രസിദ്ധരുടെ ഗാനചിത്രീകരണങ്ങള്‍ക്കൊപ്പിച്ച് വാഴ്ത്തിപ്പാടുന്ന നമുക്ക് കുറച്ചു നാളെക്കെങ്കിലും അദ്ദേഹത്തെ വെറുതെ വിടാം..

Wednesday, June 08, 2011

അച്ഛന്‍..

അച്ഛനെപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് അറിഞ്ഞില്ല. അവസാനമായി ഞാന്‍ കാണുമ്പോള്‍; അദ്ദേഹത്തിന്റെ നെഞ്ചില്‍ ഇരു കൈകളും കൂട്ടി ശക്തിയായി അമര്‍ത്തുന്ന വെള്ളക്കോട്ടിട്ട ഒരു മനുഷ്യനും കൂടെ വെള്ള വസ്ത്രങ്ങള്‍ ധരിച്ച കുറച്ച് അപരിചിതരെയുമാണു കണ്ടത്. കാഷ്വാലിറ്റി റുമിന്റെ വാതിലിന്റെ മുന്‍പില്‍ നിന്ന് ഞാന്‍ കെഞ്ചി; എന്നേക്കൂടി ഒന്ന് അകത്തേക്ക് കടത്തി വിടൂ എന്ന്. പക്ഷേ..; വെള്ളകോട്ടിട്ട് അസാധാരണമായി വിളറി വെളുത്ത മുഖഭാവത്തോടെയുള്ള ഒരു നഴ്സ് എന്നെ സമാധാനിപ്പിച്ച്; മുന്‍പില്‍ വിശ്രമിച്ചിരുന്ന നീണ്ട ബഞ്ച് ചൂണ്ടിക്കണിച്ച് അവിടിരിക്കുവാന്‍ അപേക്ഷിക്കുകയാണു ചെയ്തത്.


ഓഫീസിലിരിക്കുമ്പോഴാണു “അച്ഛനെന്തോ സുഖക്കേടു പോലെ മോനേ” എന്ന് വീട്ടില്‍ നിന്ന് അമ്മ വിളിച്ച് പറയുന്നത്. കേട്ടപാതി രാജിയെ വിളിച്ച് കാര്യത്തിന്റെ ഗൌരവം സൂചിപ്പിച്ച് പാതി ലീവെടുത്ത് ഞാന്‍ വീട്ടിലോട്ട് ദൃതഗതിയില്‍ ഗമിച്ചു. ബൈക്കിന്റെ ലൈറ്റ് തെളിയിച്ച് പതിവിലും വേഗത്തില്‍ ഓടിച്ചു പോയ എന്റെ മനസ്സില്‍ എന്തോ ഒരു അശുഭസൂചന വട്ടംകൂട്ടിത്തുടങ്ങിയിരുന്നു. റിട്ടയേറ്ഡ് ആയതില്‍ പിന്നെ പറമ്പിലെ റീപ്ലാന്റ് ചെയ്തിരിക്കുന്ന റബ്ബെര്‍ തൈകള്‍ക്ക് ജീവജലം നല്‍കുന്ന ജോലി അദ്ദേഹം പതിവാക്കിയിരുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ കടുത്ത വെയിലിനെ അവഗണിച്ച് തൈകളെ നനയ്ക്കുന്ന ശ്രമകരമായ ആ ജോലിക്കിടയ്ക്ക് തലകറക്കം ഉണ്ടാകുമ്പോള്‍ അദ്ദേഹം എന്നെ ഫോണില്‍ വിളിച്ച് “എത്രയും പെട്ടന്ന് വീടു വരെ വന്നിട്ടു പോകൂ മോനേ“ എന്ന് പറയുമായിരുന്നു. അമ്മയുടെ വിളി ഇയര്‍പീസിലൂടെ കാതില്‍ പതിക്കുമ്പോഴും എന്റെ മനസ്സില്‍ പ്രസ്തുത ചിന്തകളായിരുന്നു വിലക്ഷണത്തിന്റെ വലകള്‍ നെയ്തിരുന്നത്. ഡ്രായിങ്ങ് റുമിലെ ദിവാന്‍കോട്ടില്‍ നെഞ്ചും തിരുമ്മി വല്ലാണ്ട് കിടക്കുന്ന അദ്ദേഹത്തെ സമീപിച്ചപ്പോള്‍; എന്റെ സാമീപ്യം കൊതിച്ചിട്ടാവണം അദ്ദേഹത്തിന്റെ ഇരു കണ്ണുകളും തിളങ്ങുന്നുണ്ടായിരുന്നു. അലമാരയിലിരുന്ന ഹണിബീ പൈന്റിന്റെ കുപ്പിയില്‍ അവശേഷിച്ചിരുന്ന ഒരു പെഗ്ഗ് ചില്ലുഗ്ലാസ്സിലേക്ക് പകര്‍ത്തി; തൊട്ടടുത്ത കടയില്‍ നിന്ന് ഓടിപ്പോയി വാങ്ങിക്കൊണ്ടു വന്ന തണുത്ത സോഡാ കൂടി ഒഴിച്ച് അദ്ദേഹത്തിനു കുടിക്കുവാന്‍ കൊടുത്തു. കുടിച്ചയുടന്‍ തന്റെ നെഞ്ചെരിയുന്നുവെന്ന് അദ്ദേഹം മൊഴിഞ്ഞപ്പോള്‍; അമ്മ അദ്ദേഹത്തിനു ഉപ്പിട്ടചൂടുകഞ്ഞി സ്പൂണില്‍ ആവോളം വാരിക്കൊടുത്തു. ആഹാരശേഷം തനിക്ക് വെളിക്കിരിക്കണമെന്ന ആഗ്രഹം പ്രകടിച്ചപ്പോഴും ഗാസിന്റെ അസ്കിതയായിരിക്കും എന്നു കരുതി ഞാന്‍ ആശ്വസിച്ചു. ടോയ്ലെറ്റില്‍ നിന്നും ഇറങ്ങി വന്ന അദ്ദേഹം വീണ്ടും; “ബുദ്ധിമുട്ടുണ്ട് മോനേ“ എന്ന് അറിയിച്ചപ്പോള്‍ “വെറുതേ ഇരുന്ന് ഗാസ് കയറിയിട്ടാകും“ എന്നുപദേശിച്ച് വീടിനു ചുറ്റും രണ്ട് റൌണ്ട് നടന്നിട്ടു വരൂ, ഗാസൊക്കെ താനേ അപ്രത്യക്ഷമാകും എന്ന് പ്രതിവചിച്ചു. രണ്ട് റൌണ്ട് വിജയശ്രീലാളിതനായി നടന്ന് പൂര്‍ത്തിയാക്കിയ അച്ഛന്‍ പ്രധാന അങ്കണത്തിലെത്തി ഛര്‍ദ്ദിച്ചപ്പോള്‍; അപ്പോള്‍ കഴിച്ചിരുന്ന കഞ്ഞി ചൂടാറും മുന്‍പ് മണ്ണിലേക്ക് പതിച്ചു. ഇനി ശരിയാവില്ല.. ഹോസ്പിറ്റലില്‍ തന്നെ പോകാം എന്നും പറഞ്ഞ് പരിഭ്രമിച്ച ഞാന്‍ ഓടിപ്പോയി കവലയില്‍ നിന്നും പരിചയമുള്ള ഒരു ഓട്ടോ വിളിച്ച് അതില്‍ അച്ഛനെ കയറ്റി ഇരുത്തിയിട്ട് ആവശ്യത്തിനുള്ള പണമെടുക്കുവാനായി റൂമിനുള്ളിലേയ്ക്ക് നടന്നു. പണമെടുത്ത് തിരികെ വന്ന ഞാന്‍ കണ്ട കാഴ്ച കണ്ണിനെ ഈറനണിയിക്കുന്നതായിരുന്നു. ഓട്ടോയുടെ ബാക്ക്സീറ്റിനും കാല്‍ വെയ്ക്കുന്നതിനുമിടക്കുള്ളയിടത്ത് അദ്ദേഹം വീണു കിടക്കുന്നു. ഓട്ടോറിക്ഷക്കാരന്‍ എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തനായി നില്‍ക്കുന്നു. കാര്യങ്ങളുടെ ഗതി ഊഹിച്ചപോലെ അത്ര ശുഭമല്ലെന്ന് മനസ്സിനുള്ളില്‍ ഒരു ഉള്‍വിളിയുണ്ടായി. അമ്മയോട് അടുത്ത ഓട്ടോ പിടിച്ച് വരാനേല്‍പ്പിച്ച് അച്ഛനേയും കൊണ്ട് ഞങ്ങള്‍ ദൃതഗതിയില്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി പാഞ്ഞു. സ്വതവേ തടിച്ച ശരീരപ്രക്രൂതിയുള്ള അദ്ദേഹത്തെ താങ്ങിയെടുത്ത് സീറ്റിലിരുത്തുവാന്‍ ഞാന്‍ ഭഗീരഥപ്രയത്നം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ഇടക്കെപ്പോഴോ ബോധം വീണ അദ്ദേഹം ഓട്ടോക്കാരനോട് വേഗത്തില്‍ ഹോസ്പിറ്റലിലെത്തിക്കുവാന്‍ ആക്രോശിക്കുകയും; എന്റെ നേരെ തന്റെ ചുണ്ടുകള്‍ അടുപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അച്ഛാ.. ഇപ്പോ ഹോസ്പിറ്റലില്‍ എത്തും എന്നും പറഞ്ഞാശ്വസിപ്പിച്ച് അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ ഞാന്‍ അമര്‍ത്തി ചുംബിച്ചു കൊണ്ടിരുന്നു. പറമുറ്റാത്ത തന്നെയും തന്റെ കുഞ്ഞുപെങ്ങളുടെയും ഭാവിയെയോര്‍ത്ത് അദ്ദേഹം വിമ്മിഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.


പിരിമുറുക്കത്തിന്റെ ആധിക്യത്താല്‍ ക്വാഷ്യാലിറ്റിയുടെ മുന്‍പില്‍ പരിഭ്രാന്തനും ഭയവിഹ്വലനുമായി തലങ്ങും വിലങ്ങും പാഞ്ഞു നട കൊണ്ടിരുന്ന എന്റെ മുന്‍പിലേക്ക് വെളുത്തകോട്ടിട്ട ഒരു തടിച്ച മനുഷ്യന്‍ വന്ന് എന്റെ തോളത്ത് കൈവെച്ച് സമാധാനിപ്പിച്ച് ഹാളിലേയ്ക്ക് കൂട്ടിക്കൊണ്ട് നടന്നു. അദ്ദേഹത്തിന്റെ വായില്‍ നിന്നും ബഹിര്‍ഗമിച്ച വാക്കുകള്‍ ചെവിയെ തുളച്ച് എവിടെയോ അനന്തമായി പ്രതിധ്വനിച്ചു കൊണ്ടിരുന്നു. ഉള്ളു നീറും വിങ്ങലോടെ അമ്മയുടെ അടുത്തേക്ക് നീങ്ങി അവരെ തന്റെ തോളോട് ചേര്‍ത്തു പിടിച്ച് “ഇനി നമ്മള്‍ക്ക് നമ്മള്‍ മാത്രേ ഉള്ളൂ അമ്മേ” എന്ന് ഗദ്ഗദത്തോടെ ഉരുവിടുമ്പോള്‍; അമ്മയില്‍ നിന്നുയര്‍ന്ന അത്യുച്ചത്തിലുള്ള നിലവിളിയില്‍ ക്യാഷ്വാലിറ്റി വാര്‍ഡിലുള്ളവര്‍ മുഴുവന്‍ നിറകണ്ണുകളോടെ നിന്നു..

Thursday, June 02, 2011

കാലം മാഞ്ഞു കൊണ്ടേയിരിക്കും പക്ഷേ മനസ്സിന്റെ നീന്തലിനെ തടഞ്ഞു നിര്‍ത്താനാവില്ലല്ലോ..

ഇന്നലെ..

ഇന്നലെ വൈകിട്ടു മുതൽ തുടങ്ങിയ മഴയാണു..
ഇന്ന് ജൂൺ 1...!
സ്കൂൾ തുറക്കുന്ന ദിവസം..
ഞാനും രാവിലെ എന്റെ വാഹനങ്ങൾ യാതൊന്നുമെടുക്കാതെ..

നടന്നും ..ആട്ടോയിൽ സഞ്ചരിച്ചും ടൌണിൽ എത്തി..
വർഷ അംബ്രെല്ലാ യുടെ ഷോപ്പിൽ കയറി..
ഉടലും..പിടിയും.. മരത്തിനാൽ നിർമിച്ച ഒരു വളകാലങ്കുട വാങ്ങിച്ചു..!
2.30 വരെ എന്റെ പ്രസ്ഥാനത്തില്‍ ആസനസ്ഥനായി..
പിന്നെ തിരിച്ച് വീട്ടിലേക്ക്..
വീടിനു 1 കി മീ മുൻപു വരെ ട്രിപ്പ് ആട്ടോയുണ്ട്..
അവിടിറങ്ങി പതിവു പോലെ നടന്നു..
റോഡിൽ മഴ ചന്നം പിന്നം പെയ്യുന്നുണ്ടായിരുന്നു..
എന്റെ മനസ്സിലപ്പോൾ.. വർഷങ്ങൾക്കപ്പുറത്ത്..
പഴേ.. കുട്ടിക്കാലമായിരുന്നു..
റോഡിൽ ഒഴുകിയിരുന്ന മഴവെള്ളത്തെ തട്ടി ത്തെറിപ്പിച്ചു കൊണ്ട്..
ഒരു സ്കൂൾകുട്ടിയേപ്പോലെ മുൻപോട്ടാഞ്ഞ് ഞാന്‍ നടന്നു..
വീണ്ടും പഴയ പള്ളിക്കൂടക്കാലസ്മരണകൾ പുതുക്കിക്കൊണ്ട്..!


ഇന്ന്..

മഴ ഇനിയും തോര്‍ന്നിട്ടുണ്ടായിരുന്നില്ല..
ഇന്ന് ജൂണ്‍ 2..!
മോളുടെ സ്കൂള്‍ തുറക്കുന്ന ദിവസം..
യു കെ ജി യില്‍ എത്തിക്കുവാനായി കാറിനുള്ളിലെ എസിയില്‍ നിന്നും അരിച്ചിറങ്ങുന്ന തണുപ്പില്‍ മുഴുകി റോഡിലൂടെ ഓടിച്ചു പോകുമ്പോള്‍..
വീണ്ടുമാ ഗതകാലസ്മരണകളൊക്കെ ഒലിച്ചിറങ്ങി വന്നു..
മണ്‍സൂണ്‍കാലത്തെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഒരു ബാല്യമുണ്ടായിരുന്നു ഒരിക്കല്‍..
സ്കൂളിലെ അംഗീകൃതയൂണിഫോമായ വെള്ള ഷര്‍ട്ടും നേവി ബ്ലൂ ട്രൌസെറും ധരിച്ച്..
അലുമിനിയം പെട്ടിക്കുള്ളില്‍ അങ്ങിങ്ങായി വിതറിയിട്ട രീതിയില്‍ പുസ്തകങ്ങളും ബുക്കുകളുമായി..
കറുത്തശീലയുള്ള നീളങ്കുടയ്ക്കീഴില്‍ നഗ്ന പാദനായി..
കൂട്ടുകാരും കാരികളുമൊത്ത് സ്കൂളിലേയ്ക്ക് പോയിരുന്ന പഴേ നാളുകള്‍..
മലമുകളില്‍ നിന്നും പ്രവഹിച്ചിരുന്ന തണുത്ത തെളിനീര് ഓടകളെ മറികടന്ന് റോഡിനു കുറുകേ ഒഴുകിക്കൊണ്ടിരിക്കും..
ഒഴുക്കിന്റെ താളത്തില്‍ പായുന്ന ഇളം പച്ച നിറമുള്ള ആഫ്രിക്കന്‍ പായലുകളെ വിസ്മയത്തോടെ നോക്കി നില്‍ക്കും..
ഒരു ദിശയിലേക്കു പായുന്ന ജലത്തെ എതിര്‍ദിശയിലേക്ക് തെന്നിത്തെറുപ്പിച്ച് കൂട്ടുകാരുടെ മേല്‍ പതിപ്പിക്കും..
പതിപ്പിക്കുമ്പോള്‍ ഷര്‍ട്ടില്‍ പാടില്ല..
നിക്കറിനു മുകളിലോട്ട് നനഞ്ഞാല്‍ ടീച്ചെറുടെ കയ്യിലെ ചൂരലിനു പണിയാകും..
ചിലപ്പോള്‍ പരല്‍ മീനുകളുമുണ്ടാകും..
വൈകിട്ടു തിരികെ വരുമ്പോള്‍ അവയെ പിടിക്കുവാനുള്ള വിഫലശ്രമം നടത്തും..
റോഡിലൂടെ ഒഴുകുന്ന അരുവി കുറച്ചിടെ ചെല്ലുമ്പോള്‍ ഇടത്തേ സൈഡിലെ പാടശേഖരത്തിനു സമീപമുള്ള കയ്യാണിയിലേക്ക് ചേരും..
അരുവിയെ പുണര്‍ന്ന് നടക്കുന്ന ഞങ്ങളുടെ നഗ്നപാദങ്ങളും കയ്യാണിക്ക് സമീപമുള്ള കണ്ടംവരമ്പിലേക്ക് ചേരും..
പിന്നെയുള്ള യാത്ര കണ്ടംവരമ്പിലെ ഇളം പുല്ലുകളെ ചവിട്ടി മെതിച്ചു കൊണ്ടാണ്..
ഇടത്തേ സൈഡിലെ പാടത്ത് വെള്ളത്തില്‍ മുങ്ങിക്കുളിച്ചു വിറങ്ങലിച്ചു നില്‍ക്കുന്ന നെല്‍ച്ചെടികളെയും..
വലത്തേ സൈഡിലെ കയ്യാണിയിലൂടെ മുങ്ങാംകുഴികളിടുന്ന മത്സ്യങ്ങളെയും വീക്ഷിച്ചുകൊണ്ട് മുന്‍പോട്ട് ചലിക്കും..
നടന്നു നടന്ന്.. മഴയില്‍ കുളിച്ചു നില്‍ക്കുന്ന മണക്കാട്ടപ്പന്റെ മുന്‍പിലെത്തും..
കൈകൂപ്പി തൊഴുതു നിന്ന് പ്രാര്‍ത്ഥിക്കും..
“ഭഗവാനേ ഇന്ന് അടിതരാന്‍ ടീച്ചര്‍ക്ക് തോന്നിക്കല്ലേ കെട്ടോ”...!!
അപ്പോഴേക്കും കൂട്ടുകാരിലാര്‍ക്കെങ്കിലും വെളിപാട് ഉണ്ടാകും..
“ടാ.. ബെല്ലടിക്കാന്‍ സമയമായീട്ടാ..”
പിന്നെ ഒരു ഓട്ട മത്സരമാണ്..
കാരും.. കാരികളും കൂടി..
അര കിലോ മീറ്റെര്‍ അകലെയുള്ള സ്കൂളിലെത്തുമ്പോഴേക്കും സെക്കന്റ് ബെല്ല് അടിച്ചിട്ടുണ്ടാകും..!



Wednesday, June 01, 2011

നൂറു കമന്റുകള്‍ സ്വന്തമാക്കുവാനുള്ള സൂത്രം..

ഈ സ്വപ്നങ്ങളുടെ ഒരു കാര്യമേ..!
ഇത്തവണ ഛായ്..! എന്ന് പുച്ഛിച്ച് മുഖം കോട്ടേണ്ട കെട്ടോ..!
നല്ല അടിപൊളി സ്വപ്നങ്ങളിലൊരെണ്ണമായിരുന്നുവത്..
ഇന്നലെ കൊച്ചുവെളുപ്പാങ്കാലത്ത്; ജനലിലുടെ അരിച്ചു വന്നിരുന്ന തണുപ്പിനെ പ്രതിരോധിക്കുവാന്‍ തലയുള്‍പ്പെടെ മൂടിപ്പുതച്ചു കിടന്നുറങ്ങിക്കൊണ്ടിരുന്ന സമയത്താണാ സൌഭാഗ്യം സിദ്ധിച്ചത്..
അപ്പോള്‍ നിങ്ങളെവരുടെയും ശ്രദ്ധയെ സദയം ക്ഷണിക്കട്ടെ..
ഈ സ്വപ്നകഥ പറയുമ്പോള്‍ നിങ്ങളും എന്റെ കൂടെ ഒരു കളര്‍ഫുള്‍ ഫ്രെയിമില്‍ മനസ്സിരുത്തി പിന്തുടരണം കെട്ടോ..


തൊടുപുഴ ശ്രീകൃഷ്ണസ്വാമി അമ്പലത്തിലെ തിരുവുത്സവദിവസങ്ങളിലെ ഒരു പ്രധാന ദിവസം..
രാത്രിയിലെ വിളക്കിനെഴുന്നുള്ളിപ്പ് പരിപാടിയോടനുബന്ധിച്ച്..
ക്ഷേത്രാംങ്കണവും പരിസരപ്രദേശങ്ങളും മുഴുവനായും ദീപപ്രഭയാല്‍ കുളിച്ചു തോര്‍ത്തി നില്‍ക്കുന്നു..!
മലങ്കരഡാമിലെ ഷട്ടെറുകള്‍ പൂര്‍ണ്ണമായും തഴുതിട്ട് പൂട്ടി തൊഴുപുഴയാറ്റിലെ ജലാംശത്തിന്റെ ഗതിവേഗം ക്രമീകരിച്ചിരുന്നു..
അതായത് അമ്പലക്കടവില്‍ നിന്ന് മുട്ടൊപ്പം വെള്ളത്തില്‍ നൂറടി നടന്നാല്‍ എതിര്‍വശത്തെ കരയെത്തൊടാമെന്ന്..!
നമ്മടെ സംഭവം നടക്കുന്നത് ഇവിടെ വെച്ചാണ്..
അമ്പലക്കടവിലെ രണ്ട് കുളിക്കടവുകളിലെയും വിശാലമായ സിമിന്റ് തറയില്‍* ബോമ്പിട്ട്* പന്തല്‍ നാട്ടിയിരിക്കുന്നു..
എന്നിട്ട് അതിനു ചുറ്റും കുരുത്തോലകളാല്‍ തോരണമിട്ട് മനോഹരമാക്കിയിരിക്കുന്നു..
കുളക്കടവിലേക്കിറങ്ങുന്ന ഓരോ പടവുകളിലും അത്യന്തം കലാപരമോടെ വാഴത്തടകള്‍ ഉറപ്പിച്ച് അതില്‍ മണ്‍ചെരാതുകള്‍ ഘടിപ്പിച്ച് ദീപം തെളിയിച്ചു വെച്ചിരിക്കുന്നു..
ദീപപ്രഭയാല്‍ വിളങ്ങി നില്‍ക്കുകയാണു പരിസരവും; തൊടുപുഴയാറ്റിലെ മിച്ചമുള്ള ജലശേഖരവും മറ്റും..
സന്തോഷാധിക്യത്താല്‍ മനസ്സു തുളുമ്പി നില്‍ക്കുന്നൊരു അടിപൊളി മൂഡ്..!
നേരത്തേ സൂചിപ്പിച്ചിരുന്നുവല്ലോ രണ്ട് കുളിപ്പടവുകളുണ്ടെന്ന്..
രണ്ടിനേയും പാതിയായി തിരിച്ചിരിക്കുന്നത് ആറടിയോളം പൊക്കത്തിലുള്ളൊരു കല്‍ഭിത്തി കൊണ്ടാണു..
ഓരോ കടവിലും ഭക്തജനങ്ങളോരോരുത്തരും ആചാരവഴിപാടായി മണ്‍ചെരാതുകളില്‍ ദീപം കൊളുത്തി പുഴയിലൂടേ ഒഴുക്കി വിട്ടു കൊണ്ടിരിക്കുന്നു..
ദീപം കെടാതെ ചെരാതുമായി അക്കരെ പച്ച പിടിച്ചാല്‍ ഉദ്ദിഷ്ടകാര്യം നടക്കുമെന്നാണു വിശ്വാസം..!



ഇനിയാണു സംഭവം..
ഇടത്തേ സൈഡിലെ പടവിലിരുന്ന് മണ്‍ചെരാത് ഒഴുക്കി വിട്ട്..
കണ്ണുകള്‍ വെറുതേ ചുറ്റുപാടും എറിഞ്ഞു..
അപ്പോഴതാ വലത്തേ പടവിലൊരു തിളക്കം..!
കുളിക്കടവിന്റെ പടികള്‍ അന്നനടയാലിറങ്ങി സിമന്റിട്ടു വാര്‍ത്തിരിക്കുന്ന നിരപ്പിലൂടെ അവള്‍ പുഴ ലക്ഷ്യമായി നീങ്ങുകയാണു..
ഓരഞ്ചും മെറൂണൂം കലര്‍ന്ന കാഞ്ചീപുരം ചേല ചുറ്റിയ സുന്ദരി അന്തരീക്ഷത്തില്‍ പടര്‍ന്നു പിടിച്ചിരുന്ന ദീപപ്രഭയില്‍ ജ്വലിക്കുന്നുണ്ടായിരുന്നു..!
എന്റെ നയനങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് 70-300 നിക്കോറിന്റെ ടെലിലെന്‍സു പോലെ വിടര്‍ന്നു..!
അന്നനട ആസ്വദിച്ച് ഇപ്പുറെ വായും പൊളിച്ചിരിക്കുന്ന എന്റെ നേരെ ഒരു വേള നോക്കാനവൾ മറന്നില്ല..
എന്റെ കണ്ണുകൾക്കിടയിൽ അവളൂടെ കണ്ണുകളുടക്കിയ ആ നിമിഷം വശ്യമായൊരു പുഞ്ചിരി സമ്മനിച്ചിട്ടവൾ..
കൈകളിൽ വിശ്രമിച്ചിരുന്ന കടലാസുതോണി പുഴയിലൂടെ ഒഴുക്കിവിട്ടു..!
ആ കടലാസു നിറയെ എന്തൊക്കെയോ കുത്തിക്കുറിച്ച് എഴുതി വെച്ചിട്ടുണ്ടായിരുന്നു..!
ഇതികർത്തവ്യാമൂഢനായി നോക്കി നിന്നിരുന്ന എന്റെ നേരെ ഒരിക്കൽക്കൂടി നോട്ടമെറിഞ്ഞവൾ..
വേഗത്തിൽ പടവുകൾ കയറി അപ്രത്യക്ഷയാകുവാൻ വെമ്പി..
അവളുടെ ആ നോട്ടത്തിൽ എല്ലാം അടങ്ങിയിരുന്നു..എല്ലാം
“പോടാ മൂരാച്ചീ.. നീ എനിക്ക് കമന്റ് തന്നില്ലേലെന്നാ.. നോക്കിക്കോളൂട്ടാ.. ഈ കടലാസുതോണിയിൽ എന്റെ പുത്യേ പോസ്റ്റാ.. ഇതക്കരെ ചെല്ലുമ്പോഴേക്ക് എനിക്കും കിട്ടൂടാ നൂറു കമന്റ്..”
“!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!“
ഇളിഭ്യനായി ഞാൻ തരിച്ച് നിലത്ത് കുത്തിയിരുന്നു..
അവൾ നടന്നകലുന്നതിനനുസരിച്ച് ദീപങ്ങൾ അണഞ്ഞു പോകുന്നതുപോലെനിക്ക് തോന്നി..



ച്ഛാ..ച്ഛാ..
നിച്ച്.. മുള്ളണം..
നിച്ച് മുള്ളണം ച്ഛാ..
ങേഹ്..!!
അപ്പോ അതൊക്കെ സ്വപ്നായിരുന്നോ..!!
ഉറക്കച്ചടവിൽ ആവണിക്കുട്ടിയെ എടുത്തും കൊണ്ട് ഞാൻ ടോയിലെറ്റിലേക്കു നടന്നു..
അപ്പോഴും മനസ്സിൽ; നല്ലൊരു മുറ്റ് ഫ്രെയിം കിട്ടീട്ടും അത് ഒപ്പിയെടുക്കുവാൻ കഴിയാതിരുന്നതിന്റെ നിരാശ കൂടുകൂട്ടിത്തുടങ്ങിയിരുന്നു..
:(:(





നോട്ട്:-
*ബോമ്പ് - സിമന്റ് തറകളിൽ പന്തലിന്റെ തൂണു നാട്ടുവാനുള്ള കനം കൂടിയ സിമന്റ് കട്ടകൾ..
*കുളിക്കടവുകളിലെ നിരപ്പായ സിമെന്റ് തറ - ബലി ഇടുന്ന ആവശ്യത്തിലേക്കായി ചില അമ്പലങ്ങളിലെ കുളിക്കടവുകളിൽ 800 ഓ 1000 മോ സ്ക്വയർ ഫീറ്റിൽ പുഴയ്ക്കു സമാന്തരമായി സിമന്റ് തറകൾ നിർമിച്ചിടാറുണ്ട്..
*തൊടുപുഴക്കാരോട് - കണ്ണന്റെ അമ്പലത്തിൽ ഇത്തരം കുളിക്കടവോ സിമെന്റ് തറയോ ഇല്ലെന്നുള്ള കാര്യം അറിയാലോ.. പക്ഷേ; കാഞ്ഞിരമറ്റം അമ്പലത്തിൽ ഈ സംവിധാനം ഉണ്ട്.. സ്വപ്നമല്ലേ.. ഹിഹി.. അഡ്ജസ്റ്റ് പ്ലീസ്..
*മറ്റു സ്വപ്നങ്ങൾ പോലെ ഇത് പെണ്ണുംപിള്ളെടെ അടുത്ത് പറഞ്ഞിട്ടില്ല.. നിങ്ങളായി എനിക്ക് പാര പണിയരുത്..!!
*നായിക ആരാണെന്ന്; എന്നെ തല്ലിക്കൊന്നാലും ഞാൻ പറയത്തില്ല..!