ഈ സ്വപ്നങ്ങളുടെ ഒരു കാര്യമേ..!
ഇത്തവണ
ഛായ്..! എന്ന് പുച്ഛിച്ച് മുഖം കോട്ടേണ്ട കെട്ടോ..!
നല്ല അടിപൊളി സ്വപ്നങ്ങളിലൊരെണ്ണമായിരുന്നുവത്..
ഇന്നലെ കൊച്ചുവെളുപ്പാങ്കാലത്ത്; ജനലിലുടെ അരിച്ചു വന്നിരുന്ന തണുപ്പിനെ പ്രതിരോധിക്കുവാന്‍ തലയുള്‍പ്പെടെ മൂടിപ്പുതച്ചു കിടന്നുറങ്ങിക്കൊണ്ടിരുന്ന സമയത്താണാ സൌഭാഗ്യം സിദ്ധിച്ചത്..
അപ്പോള്‍ നിങ്ങളെവരുടെയും ശ്രദ്ധയെ സദയം ക്ഷണിക്കട്ടെ..
ഈ സ്വപ്നകഥ പറയുമ്പോള്‍ നിങ്ങളും എന്റെ കൂടെ ഒരു കളര്‍ഫുള്‍ ഫ്രെയിമില്‍ മനസ്സിരുത്തി പിന്തുടരണം കെട്ടോ..
തൊടുപുഴ ശ്രീകൃഷ്ണസ്വാമി അമ്പലത്തിലെ തിരുവുത്സവദിവസങ്ങളിലെ ഒരു പ്രധാന ദിവസം..
രാത്രിയിലെ വിളക്കിനെഴുന്നുള്ളിപ്പ് പരിപാടിയോടനുബന്ധിച്ച്..
ക്ഷേത്രാംങ്കണവും പരിസരപ്രദേശങ്ങളും മുഴുവനായും ദീപപ്രഭയാല്‍ കുളിച്ചു തോര്‍ത്തി നില്‍ക്കുന്നു..!
മലങ്കരഡാമിലെ ഷട്ടെറുകള്‍ പൂര്‍ണ്ണമായും തഴുതിട്ട് പൂട്ടി തൊഴുപുഴയാറ്റിലെ ജലാംശത്തിന്റെ ഗതിവേഗം ക്രമീകരിച്ചിരുന്നു..
അതായത് അമ്പലക്കടവില്‍ നിന്ന് മുട്ടൊപ്പം വെള്ളത്തില്‍ നൂറടി നടന്നാല്‍ എതിര്‍വശത്തെ കരയെത്തൊടാമെന്ന്..!
നമ്മടെ സംഭവം നടക്കുന്നത് ഇവിടെ വെച്ചാണ്..
അമ്പലക്കടവിലെ രണ്ട് കുളിക്കടവുകളിലെയും വിശാലമായ സിമിന്റ് തറയില്‍* ബോമ്പിട്ട്* പന്തല്‍ നാട്ടിയിരിക്കുന്നു..
എന്നിട്ട് അതിനു ചുറ്റും കുരുത്തോലകളാല്‍ തോരണമിട്ട് മനോഹരമാക്കിയിരിക്കുന്നു..
കുളക്കടവിലേക്കിറങ്ങുന്ന ഓരോ പടവുകളിലും അത്യന്തം കലാപരമോടെ വാഴത്തടകള്‍ ഉറപ്പിച്ച് അതില്‍ മണ്‍ചെരാതുകള്‍ ഘടിപ്പിച്ച് ദീപം തെളിയിച്ചു വെച്ചിരിക്കുന്നു..
ദീപപ്രഭയാല്‍ വിളങ്ങി നില്‍ക്കുകയാണു പരിസരവും; തൊടുപുഴയാറ്റിലെ മിച്ചമുള്ള ജലശേഖരവും മറ്റും..
സന്തോഷാധിക്യത്താല്‍ മനസ്സു തുളുമ്പി നില്‍ക്കുന്നൊരു അടിപൊളി മൂഡ്..!
നേരത്തേ സൂചിപ്പിച്ചിരുന്നുവല്ലോ രണ്ട് കുളിപ്പടവുകളുണ്ടെന്ന്..
രണ്ടിനേയും പാതിയായി തിരിച്ചിരിക്കുന്നത് ആറടിയോളം പൊക്കത്തിലുള്ളൊരു കല്‍ഭിത്തി കൊണ്ടാണു..
ഓരോ കടവിലും ഭക്തജനങ്ങളോരോരുത്തരും ആചാരവഴിപാടായി മണ്‍ചെരാതുകളില്‍ ദീപം കൊളുത്തി പുഴയിലൂടേ ഒഴുക്കി വിട്ടു കൊണ്ടിരിക്കുന്നു..
ദീപം കെടാതെ ചെരാതുമായി അക്കരെ പച്ച പിടിച്ചാല്‍ ഉദ്ദിഷ്ടകാര്യം നടക്കുമെന്നാണു വിശ്വാസം..!
ഇനിയാണു സംഭവം..
ഇടത്തേ സൈഡിലെ പടവിലിരുന്ന് മണ്‍ചെരാത് ഒഴുക്കി വിട്ട്..
കണ്ണുകള്‍ വെറുതേ ചുറ്റുപാടും എറിഞ്ഞു..
അപ്പോഴതാ വലത്തേ പടവിലൊരു തിളക്കം..!
കുളിക്കടവിന്റെ പടികള്‍ അന്നനടയാലിറങ്ങി സിമന്റിട്ടു വാര്‍ത്തിരിക്കുന്ന നിരപ്പിലൂടെ അവള്‍ പുഴ ലക്ഷ്യമായി നീങ്ങുകയാണു..
ഓരഞ്ചും മെറൂണൂം കലര്‍ന്ന കാഞ്ചീപുരം ചേല ചുറ്റിയ സുന്ദരി അന്തരീക്ഷത്തില്‍ പടര്‍ന്നു പിടിച്ചിരുന്ന ദീപപ്രഭയില്‍ ജ്വലിക്കുന്നുണ്ടായിരുന്നു..!
എന്റെ നയനങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് 70-300 നിക്കോറിന്റെ ടെലിലെന്‍സു പോലെ വിടര്‍ന്നു..!
അന്നനട ആസ്വദിച്ച് ഇപ്പുറെ വായും പൊളിച്ചിരിക്കുന്ന എന്റെ നേരെ ഒരു വേള നോക്കാനവൾ മറന്നില്ല..
എന്റെ കണ്ണുകൾക്കിടയിൽ അവളൂടെ കണ്ണുകളുടക്കിയ ആ നിമിഷം വശ്യമായൊരു പുഞ്ചിരി സമ്മനിച്ചിട്ടവൾ..
കൈകളിൽ വിശ്രമിച്ചിരുന്ന കടലാസുതോണി പുഴയിലൂടെ ഒഴുക്കിവിട്ടു..!
ആ കടലാസു നിറയെ എന്തൊക്കെയോ കുത്തിക്കുറിച്ച് എഴുതി വെച്ചിട്ടുണ്ടായിരുന്നു..!
ഇതികർത്തവ്യാമൂഢനായി നോക്കി നിന്നിരുന്ന എന്റെ നേരെ ഒരിക്കൽക്കൂടി നോട്ടമെറിഞ്ഞവൾ..
വേഗത്തിൽ പടവുകൾ കയറി അപ്രത്യക്ഷയാകുവാൻ വെമ്പി..
അവളുടെ ആ നോട്ടത്തിൽ എല്ലാം അടങ്ങിയിരുന്നു..എല്ലാം
“പോടാ മൂരാച്ചീ.. നീ എനിക്ക് കമന്റ് തന്നില്ലേലെന്നാ.. നോക്കിക്കോളൂട്ടാ.. ഈ കടലാസുതോണിയിൽ എന്റെ പുത്യേ പോസ്റ്റാ.. ഇതക്കരെ ചെല്ലുമ്പോഴേക്ക് എനിക്കും കിട്ടൂടാ നൂറു കമന്റ്..”
“!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!“
ഇളിഭ്യനായി ഞാൻ തരിച്ച് നിലത്ത് കുത്തിയിരുന്നു..
അവൾ നടന്നകലുന്നതിനനുസരിച്ച് ദീപങ്ങൾ അണഞ്ഞു പോകുന്നതുപോലെനിക്ക് തോന്നി..
ച്ഛാ..ച്ഛാ..
നിച്ച്.. മുള്ളണം..
നിച്ച് മുള്ളണം ച്ഛാ..
ങേഹ്..!!
അപ്പോ അതൊക്കെ സ്വപ്നായിരുന്നോ..!!
ഉറക്കച്ചടവിൽ ആവണിക്കുട്ടിയെ എടുത്തും കൊണ്ട് ഞാൻ ടോയിലെറ്റിലേക്കു നടന്നു..
അപ്പോഴും മനസ്സിൽ; നല്ലൊരു മുറ്റ് ഫ്രെയിം കിട്ടീട്ടും അത് ഒപ്പിയെടുക്കുവാൻ കഴിയാതിരുന്നതിന്റെ നിരാശ കൂടുകൂട്ടിത്തുടങ്ങിയിരുന്നു..
:(:(
നോട്ട്:-
*ബോമ്പ് - സിമന്റ് തറകളിൽ പന്തലിന്റെ തൂണു നാട്ടുവാനുള്ള കനം കൂടിയ സിമന്റ് കട്ടകൾ..
*കുളിക്കടവുകളിലെ നിരപ്പായ സിമെന്റ് തറ - ബലി ഇടുന്ന ആവശ്യത്തിലേക്കായി ചില അമ്പലങ്ങളിലെ കുളിക്കടവുകളിൽ 800 ഓ 1000 മോ സ്ക്വയർ ഫീറ്റിൽ പുഴയ്ക്കു സമാന്തരമായി സിമന്റ് തറകൾ നിർമിച്ചിടാറുണ്ട്..
*തൊടുപുഴക്കാരോട് - കണ്ണന്റെ അമ്പലത്തിൽ ഇത്തരം കുളിക്കടവോ സിമെന്റ് തറയോ ഇല്ലെന്നുള്ള കാര്യം അറിയാലോ.. പക്ഷേ; കാഞ്ഞിരമറ്റം അമ്പലത്തിൽ ഈ സംവിധാനം ഉണ്ട്.. സ്വപ്നമല്ലേ.. ഹിഹി.. അഡ്ജസ്റ്റ് പ്ലീസ്..
*മറ്റു സ്വപ്നങ്ങൾ പോലെ ഇത് പെണ്ണുംപിള്ളെടെ അടുത്ത് പറഞ്ഞിട്ടില്ല.. നിങ്ങളായി എനിക്ക് പാര പണിയരുത്..!!
*നായിക ആരാണെന്ന്; എന്നെ തല്ലിക്കൊന്നാലും ഞാൻ പറയത്തില്ല..!