Sunday, November 28, 2010

ഒരു L E D പുരാണം !!

L E D എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ലൈറ്റ് എമിറ്റിങ്ങ് ഡയോടുകൾ ഏവർക്കും സുപരിചിതമണല്ലോ ഇപ്പോൾ.. അതിനെ വ്യവസായിക അടിസ്ഥാനത്തിൽ ഉല്പാദിപ്പിച്ച് വിതരണം ചെയ്യും തോറും ഊർജ്ജസംരക്ഷണമേഖലയിൽ പുത്തനൊരു വഴിത്തിരിവിനു തന്നെ കാരണമാകും.
തുലോം കുറവായ വൈദ്യുതി ഉപഭോഗമാണു ടി. ലൈറ്റുകളൂടെ ശ്രേണിയിലൂടെ സാദ്ധ്യമാകുന്നത്.
1.5V ആണു ഒരു എൽ.ഇ.ഡി പ്രവർത്തികാനാവശ്യമായ വോൾട്ടേജ്. സീരിയലായി ഘടിപ്പിച്ച് അതിലൂടെ വൈദ്യുതിയെ പ്രവഹിപ്പിക്കുമ്പോൾ ഉജ്ജലപ്രകാശം തന്നെയാണവ തരുന്നത്.


L E D ഇന്നിത്രയ്ക്ക് ജനസമ്മതി നേടുമ്പോൾ; 1992 ലെ മെട്രികുലേഷൻ പഠന കാലഘട്ടത്തിലെ ചില രസകരങ്ങളായ മുഹൂർത്തങ്ങളാണു എന്റെ മനസ്സിൽ നിറയുന്നത്. അക്കാലത്തെ എന്റെ സതീർത്ഥ്യനായ ജോബിയിൽ നിന്നാണു ഞാൻ ആദ്യമായി എൽ.ഇ.ഡി കാണുന്നതും; അതിന്റെ ഉപയോഗക്രമങ്ങളെ പറ്റി പഠിക്കുന്നതും. 1.5 ന്റെ പെൻ ടൊർച്ച് ബാറ്റെറിയിലെ പൊളാരിറ്റികളിലേയ്ക്ക് എൽ.ഇ.ഡി യുടെ ടെർമിനലുകൾ ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രകാശത്തെ അത്യന്തം അത്ഭുതത്തോടെയാണന്നു വീക്ഷിച്ചത്. ആ കാലത്താണു ഞാൻ ബി എസ് എ യുടെ ഒരു സൈക്കിൾ സ്വന്തമാക്കുന്നത്. പരസ്പരധാരണപ്രകാരം തന്റെ സൈക്കിളിൽ ജോബിയെ ഓടിക്കുവാൻ പഠിപ്പിക്കുക വഴി ടി. എൽ ഇ ഡി യുടെ സൂത്രപ്പണികൾ ടി.യാൻ എന്നിലേയ്ക്ക് പകർന്നുതരുകയുമുണ്ടായി. ഇനിയാണു സംഭവം. അന്നത്തെക്കാലത്ത് പതിവായി വായനശാലയിൽ കയറിനിരങ്ങുക എന്നൊരു കർത്തവ്യം ഞാൻ നിത്യേന അനുഷ്ഠിച്ചു പോന്നിരുന്നു. പത്താംക്ലാസ്സിൽ ആയിരുന്നതിനാൽ സാഹിത്യരചനാസംബന്ധിയായ പുസ്തകങ്ങൾ വീട്ടിൽ എവിടെയെങ്കിലും ഇരിക്കണതു കണ്ടാൽ കാർന്നോന്മാർക്ക് ഹാലിളകുമായിരുന്നു. എനിക്കാണെൽ കോട്ടയം പുഷ്പരാജിനേം, ഹെർകൂൾ പൊയ്രോട്ടിനേം, ഹോംസണ്ണനേം, ചില്ലക്കാട്ടെ വിനൂനേം.. ഒക്കെ ഒരു ദിവസമെങ്കിലും കണ്ടില്ലേൽ നിദ്രാദേവി അനുഗ്രഹിക്കാത്തൊരു അസ്കിതയും. പകൽ രാത്രി ഭേദമന്യേ എന്റെ പുറകേന്നു മാറാതെ നിരീക്ഷിച്ചു നടക്കുന്ന ഇവരെ പറ്റിച്ച്; വായനക്കുവേണ്ടി സമയം കണ്ടെത്താനെന്തു വഴി. ഞാൻ കൂലങ്കഷമായി ചിന്തിച്ചു. അവസാനം ഞാനൊരു വഴി കണ്ടത്തി. ഇത്തിരി പൈസ സ്വരൂപിച്ചു കൂട്ടി ടൌണിൽ പോയി അഞ്ചാറു പച്ച എൽ ഇ ഡിയും, കുറച്ച് വയറും, ഒരു ബ്രഡ്ബോർഡും സ്വന്തമാക്കി. ഇന്നത്തേപോലെ അന്ന് വെള്ള എൽ ഇ ഡി സുലഭമായിരുന്നില്ല. ജോബിയുടെ പരിചയത്തിലൂള്ള ഒരു ടെക്നീഷന്റെ അടുത്ത് നിന്ന് ആയവ ബ്രദ്ബോർഡിൽ സോൾഡെർ ചെയ്ത് ഘടിപ്പിക്കുകയും ചെയ്തു. ഇനിയാണു രസം. രാത്രി ഞാൻ ഉറങ്ങാനെന്ന വ്യാജേന മൂടിപ്പുതച്ചു കിടക്കും. ഹോ.. അവൻ ഇത്രേം നേരം പഠിച്ച് ക്ഷീണിച്ചവശനായി കിടന്നുറങ്ങുന്നതല്ലേ; എന്നു കരുതി എന്നെ ശല്യപ്പെടുത്താതെ കാർന്നോന്മാർ അവരുടെ മാളത്തിലെയ്ക്കും വലിയും. അപ്പോഴാണു നമ്മുടെ രണ്ടാമങ്കം തുടങ്ങുന്നത്. ആസകലം മൂടിപ്പുതച്ചിരിക്കുന്ന പുതപ്പിനടിയിൽ നീണ്ട് നിവർന്നു കീടക്കുന്ന, എന്റെ നെഞ്ചിൽ എൽ ഇ ഡി ഘടിച്ചിരിക്കുന്ന ബ്രഡ്ബോർഡ് എടുത്ത് വായിക്കാനെടുക്കുന്ന ബുക്കിനു നേർസമാന്തരമായി ഉറപ്പിച്ചു വെയ്ക്കും. രണ്ട് പെൻ ബാറ്റെറിയുടെ ചാർജിന്റെ ഫലമായി പുതപ്പിനുള്ളിൽ പ്രകാശപൂരിതമാകും !!
അങ്ങിനെ ഞാൻ.. ഭൂതമഗലത്ത് ക്ഷേത്രത്തീലൂടെയും, പുല്ലാനി മലയുടെ ചെരിവുകളിലൂടെയും, ലണ്ടൻ നഗരത്തിലെ ഓരോ സ്ട്രീറ്റിലൂടെയും, ഡ്രാക്കുളായുടെ കോട്ടയിലെ രക്തമുറഞ്ഞു കിടക്കുന്ന ഗുഹകളിലൂടെയും, കുറ്റാകൂരിരട്ടത്ത് കോട്ടയം നഗരത്തിലൂടെ ചീറിപ്പായുന്ന അംബിയിലൂടെയും.. യാത്ര ചെയ്തു കൊണ്ടിരിക്കും !! ഏതായാലും ഈ സംഗതി മൂലം ഗുണദോഷസമ്മിശ്രയായ ഒട്ടേറെ സംഭവങ്ങൾക്ക് വഴി തെളിച്ചു. പത്താം ക്ലാസ്സിൽ പ്രതീക്ഷിച്ചതിലും മാർക്ക് കുറഞ്ഞതു കൊണ്ട്; തമിഴ്നാട്ടിലേയ്ക്ക് പറിച്ചു നടപ്പെട്ടു. അതും; ഞിജ്ഞാസാപൂർണ്ണമായ ഹൃത്തിനു സ്വാന്തനമേകാനെന്ന വണ്ണം ഇലെക്ട്രോണിക്സ് ഡിപ്ലോമായ്ക്കു തന്നെ ചേരുവാൻ കഴിഞ്ഞു. അതോടെ സൂക്കേടും തീർന്നു !!


അപ്പോൾ പറഞ്ഞു വന്നത് ഇതൊന്നുമല്ലാ. എൽ ഇ ഡി ലൈറ്റ് കണ്ടു പിടിച്ചേ.. യൂറീക്കാ.. എന്നൊക്കെ വീരവാദ്യം മുഴക്കി അലമുറയിടുന്നവർ ഒന്നോർക്കുക; ഏകദേശം പതിനെട്ട് വർഷങ്ങൾക്കു മുൻപേ ഞാനതിന്റെ പേറ്റന്റ് എടുത്തതാ !! എന്നോട് കളിക്കണ്ടാ..!!

Thursday, November 25, 2010

മൌനത്തിനപ്പുറത്തേയ്ക്ക് @ പ്രകാശന ചടങ്ങുകൾ..


ബ്ലോഗില്‍ നിന്നും ഉടലെടുത്ത കൂട്ടായ്മയിലൂടെ ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപീകരിച്ച മലയാളത്തിലെ പുത്തന്‍ പ്രസാധക സംഘമായ കൃതി പബ്ലിക്കേഷന്‍സിന്റെ ഔപചാരികമായ ഉദ്ഘാടനവും വെബ്‌സൈറ്റിന്റെ ലോഞ്ചിങും ഒപ്പം കൃതി പബ്ലിക്കേഷന്‍ പുറത്തിറക്കിയ ആദ്യ പുസ്തകമായ മലയാളം ബ്ലോഗിലെ 28 കഥാകൃത്തുക്കളുടെ 28 കഥകള്‍ അടങ്ങിയ ‘മൌനത്തിനപ്പുറത്തേക്ക്...‘ എന്ന സമാഹാരത്തിന്റെ പ്രകാശനവും തൊടുപുഴയിലുള്ള അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് 21-11-2010 രാവിലെ 11.00 മണിക്ക് നടത്തപ്പെട്ടു.


മലയാളം ബ്ലോഗിലെ പ്രമുഖനും റേഡിയോ മാംഗോ കോഴിക്കോട് സ്റ്റേഷനിലെ പ്രോഗ്രാം പ്രൊഡ്യൂസറുമായ ശ്രീ. ജി.മനു അദ്ധ്യക്ഷനായ ചടങ്ങില്‍ വെച്ച് സുപ്രസിദ്ധ കാര്‍ട്ടൂണിസ്റ്റും മലയാളം ബ്ലോഗില്‍ കാര്‍ട്ടൂണുകള്‍ക്കും കാരിക്കേച്ചറുകള്‍ക്കും വ്യത്യസ്തമാനങ്ങള്‍ രചിച്ച വ്യക്തിയുമായ ശ്രീ. സജീവ് ബാലകൃഷ്ണന്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം തന്നെ കൃതി പബ്ലിക്കേഷന്‍സിന്റെ വെബ്‌സൈറ്റിന്റെ ഔപചാരികമായ ലോഞ്ചിങും നിര്‍വഹിച്ചു. ചടങ്ങില്‍ വച്ച് കൃതി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ആദ്യ പുസ്തകമായ “മൌനത്തിനപ്പുറത്തേക്ക്...” എന്ന കഥാസമാഹാരം പ്രശസ്ത യാത്രാവിവരണ ബ്ലോഗറായ നിരക്ഷരന്‍ എന്ന പേരില്‍ ബ്ലോഗ് രചനകള്‍ നടത്തുന്ന ശ്രീ. മനോജ് രവീന്ദ്രന്‍ മറ്റൊരു യാത്രാവിവരണ ബ്ലോഗറായ ശ്രീ. സജി മാര്‍ക്കോസിന് ആദ്യ പ്രതി കൈമാറി പ്രകാശനം ചെയ്തു. തുടര്‍ന്ന് ബ്ലോഗര്‍ മനോരാജ് പുസ്തകത്തെ സദസ്സിനു പരിചയപ്പെടുത്തി. ചടങ്ങില്‍ ബ്ലോഗില്‍ നിന്നും തന്നെ ഉടലെടുത്ത മറ്റൊരു പുസ്തകപ്രസാധകരായ എന്‍.ബി. പബ്ലിക്കേഷന്‍ മാനേജിഗ് ഡയറക്ടര്‍ ശ്രീ. ജോഹര്‍.കെ.ജെ, ബ്ലോഗര്‍മാരായ ശ്രീ. ശിവപ്രസാദ്, മുരളികൃഷ്ണമാലോത്ത്, എറണാകുളം ഡി.എഫ്.ഓ. ശ്രീ. ഉണ്ണികൃഷ്ണന്‍, എന്നിവര്‍ കൃതി പബ്ലിക്കേഷന്‍സിനും പുസ്തകത്തിനും ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സംസാരിച്ചു.

ബ്ലോഗില്‍ നിന്നും ഉടലെടുത്ത ഈ കൂട്ടായ്മയുടെ നിറപ്പകിട്ടാര്‍ന്ന ചടങ്ങിന് നാട്ടുകാരന്‍ എന്ന പേരില്‍ ബ്ലോഗുകള്‍ എഴുതുന്ന ശ്രീ. പ്രിന്‍സ്. ജെ. തോപ്പില്‍ സ്വാഗതവും, കൃതി പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ശ്രീ. ഹരീഷ് തൊടുപുഴ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് കൃതി പബ്ലിക്കേഷന്‍സിന്റെ മൌനത്തിനപ്പുറത്തേക്ക്..., എന്‍.ബി.പബ്ലിക്കേഷന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, കലിയുഗവരദന്‍ എന്നീ പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും നടന്നു. ചടങ്ങില്‍ പ്രശസ്ത ബ്ലോഗര്‍മാരായ ശ്രീ.നന്ദപര്‍വ്വം നന്ദകുമാര്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്. യൂസഫ്പ, അനില്‍@ബ്ലോഗ്, ഷാജി.ടി.യു. സിജീഷ് , വീണ, മിക്കി മാത്യു, മണി ഷാരത്ത്, തുടങ്ങിയവര്‍ പങ്കെടുത്തു.




പുസ്തകം വേണ്ടവര്‍ sales@krithipublications.com എന്ന വിലാസത്തില്‍ നിങ്ങളുടെ ഇന്ത്യക്കകത്തെ തപാല്‍ വിലാസം അയച്ച് തന്നാല്‍ പുസ്തകം വി.പി.പിയായി (തപാല്‍ ചാര്‍ജ്ജ് പുറമേ) അയച്ചു തരുന്നതായിരിക്കും.


ടി. ചടങ്ങുകളൂടെ വീഡിയോ ഉടൻ തന്നെ പബ്ലീഷ് ചെയ്യുന്നതായിരിക്കും.

റിപ്പോർട്ട് - മനോരാജ്
ഫോട്ടോ - മിക്കി മാത്യൂ


Wednesday, November 24, 2010

അപശകുനങ്ങൾ..

എത്രയോ നാളുകളായി ഞാൻ; സ്വന്തമായി വസിക്കാനൊരു ഗൃഹമില്ലാതെ..
ഈ വാടകഭവനത്തിൽ, ചിലവുകളെ നിയന്ത്രിച്ച് ഞെരുങ്ങിക്കൂടി കഴിഞ്ഞു പോകുന്നു..
ഓരോ ദിവസവും ഉറങ്ങാൻ നേരം തന്റെ അടുത്ത് വാടിത്തളർന്നു കിടന്നു മയങ്ങുന്ന മകളൂടെ മുഖം നോക്കിയിരിക്കുമ്പോൾ..
അനേകായിരം; ഉത്തരങ്ങൾ അനുഗ്രഹിക്കാത്ത ചോദ്യങ്ങൾ മനസ്സിന്റെ അകത്തളങ്ങളിൽ ഉറവു പൊട്ടും..
നാളെയെന്താകുമെന്നത്..? ദീർഘനിശ്വാസങ്ങൾ ഉള്ളിലൊതുക്കി ഗാഢമായി ചിന്തിക്കുമ്പോള്..
തലയ്ക്കു മീതെയാണ് ഭൂമിതൻ ഭ്രമണപഥമെന്ന് തോന്നിപ്പിക്കുന്നു..
താനില്ലാണ്ടാവുന്ന നാളെയുടെ ഭീകരതയിൽ..
തന്റെ അസാന്ന്യദ്ധ്യത്തിൽ തീഷ്ണതയുടെ മുൾപടർപ്പുകൾ അനായാസേന തരണം ചെയ്യുവാൻ അവർക്കാകുമോ..?
ഭീതിയുടെയും നിസ്സഹായതയുടെയും അന്ധകാരത്തിൽ..
ഒരു മിന്നാമിനുങ്ങിന്റെയെങ്കിലും നിഴൽ വെട്ടം തെളിക്കുവാൻ..
മാർഗ്ഗനിർദ്ദേശം നൽകാൻ ആരുണ്ടാവും..
പാത്രങ്ങൾ മോറിവെച്ച് അടുക്കളയിൽ നിന്നും കിടപ്പറയിലെയ്ക്ക് രംഗപ്രവേശം ചെയ്ത..
സഹധർമിണിയുടെ കരതലങ്ങൾ തന്റെ മാറിടത്തിൽ വാരിമുറുക്കിക്കൊണ്ടിരുന്നപ്പോൾ..
തന്റെ നയനങ്ങൾ നിറഞ്ഞു തുളുമ്പി; ആദ്യ കണങ്ങളിലൊന്ന് തലയിണയെ പുൽകിയിരുന്നു..

Friday, November 19, 2010

സ്വാഗതം..

മൊബൈലിൽ ഓരോ റിങ്ങും വരുമ്പോൾ പരിഭ്രമം..!!
പരിചയമുള്ള ഓരോ ബ്ലോഗേർസും വിളിച്ചു പറയുന്നു...; ഞാൻ വരില്ലാട്ടോ എന്ന്..
ഇതിൽ കോണ്ട്രിബൂട്ട് ചെയ്ത ഒരൊറ്റ ബ്ലോഗേർസ് കുഞ്ഞുങ്ങളും ഇതുവരെ ഒന്നു വിളിച്ച് വിശേഷം പോലും ചോദിച്ചിട്ടില്ല..:(
എന്തായി സംഭവം.. നമ്മടെ കുടുമ്മത്ത് വിശേഷം വല്ലതുമുണ്ടോ എന്നൊക്കെ..:(
ഹോ..
സാരമില്ലാട്ടോ..
പ്രകാശനച്ചടങ്ങിനു ഞാൻ തനിച്ചേ ഉള്ളെങ്കിലും; ടോർച്ചടിച്ചാണെലും ഞാൻ പ്രകാശിപ്പിക്കും; പ്രകാശിപ്പിച്ചിരിക്കും..
അപ്പോൾ..
അവസാനമായി ഒന്നൂടി..
എല്ലാരും വരൂട്ടോ..



Sunday, November 14, 2010

പറയൂ..? എനിക്കെന്താണു പറ്റിയത്..??

എന്നിലേയ്ക്കു തന്നെ മടങ്ങുവാനുള്ള അഭിവാഞ്ഛയെ
നിരുത്സാഹപ്പെടുത്തി നിൽക്കുവാനെനിക്കിനി എത്ര നാൾ കഴിയും..
മടങ്ങണമെന്ന് എപ്പോഴും ആഗ്രഹിക്കും..
പക്ഷേ; അടുത്ത നിമിഷം തലച്ചോറിനുള്ളിലെ ഓരൊ ധമനികളിലേയ്ക്കും ചുടുനിണം ഇരച്ചു കയറുകയും, തീരുമാനം പുന:പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു പതിവ്.
മനസ്സ് ഓരോ നിമിഷവും യാന്ത്രികമായി പ്രതികരിക്കും തോറും..
മനസ്സിനോടൊത്ത്; വിഹായസ്സിൽ സ്വച്ഛന്തം പരിലസിക്കുവാൻ ദേഹിയെ പ്രാപ്തമാക്കണമെന്ന്..
വിഫലമായ ആഗ്രഹത്തോടെ എന്നുമോർക്കും..
പറയൂ..?
എനിക്കെന്താണു പറ്റിയത്..??

Friday, November 12, 2010

ക്ഷണക്കത്ത് @ പുസ്തക പ്രകാശനം





ചടങ്ങ് അന്നേ ദിവസം രാവിലെ 10.30 മണിയോടെ ആരംഭിക്കുന്നതായിരിക്കും..
പ്രിയ സുഹൃത്തുക്കൾ സമയബന്ധിതമായി എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു..



sales@krithipublications.com

എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് പേരും വിലാസവും സഹിതം മെയിൽ ചെയ്താൽ...
ഭാരതത്തിനുള്ളിൽ എവിടെയും പുസ്തകം വി.പി.പിയായി (തപാല്‍ ചാര്‍ജ്ജ് പുറമേ)
അയച്ച് തരുന്നതായിരിക്കും.



“മൌനത്തിനപ്പുറത്തേയ്ക്ക്..”
എന്ന ഈ ബ്ലോഗ് കഥാസമാഹാരത്തിൽ പങ്കുവഹിച്ചിരിക്കുന്ന കഥാകൃത്തുകൾ..

ഹരി പാലാ (പോങ്ങുമ്മൂടൻ)
സ്മിത ആദർശ്
ഹംസ.സി.റ്റി.
ഷിബു ജേക്കബ് (അപ്പു)
വിമൽ.എം.നായർ (ആളവന്താൻ)
സതീഷ് മാക്കോത്ത്
സൌമിനി (മിനി)
പാട്ടേപ്പാടം റാംജി
ഡോ.ജയൻ ഏവൂർ
ലെക്ഷ്മി ലെച്ചു
സിജീഷ്
നന്ദകുമാർ (നന്ദപർവ്വം)
പ്രവീൺ വട്ടപ്പറമ്പത്ത്
സ്മിത സതീഷ് (പൌർണ്ണമി)
ജുനൈദ് അബൂബക്കെർ
മുരളീകൃഷ്ണ മാലോത്ത്
ബിജു കൊട്ടില (നാടകക്കാരൻ)
എച്ച്മുക്കുട്ടി
ശിവപ്രസാദ്.ആർ (പാവത്താൻ)
മനോരാജ്
മാണിക്യം
നട്ടപ്പിരാന്തൻ
യൂസഫ്പാ കൊച്ചന്നൂർ
രഘുനാഥൻ
നീർവിളാകൻ
സിദ്ദീഖ് തൊഴിയൂർ
പ്രയാൺ
ഹരീഷ് തൊടുപുഴ



ചടങ്ങുകൾ ലൈവ് ആയി നിങ്ങളിലേക്കെത്തിക്കുവാൻ മാക്സിമം ശ്രമിക്കുന്നതാണ്..
അങ്ങിനെയെങ്കിൽ ‘നമ്മുടെ ബൂലോകം’ പത്രത്തിലൂടെ..
അന്നേ ദിവസം ദർശിക്കാവുന്നതാണ്.



പ്രകാശനത്തിനു സംബന്ധിക്കുവാൻ താല്പര്യമുള്ള ബ്ലോഗെർ/യാഹൂ/ഓർക്കുട്ട്/എഫ്.ബി സുഹൃത്തുക്കൾ..
മെയിലിലൂടെയോ.. കമന്റായോ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു..
തലേ ദിവസമെത്തുന്നവർക്കായി റൂം അറെഞ്ച് ചെയ്തിട്ടുണ്ട്..



ഏവരെയും..
എന്റെ സ്വന്തം പേരിലും കൃതി ബുക്സിന്റെ പേരിയും..
തൊടുപുഴയുടെ മണ്ണിലേക്ക്..
ഹാർദ്ദമായി..
സ്വാഗതം..
ചെയ്യുന്നു..

Thursday, November 04, 2010

“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക്ക് സ്വാഗതം..


അങ്ങിനെ ഒടുവില്‍ കൃതി പബ്ലിക്കേഷന്‍സ് മൌനത്തിന്റെ പുറംതോട് ഭേദിച്ച് പുറത്ത് വരുന്നു. മലയാളം ബ്ലോഗില്‍ നിന്നും ഉരിത്തിരിഞ്ഞ ഒരു കൂട്ടായ്മയുടെ, ഒരുമയുടെ കാഹളധ്വനിക്ക് ഇനി വളരെ കുറച്ച് ദിവസങ്ങളുടെ കാത്തിരിപ്പ് കൂടിമാത്രം..


തൊടുപുഴയില്‍ വെച്ച് ഈ വരുന്ന നവംബര്‍ മാസം 21ന് കൃതി പബ്ലിക്കേഷന്‍സിന്റെ ആദ്യ പുസ്തകമായ ‘മൌനത്തിനപ്പുറത്തേയ്ക്ക്...‘ എന്ന കഥാസമാഹാരം പ്രകാശനം ചെയ്യപ്പെടുന്നു. ഇതോടൊപ്പം തന്നെ ബൂലോകത്തെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയായ കൃതിപബ്ലിക്കേഷന്‍സ് എന്ന പ്രസാധകസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെയും വെബ്‌സൈറ്റിന്റെയും ഔപചാരികമായ ഉദ്ഘാടനവും ഉണ്ടായിരിക്കുന്നതാണ്.



നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു ഇത് തികച്ചും ബ്ലോഗേര്‍സിന്റെ ഒരു സംരംഭമാണെന്ന്. അത് കൊണ്ട് തന്നെ ഈ പുസ്തകത്തിന്റെ പ്രകാശനചടങ്ങിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത് നമ്മുടെ പ്രിയപ്പെട്ട ബ്ലോഗേര്‍സിന്റെ മുഖങ്ങള്‍ തന്നെയാണ്. നവംബര്‍ 21ന് രാവിലെ 10.30ന് തൊടുപുഴയിലെ അര്‍ബന്‍ കോ-ഓപ്പെറേറ്റീവ് ബാങ്ക് ആഡിറ്റോറിയത്തില്‍ വെച്ച് ബൂലോകത്തിലെ ഓരോ പുല്‍ക്കൊടിക്കും സുപരിചിതനായ ബ്രിജ്‌വിഹാരം എന്ന ബ്ലോഗിലൂടെ നമ്മോട് നിരന്തരം അടുത്തിടപെഴകന്ന ജി.മനു അദ്ധ്യക്ഷനാകുന്ന വേദിയില്‍ വെച്ച് മലയാളത്തിലെ ഹെവിയസ്റ്റ് കാര്‍ട്ടൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒപ്പം വ്യത്യസ്തമായ കാരിക്കേച്ചറുകളിലൂടെ നമ്മുടെ മനസ്സില്‍ എന്നും ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന നമ്മുടെ സ്വന്തം കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്‍ കൃതി പബ്ലിക്കേഷന്‍സ് എന്ന ഈ പ്രസാധക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു. തദവസരത്തില്‍ തങ്ങളുടെ യാത്രാവിവരണങ്ങളിലൂടെ ബൂലോകവാസികളെ ഒട്ടേറെ കാതങ്ങളോളം കൂട്ടിക്കൊണ്ട് പോകുന്ന നിരക്ഷരന്‍ കൃതിപബ്ലിക്കേഷന്‍സിന്റെ ആദ്യ സമാഹാരമായ മൌനത്തിനപ്പുറത്തേയ്ക്ക് എന്ന പുസ്തകത്തിന്റെ ആദ്യപ്രതി മറ്റൊരു യാത്ര കുതുകിയായ സജിയച്ചായന് നല്കി ഞങ്ങളുടെ ഈ യാത്രക്ക് കൂടെ നല്ലൊരു തുടക്കം കുറിക്കുന്നു. ചടങ്ങില്‍ എന്‍.ബി പബ്ലിക്കേഷന്‍സിന്റെ മാനേജിങ് ഡയറക്ടര്‍ ജോഹര്‍ ജോ ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സംസാരിക്കുന്നു. ചടങ്ങിന്റെ തത്സമയദൃശ്യങ്ങൾ നിങ്ങളിലേക്കെത്തിക്കുവാനായി ലൈവ് സ്ട്രീമിങ് സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ശ്രമിക്കുന്നതാണ്.


ബൂലോകത്തിലെ എല്ലാ സഹൃദയരില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയ അകമഴിഞ്ഞ സ്നേഹവും പ്രോത്സാഹനവും ഈ അവസരത്തില്‍ സ്മരിക്കട്ടെ.. ഇവിടെ തെളിയിക്കുന്ന ഈ കൈതിരിവെട്ടം കെടാതെ മുന്നോട്ട് കൊണ്ട് പോകുവാന്‍ ഞങ്ങള്‍ക്ക് ഊര്‍ജ്ജമാവേണ്ടത് നിങ്ങളോരോരുത്തരുമാണ്. നിങ്ങളുടെ വിലയേറിയ സാന്നിദ്ധ്യം തന്നെ ഈ ചടങ്ങിനെ മഹനീയമാക്കും. എല്ലാവരെയും ഈ ചടങ്ങിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു..

കൃതിപബ്ലിക്കേഷന്‍സിനു വേണ്ടി

ഹരീഷ് തൊടുപുഴ