Sunday, September 20, 2009

ഉരുൾപൊട്ടലുകൾ ഉണ്ടാകുന്നതെന്തുകൊണ്ട്..??

പതിവുപോലെ ഈ വർഷവും, കാലവർഷം കേരളത്തിലുടനീളം വ്യാപകമായ നാശനഷ്ടങ്ങൾ വിതക്കുകയുണ്ടായി.
ഉരുൾപൊട്ടലായും, മണ്ണിടിച്ചലായും,വെള്ളപ്പൊക്കമായും ദുരന്തങ്ങൾ സജീവമായിരുന്നു. കേരളത്തിലിതുവരേക്കും ഏറ്റവും കൂടുതൽ ജീവനപഹരിച്ചതും (38 പേർ), ഒട്ടേറെ ആളുകൾക്ക് ഭൂമി നഷ്ടപ്പെടുത്തുകയും ചെയ്ത ഉരുല്പൊട്ടലുണ്ടായത് നവംബെർ 10, 2001 ൽ തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിലാണ്. അതേ വർഷം തന്നെ ജൂലൈ 9 നു തൊടുപുഴയ്ക്കടുത്തുള്ള വെള്ളിയാനി മലയിലുണ്ടായ ഉരുൾപൊട്ടലാണു, കേരളത്തിന്റെ എക്കാലത്തേയും മികച്ച പ്രകൃതിസ്നേഹിയായ ന്യൂസ് ഫോട്ടോഗ്രാഫെർ വിക്ടർ ജോർജിന്റേയും ജീവനെടുത്തത്.


മലയോരമേഖലയിലേക്കുള്ള വ്യാപകമായ കുടിയേറ്റങ്ങളെത്തുടർന്നാണു ഉരുൾപൊട്ടലുകളുടെയും എണ്ണം വർദ്ധിക്കുവാൻ ആരംഭിച്ചതെന്നു തന്നെ പറയാം. കുടിയേറ്റക്കാർ നിരന്തരമായി മലനിരകളിലെ നിബിഢവനങ്ങൾ വെട്ടിത്തെളിക്കുകയും, ചെങ്കുത്തായ ചെരിവുകളിൽ തട്ടുകളായി കൃഷി നടത്തുകയും ചെയ്തതിനെത്തുടർന്നു മണ്ണിന്റെ ഘടനയ്ക്കുണ്ടായ വ്യതിയാനങ്ങളാണു പ്രധാനമായും ഉരുൾപൊട്ടലുകൾ ഉണ്ടാകാനുണ്ടായ കാരണം. മറ്റു സമതല, തീരദേശ പ്രദേശങ്ങളെ അപേക്ഷിച്ച് മലയോരമേഖലകളിൽ കൂടുതൽ മഴ ലഭിക്കുന്നുണ്ട്. അത് കേരളത്തിൽ ലഭിക്കുന്ന ശരാശരി മഴയുടെ ഇരട്ടിയാണെന്നുള്ളതാണു ഏറ്റവും രസകരമായ വസ്തുത. മലയോരമേഖലകളിൽ ഈ കാലഘട്ടത്തിൽ മാത്രം രൂപകൊള്ളുന്ന അവ്യക്തമായ ചെറുതും വലുതുമായ ഒട്ടേറെ നീർച്ചാലുകളുണ്ട്. മഴക്കാലത്തുമാത്രം ജലവാഹിനികളാകുന്ന ഈ ചാലുകൾ പലതും, മനുഷ്യന്റെ പരിസ്ഥിതിക്കനുകൂലമല്ലാത്ത കൃഷിരീതികൾ മുഖേനയോ, വീട് റോഡുകൾ ഇവയുടെ അശാസ്ത്രീയമായ നിർമാണനിമിത്തമോ അടഞ്ഞുപോകുന്നു.
നീർച്ചാലുകളിലൂടെ സുഗമമായി ഒഴുകേണ്ട മഴവെള്ളം ഇത്തരത്തിൽ തടസ്സപ്പെടുന്ന അവസരത്തിൽ ഭൂഗർഭത്തിനുള്ളിൽ അമിതമായി സംഭരിക്കപ്പെടുകയും; അത് ചെലുത്തുന്ന മർദ്ദം, മഴയുടെ തുടക്കം മുതൽ നനഞ്ഞുകുതിർന്നു ദുർബലമായി കിടക്കുന്ന മണ്ണിനെ ഉരുളായി പുറന്തള്ളപ്പെടുകയും ചെയ്യുന്നു.


തിരുവനന്തപുരത്തെ ഭൌമശാസ്ത്രപഠനകേന്ദ്രത്തിന്റെ പഠനപ്രകാരം; ചെരിവുള്ള സ്ഥലങ്ങളിൽ മണ്ണൊലിപ്പു തടയാനായി അവലംബിച്ചിരിക്കുന്ന കോണ്ടൂർബണ്ട് കൃഷിരീതിയും, മഴവെള്ളം മണ്ണിലിറക്കാൻ ഉണ്ടാക്കുന്ന മഴക്കുഴികളുമാണു ഈ പ്രകൃതിദുരന്തങ്ങൾക്കു പ്രധാനമായും കാരണമായി ആരോപിക്കുന്നത്. കോഴിക്കോടു ജില്ലയിലെ കൂരാച്ചുണ്ട്, കൂടരഞ്ഞി, പശുക്കടവ്, ഇടുക്കി ജില്ലയിലെ മൂന്നാർ, വെള്ളിയാനി, പത്തനംതിട്ട ജില്ലയിലെ സീതത്തോട്, കോട്ടയം ജില്ലയിലെ അടിവാരം, തിരുവന്തപുരം ജില്ലയിലെ അമ്പൂരി എന്നിവടങ്ങളിലെല്ലാം സംഭവിച്ച ദുരന്തകാരണം ഇതുതന്നെയായിരുന്നു.




(കടപ്പാട്:-2009 സെപ്റ്റംബർ ലക്കം ‘കർഷകശ്രീ’ യിലെ ഉരുൾ പൊട്ടുന്നതോ? പൊട്ടിക്കുന്നതോ? എന്നുള്ള ശ്രീ.ടി.കെ.സുനിൽകുമാറിന്റെ ലേഖനത്തെ ആധാരമാക്കി എഴുതിയ കുറിപ്പുകൾ)