Thursday, November 27, 2008

ആന്റി വൈറസ്

വിങ്ങുന്ന മനസ്സോടെ അയാള്‍ അഡ്മിനിസ്ട്രേറ്റ് ഓഫീസറുടെ കൈയില്‍ നിന്നും റിസൈഗനേഷന്‍ ലെറ്റെര്‍ വാങ്ങി, ഒപ്പിട്ട് തിരിച്ചു നല്‍കി. മിഴികള്‍ സജലങ്ങളായത് മറക്കാന്‍ പണിപ്പെട്ട്; തന്റെ നേരെ അദ്ദേഹം നീട്ടിയ കൈ പിടിച്ച് മൃദുവായി കുലുക്കി. എന്നിട്ട് അദ്ദേഹം പറയുവാന്‍ തുടങ്ങി. “ സജീഷെ, എല്ലാം ശരിയാകും; ഈ ജോലി നഷ്ടപ്പെട്ടു എന്നോര്‍ത്ത് മന:സ്താപപ്പെടരുത്. ഇത് മറ്റൊരു നല്ല അവസരത്തിന്നാണെന്നു കരുതി ആത്മവിശ്വാസം സംഭരിക്കുക, ആള്‍ ദ ബെസ്റ്റ്..”
മന്ദഹസിക്കുവന്‍ ശ്രമിച്ചുകൊണ്ട് അയാള്‍ പ്രധാന വാതിലിന്റെ നേരെ തിരിഞ്ഞുനടന്നു.


ഇത്രയും നാള്‍ തനിക്ക് അന്നം നല്‍കിയ സ്ഥാപനത്തിന്റെ മുന്‍പില്‍ നിന്നയാള്‍ ആ പടുകൂറ്റന്‍ കെട്ടിടത്തെ ഒരു തവണകൂടി നിര്‍വികാരനായി നോക്കിനിന്നു. വിറയാര്‍ന്ന ചുവടുകളോടെ പ്രധാന റോഡ് ലക്ഷ്യമാക്കി അയാള്‍ തിരിഞ്ഞു നടന്നു. മനസ്സിന്റെ ഉള്ളില്‍ നിന്നും ‘ഇനി എന്ത്?’ എന്ന് ചോദ്യം ശക്തിയായി അലയടിക്കുന്നുണ്ടായിരുന്നു. പോക്കെറ്റില്‍ കിടന്നിരുന്ന 1,28,000/- രൂപയുടെ ചെക്ക് തന്നെ നോക്കി പല്ലിളിക്കുന്നതുപോലെ തോന്നി. ജോലി ചെയ്ത ഒരു മാസത്തെയും, ആനുകൂലമായി മുന്നു മാസത്തെ ശമ്പളവും തന്ന് പ്രശസ്തമായ ആ ഐ.റ്റി. കമ്പനി തന്നെ പിരിച്ചുവിട്ടിരിക്കുന്നു. അന്നാദ്യമായി അയാള്‍ക്ക് അമേരിക്കയിലെ ധാരാളികളായ ജനങ്ങളോടും ഗവെര്‍ണ്മെന്റ് വ്യവസ്ഥിതികളോടും വെറുപ്പുകലര്‍ന്നൊരു അമര്‍ഷം മനസ്സില്‍ പൊന്തിവന്നു.


എല്‍.പി. സ്കൂള്‍ മാഷായിരുന്ന പിതാവിന്റെ നിര്യാണത്തെത്തുടര്‍ന്ന്, ആകെയുണ്ടായിരുന്ന ഒരു തുണ്ട് ഭൂമിയും, കൊച്ചു വീടും വിറ്റിട്ടാണ് അമ്മ അയാള്‍ ദൂരെയുള്ള പ്രൊഫെഷണല്‍ കോളേജിലയച്ച് പഠിപ്പിച്ചിരുന്നത്. പിതാവിന്റെ വലിയ ഒരു ആഗ്രഹം കൂടിയായിരുന്നു മകനെ എന്‍ജിനീയര്‍ ആക്കുക എന്നത്. രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് കാമ്പസ്സ് ഇന്റര്‍വ്യൂ മുഖേന ഈ ജോലി ലഭിച്ചപ്പോള്‍ കുറേയേറെ സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയിരുന്നു. ഏറ്റവും വലിയൊരാഗ്രഹമായിരുന്നു, വാടകവീട് വിട്ട് സ്വന്തമായി ഒരു വീട് സ്വന്തമാക്കുക എന്നത്. അത് ഇതുവരെയും സഫലമായിട്ടില്ല. മാസാമാസം കിട്ടുന്ന ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ച് സ്വരുക്കൂട്ടിയാണ് രണ്ട് സഹോദരിമാരിലൊരാളുടെ വിവാഹം നടത്തികൊടുത്തത്. അതു മൂലമുണ്ടായ കടം ഇനിയും തീര്‍ന്നിട്ടില്ല. ഇനി അടുത്തയാളുടെ കാര്യം കൂടി കഴിഞ്ഞിട്ടു വേണം ഒരു വീടിനെപറ്റി ആഗ്രഹിക്കുവാനും, കുടുംബജീവിതത്തെപറ്റി ഓര്‍ക്കുവാനും. തന്റെ അവശയായ അമ്മ!! ഇനിയുമൊരു ജോലി കണ്ടുപിടിച്ച്... ആദ്യം മുതല്‍ തുടങ്ങി... ഇനി എന്നാണീ സ്വപ്നങ്ങളൊക്കെ യാഥാര്‍ത്ഥ്യമാകുക? ചിന്തിച്ചു തുടങ്ങിയാല്‍ മനസമാധനം നഷ്ടപ്പെടുത്തുന്ന ഒരു നൂറായിരം കാര്യങ്ങള്‍...
തങ്ങിയിരുന്ന കര തന്നെ ഉപേക്ഷിച്ചിരിക്കുന്നു. പോക്കെറ്റില്‍ ബാക്കിയുള്ള പണം അയാള്‍ എണ്ണിനോക്കി. ഏതായാലും ഒരു ദിവസത്തേക്കെങ്കിലും രാജാവാകുക തന്നെ. സ്റ്റാച്ച്യു റോഡിലെ ജവുളിക്കടയുടെ പിന്‍ഭാഗത്തുള്ള ‘സീ ഷോര്‍’ ബാറിലേക്ക് അയാള്‍ തന്റെ കാലടികളെ തിരിച്ചുവിട്ടു.


ഒന്നര ഗ്രീന്‍ ലേബല്‍ വിസ്കിയിലേക്ക് ക്ലബ്സോഡ ഒഴിച്ചപ്പോഴുണ്ടായ നുരഞ്ഞുപൊന്തുന്ന കുമിളകളിലേക്ക് നോക്കിയിരുന്നുകൊണ്ടയാള്‍, ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്തു. റൂമിലെ ഇരുട്ടില്‍ കൊളുത്തിവച്ചിരിക്കുന്ന സീറോവാട്ട് ബള്‍ബുകളെ നോക്കിയിരുന്ന് അയാള്‍, വെട്ടുഗ്ലാസ്സില്‍ ഒഴിച്ചുവച്ചിരുന്ന മദ്യമെടുത്ത് ഒറ്റവലിക്കകത്താക്കി. ചെറിയപാത്രത്തില്‍ വച്ചിരുന കടല രണ്ടു കഷ്ണം എടുത്ത് വായിലിട്ട് ചവച്ചരക്കാന്‍ തുടങ്ങി. പോക്കെറ്റില്‍ കിടനിരുന്ന വില്‍സിന്റെ പാക്കറ്റ് തുറന്ന് ഒരു സിഗറെറ്റ് എടുത്ത് ചുണ്ടില്‍ തിരുകി തീ കൊളുത്തി. വട്ടത്തില്‍ ഊതി വിടുന്ന പുകയുടെ വായുവിലെ നൃത്തം കണ്ടാ‍സ്വദിച്ച് അയാള്‍ കസേരയില്‍ പുറകോട്ടാഞ്ഞിരുന്നു. തലക്കുള്ളില്‍ ചെറുചൂട് കിട്ടിയതുപോലെ... ശരീരം വിയര്‍ക്കുവാന്‍ തുടങ്ങിയിരിക്കുന്നു...ചിന്തകള്‍ക്ക് ഒരു വേഗത ലഭിച്ചതുപോലെ... ഭാവിപരിപാടികളെപറ്റി കൂലംങ്കഷമായി ചിന്തിക്കുവാനാരംഭിച്ചു... ആലോചിചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല... ഒരു ഒന്നര കൂടി ഓര്‍ഡെര്‍ ചെയ്തു... അതുകൂടി സേവിച്ചുകഴിഞ്ഞപ്പോള്‍ ചിന്തകള്‍ ഒന്നുകൂടി ശക്തിയാര്‍ജ്ജിച്ച് തുടങ്ങി... താത്കാലിക മാര്‍ഗ്ഗത്തിന് ഒരു വിദ്യ മനസ്സിലേക്ക് ഓടി കയറിവന്നു... ഇത്തിരി പോക്രിത്തരമാണെങ്കില്‍ കൂടിയും...


വേച്ചു വേച്ച് നടന്നയാള്‍ തന്റെ ഒറ്റമുറിഫ്ലാറ്റിന്റെ വാതില്‍ തപ്പിപ്പിടിച്ച് അരണ്ടവെളിച്ചത്തില്‍ പൂട്ട് തുറന്ന് അകത്തുകടന്നു. കമ്പ്യൂട്ടര്‍ ഓണാക്കി ഇന്റെര്‍നെറ്റ് കണക്ട് ചെയ്തു. ജീവിതത്തിലാദ്യമായി അയാള്‍ ഒരു വൈറസ് പോഗ്രാം എഴുതി. ആ പോഗ്രാം അയാള്‍ തന്റെ നെറ്റിലെ പരിചയക്കാരായ ഓര്‍കുട്ട്, ബ്ലോഗ് സുഹൃത്തുക്കളുടെ ഐ.ഡി. യിലേക്ക് മെയില്‍ ചെയ്തു. എന്നിട്ടയാള്‍ പുതിയ ഒരു ആന്റിവൈറസ് പോഗ്രാം കൂടി എഴുതി; പ്രധാന പരസ്യ സൈറ്റുകളിലെല്ലാം അതിന്റെ പരസ്യം പതിച്ചുവച്ചു. എവിടെനിന്നോ രാക്കോഴി കൂകുന്ന സ്വരം കേട്ടുകൊണ്ടിരുന്നു. മദ്യവും, ക്ഷീണവും ഒരുപോലെ ആക്രമിച്ചതിനാല്‍ അയാളുടെ കണ്‍പോളകള്‍ ആലസ്യത്തിലേക്ക് വഴുതിക്കൊണ്ടിരുന്നു. മെല്ലെ കസേരയിലേക്ക് ചാഞ്ഞിരുന്നു...സുഖ നിദ്രയിലേക്ക് വഴുതിവീണു...

15 comments:

അരുണ്‍ കരിമുട്ടം said...

ഐഡിയ ഈസ്സ് ഗുഡ്.ദൈവം സഹായിച്ച് ജോലി ഇപ്പോഴും ഉള്ളതു കൊണ്ട് പരീക്ഷിക്കുന്നില്ല

ശ്രീ said...

കഥ കോള്ളാം ഹരീഷേട്ടാ...
നിവൃത്തികേടില്‍ നിന്നും ക്രിമിനലുകള്‍ ഉണ്ടാകാറുണ്ടല്ലോ...

ചാണക്യന്‍ said...

വായിച്ചു,
നന്നായി,
ആശംസകള്‍...

സുല്‍ |Sul said...

കൊള്ളാം.
-സുല്‍

അനില്‍@ബ്ലോഗ് // anil said...

ഹരീഷെ,
കഥാ രൂപത്തില്‍ കാര്യം പറഞ്ഞിരിക്കുന്നു.

“ചുമ്മാതല്ല മനുഷ്യന്‍ നക്സലൈറ്റാവുന്നത്” എന്നൊരു ഡയലോഗ് ഓര്‍മ വരുന്നത്.

smitha adharsh said...

it's a good one...current affair thanne alle?

ജിജ സുബ്രഹ്മണ്യൻ said...

നിവൃത്തികേടു വന്നാല്‍ മനുഷ്യന്‍ എന്തും ചെയ്യും അല്ലേ..നല്ല കഥ.കഥയില്‍ അല്പം കാര്യവും/

Unknown said...

നന്നായിരിക്കുന്നു ഹരി.ഇങ്ങനെയും ക്രിമനലുകളെ സൃഷ്ടിക്കാം അല്ലെ

Calvin H said...

കൊള്ളാം :)
തുടര്‍ന്നും എഴുതുക...

വേണു venu said...

സൃഷ്ടിയും സംഹാരവും.
കൊള്ളാം.:)

siva // ശിവ said...

അങ്ങനെ ഒരു ആന്റിവൈറസ് കൂടി ജനിയ്ക്കുന്നു....കഥ ഇഷ്ടമായി....

ബിനോയ്//HariNav said...

പ്രേരണക്കുറ്റത്തിന് അകത്തുപോകാനുള്ള പരിപാടിയാണല്ലേ? :-)
നന്നായിട്ടുണ്ട്, തുടര്‍ന്നും എഴുതണം.

Lathika subhash said...

ഹരീഷേ,
കൊള്ളാല്ലോ.

ഭൂമിപുത്രി said...

കുറേപേരുടെ വേദനയാണിത്..
എന്നാലും പിള്ളേർക്ക് ഐഡിയ കൊടുക്കണൊ ഹരീഷേ? :-)

Land || നാട് said...

HUMMMM... OK... Good...