Monday, May 24, 2010

പ്രേതനഗരത്തിലെ അവശേഷിപ്പുകള്‍. ഭാഗം-1

ധനുഷ്കോടി എന്ന പ്രേത നഗരിയേപറ്റി കേള്‍വിപ്പെട്ട നാള്‍ മുതല്‍ മനസ്സില്‍ കയറിക്കൂടിയതാണു എങ്ങിനെയും അവിടം അന്ദര്‍ശിക്കുക എന്നത്. ദക്ഷിണകാശിയായ രാമേശ്വരത്തേക്കുള്ള തീര്‍ത്ഥാടനയാത്ര ഒരുക്കിയപ്പോള്‍; അതില്‍ ധനുഷ്കോടി കൂടി ഉള്‍പ്പെടുത്തിയതിന്റെ പ്രധാന ഉദ്ദേശം ചരിത്രപരമായ അവശേഷിപ്പുകള്‍ നേരില്‍ കണ്ട് ബോധ്യപ്പെടുക എന്നതു കൂടിയായിരുന്നു. സന്ദര്‍ശനതീയതി അടുക്കാറായപ്പോഴേക്കും ‘ലൈല’ വിലങ്ങുതടിയായേക്കുമോ എന്ന ഭയാശങ്കകളെ തൂത്തെറിഞ്ഞ് മറ്റു സഹയാത്രികര്‍ക്ക് ധൈര്യം നല്‍കി ഉറച്ച പാറ പോലെ നിന്നതിനു പിന്നിലും ധനുഷ്കോടിയോടുള്ള അമിതമായ പ്രേമം തന്നെയായിരുന്നു.


മുന്‍ നിശ്ചയപ്രകാരം ഇരുപത്തിഒന്നാം തീയതി രാത്രി എട്ടു മണിക്കു തന്നെ പതിനാല് അംഗങ്ങളടങ്ങുന്ന ഞങ്ങളുടെ സഘം യാത്രതിരിച്ചു. ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി മുതല്‍ അറുപതു വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്നവര്‍ വരെ ഉള്‍പ്പെട്ടിരുന്ന സംഘം രാമേശ്വരം, ധനുഷ്കോടി, തിരുച്ചെന്തൂര്‍, കന്യാകുമാരി, ശുചീന്ദ്രം, പത്മനാഭപുരം കൊട്ടാരം, കോവളം എന്നീ കേന്ദ്രങ്ങളായിരുന്നു സന്ദര്‍ശിക്കുവാന്‍ ലക്ഷ്യമിട്ടിരുന്നത്. വഴിമദ്ധ്യേ; പാതിരാത്രിയോടടുത്ത് മധുരയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മുന്‍പൊരിക്കല്‍ സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇത്തവണ സാധിക്കാതിരുന്നതിന്റെ നഷ്ടബോധം മനസ്സിനെ അലട്ടിയിരുന്നു.


രാമനാഥസ്വാമിക്ഷേത്രം; രാമേശ്വരം എന്നത് ഭാരതത്തിലെ പ്രമുഖമായ പന്ത്രണ്ട് ജോതിര്‍ലിംഗക്ഷേത്രങ്ങളില്‍ ഒന്നാണ്. രാമേശ്വരം എന്ന നഗരം തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ പെട്ടതും പാമ്പന്‍ ദ്വീപില്‍ സ്ഥിതിചെയ്യുന്നതുമാകുന്നു. പ്രധാന കരയേയും രാമേശ്വരം ദ്വീപിനേയും ബന്ധിപ്പിക്കുന്നത്; ഇതിനിടയിലുള്ള പാക്ക് കടലിടുക്കിനു കുറുകേ പണിതിട്ടുള്ളതായ പാമ്പന്‍ പാലം വഴിയാണ്. 1914 ബ്രിട്ടീഷുകാരാണു ഈ പാമ്പന്‍ റെയില്‍വേ ബ്രിഡ്ജ് പണികഴിപ്പിച്ചത്. അന്നു ഇംഗ്ലണ്ടില്‍ നിന്നും നിര്‍മിച്ച പാര്‍ട്ട്സുകള്‍ ഇവിടെ എത്തിച്ച് കൂട്ടി യോജിപ്പിച്ചായിരുന്നു നിര്‍മാണം. കപ്പല്‍ച്ചാലില്‍ കപ്പല്‍ സുഗമമായി കടന്നു പോകുന്നതിനുള്ള കാന്റീലിവര്‍ ഘടിപ്പിച്ചു നിര്‍മിച്ച ഈ പാമ്പന്‍ തീവണ്ടിപ്പാലം അന്നത്തെ ഏറ്റവും അത്യാധുനിക വൈദഗ്ദ്ധ്യമാര്‍ന്ന വിസ്മയം കൂടിയായിരുന്നു. 2.3 കിമീ യായിരുന്നു ഈ പാലത്തിന്റെ നീളം. ഇത് ഭാരതത്തിലെ രണ്ടാമത്തെ നീളം കൂടിയ പാലം കൂടിയാകുന്നു. 1964 ലെ കൊടുങ്കാറ്റിലും പേമാരിയിലും പൂര്‍ണ്ണമായും തകര്‍ന്നു പോയ ബ്രിഡ്ജ് പിന്നീട് പുതുക്കിപ്പണിതാണിന്നു കാണുന്ന ബ്രിഡ്ജ്. അന്നത്തെ പ്രകൃതിദുരന്തശേഷം പണികഴിപ്പിച്ചതാണിന്നു കാണുന്ന റോഡ് പാലവും. ഇന്ദിരാഗാന്ധി പാലം എന്നു നാമകരണം ചെയ്തിട്ടുള്ള ഈ പാലം അന്നത്തെ പ്രധാനമന്ത്രി ശ്രീ.രാജീവ് ഗാന്ധിയാണു രാജ്യത്തിനു സമര്‍പ്പിച്ചത്. എന്നിരുന്നാലും ഈ പാലവും പാമ്പന്‍ പാലമെന്ന പേരിലാണിന്നു അറിയപ്പെടുന്നത്!! ഈ പാലത്തിന്റെ വരവോടു കൂടി രാമേശ്വരം തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള ആള്‍തിരക്ക് ഗണ്യമായി വര്‍ദ്ധിക്കുകയാണുണ്ടായത്. ഇന്ന് ഇന്ത്യയുടെ അഭിമാനസ്തംഭങ്ങളാണു മുന്‍പ്രസ്താവിച്ച ഈ രണ്ട് പാലങ്ങളും.


രാമേശ്വരം; ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഈ നഗരത്തില്‍ ഐതീഹ്യങ്ങള്‍ ഏറെ ഉറങ്ങിക്കിടപ്പുണ്ട്. രാമരാവണ യുദ്ധത്തില്‍ രാവണ നിഗ്രഹശേഷം തിരികെയെത്തിയ ശ്രീരാമന്‍ മോക്ഷപ്രാപ്തിക്കായി ശിവഭഗവാനെ ഉപാസിക്കുകയും, ശിവലിംഗ പ്രതിഷ്ഠ നടത്തുന്നതിനായി ലിംഗം കൊണ്ടുവരുന്നതിനു ഹനുമാനെ കൈലാസത്തിലേക്കയക്കുകയും ചെയ്തു. ഉചിതമായ മുഹൂര്‍ത്തത്തിനു മുന്‍പേ ഹനുമാനു ശിവലിംഗം എത്തിക്കന്‍ സാധിക്കാതെ വന്നതിനാല്‍, സീതാദേവിയാല്‍ മണലില്‍ പണിതീര്‍ത്ത ശിവലിംഗം രാമന്‍ പ്രതിഷ്ഠ നടത്തുകയും, പൂജിക്കുകയും ചെയ്തു. ഇതേസമയം ഹനുമാന്‍ കൈലാസത്തില്‍ നിന്നും ലിംഗവുമായി എത്തിച്ചേരുകയും; പുതിയതായി നിര്‍മിച്ച ലിംഗമുപയോഗിച്ച് പ്രതിഷ്ഠ നടത്തിയതു കണ്ട് അതീവ ദുഖിതനാകുകയും, താന്‍ കൊണ്ടു വന്ന ലിംഗം നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ നിരാശയായിരുന്നു ഫലം. തല്‍ക്ഷണം ശ്രീരാമന്‍ ഹനുമാനെ അനുനയിപ്പിച്ചു ശാന്തനാക്കുകയും, ഹനുമാന്‍ കൊണ്ടുവന്ന ലിംഗം കൂടി പ്രതിഷ്ഠ നടത്തുകയും ചെയ്തു. ഇനി മുതല്‍ ഹനുമാന്‍ കൊണ്ടുവന്ന ലിംഗത്തില്‍ ആദ്യം പൂജകള്‍ ചെയ്ത്തിനു ശേഷം മാത്രമേ സീതാദേവി നിര്‍മിച്ച് പ്രതിഷ്ഠ ചെയ്ത ലിംഗത്തില്‍ പൂജകള്‍ നടത്താവൂ എന്നു കല്‍പ്പിച്ച് അരുള്‍ ചെയ്തു. ഹനുമാന്‍ കൊണ്ടുവന്ന ലിംഗത്തിനു വിശ്വനാഥലിംഗം എന്നും, സീതാദേവി നിര്‍മിച്ച ലിംഗത്തിനു രാമലിംഗം എന്നും അന്നുമുതല്‍ അറിയപ്പെടാന്‍ തുടങ്ങി.



865 അടി നീളവും, 657 അടി വീതിയുമുള്ള ഈ ക്ഷേത്രം ദ്രാവിഡിയ വാസ്തുകലയുടെ ഉത്തമോദാഹരണമത്രേ. ക്ഷേത്രത്തിനു കിഴക്കു ഭാഗത്തായി 130 അടിയും, പടിഞ്ഞാറു ഭാഗത്തയി 80 അടിയും പൊക്കത്തില്‍ രണ്ട് ഗോപുരങ്ങള്‍ നിലകൊള്ളുന്നു. മറ്റൊരു ആകര്‍ഷണമെന്തെന്നാല്‍ 4000 അടിയോളം മൊത്തത്തില്‍ നീളമുള്ള മൂന്നു ഇടനാഴികള്‍ ക്ഷേത്രത്തിനുള്ളില്‍, മണ്ടപത്തിനു ചുറ്റുമായി സ്ഥിതിചെയ്യുന്നുവെന്നാണ്. ഇരുപത്തിരണ്ട് തീര്‍ത്ഥക്കുളങ്ങള്‍ ഈ ക്ഷേത്രാംഗണത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നുണ്ട്.
ഈ തീര്‍ത്ഥക്കുളങ്ങളിലുള്ള തീര്‍ത്ഥമുപയോഗിച്ചുള്ള സ്നാനം മനസ്സിനെയും, ശരീരത്തേയും ശുദ്ധമാക്കുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ക്ഷേത്രഗോപുരത്തിങ്കല്‍നിന്നും നിന്നും 100 മീറ്റെര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന ബംഗാള്‍ ഉള്‍ക്കടലില്‍ സ്നാനം ചെയ്തിട്ടു വേണം ക്ഷേത്രത്തില്‍ പ്രവേശിക്കുവാന്‍. രമേശ്വരത്ത് പിതൃക്കള്‍ക്ക് വേണ്ടി ബലിയിടുന്നത് പ്രാധാന്യമേറിയ ഒന്നാണ്. പ്രേതനഗരം മനസ്സിനെ കൂടുതലായി ആവാഹിച്ചതിനാല്‍ ദൃതഗതിയില്‍ ക്ഷേത്രദര്‍ശനം നടത്തി ഞാന്‍ റൂമിലേക്ക് തിരിച്ചു നടന്നു.


(തുടരും)

26 comments:

ഹരീഷ് തൊടുപുഴ said...

ധനുഷ്കോടി എന്ന പ്രേത നഗരിയേപറ്റി കേള്‍വിപ്പെട്ട നാള്‍ മുതല്‍ മനസ്സില്‍ കയറിക്കൂടിയതാണു എങ്ങിനെയും അവിടം അന്ദര്‍ശിക്കുക എന്നത്. ദക്ഷിണകാശിയായ രാമേശ്വരത്തേക്കുള്ള തീര്‍ത്ഥാടനയാത്ര ഒരുക്കിയപ്പോള്‍; അതില്‍ ധനുഷ്കോടി കൂടി ഉള്‍പ്പെടുത്തിയതിന്റെ പ്രധാന ഉദ്ദേശം ചരിത്രപരമായ അവശേഷിപ്പുകള്‍ നേരില്‍ കണ്ട് ബോധ്യപ്പെടുക എന്നതു കൂടിയായിരുന്നു. സന്ദര്‍ശനതീയതി അടുക്കാറായപ്പോഴേക്കും ‘ലൈല’ വിലങ്ങുതടിയായേക്കുമോ എന്ന ഭയാശങ്കകളെ തൂത്തെറിഞ്ഞ് മറ്റു സഹയാത്രികര്‍ക്ക് ധൈര്യം നല്‍കി ഉറച്ച പാറ പോലെ നിന്നതിനു പിന്നിലും ധനുഷ്കോടിയോടുള്ള അമിതമായ പ്രേമം തന്നെയായിരുന്നു.

ജിജ സുബ്രഹ്മണ്യൻ said...

ധനുഷ്ക്കോടിയിൽ സന്ദരശനം നടത്തിയതിന്റെ കൂടുതൽ വിവരണങ്ങൾക്കായി കാത്തിരിക്കുന്നു.ബ്ലോഗ്ഗിലൂടെയെങ്കിലും ഈ സ്ഥലങ്ങളെ പറ്റി കൂടുതൽ അറിയാനായതിൽ സന്തോഷം.

ഉപാസന || Upasana said...

vaayikkunnu....

മുള്ളൂക്കാരന്‍ said...

കൊള്ളാം മാഷെ... അടുത്തതും പോരട്ടെ...

Manoraj said...

കൊള്ളാം ഹരീഷേ.. എല്ലാം കൂടി പോരട്ടെ.. അങ്ങിനെ യാത്രവിവരണക്കാരുടെ കൂട്ടത്തിൽ ഒരു പേരു കൂടി.. തൊടുപുഴക്കാരൻ ഹരീഷ്..

krishnakumar513 said...

യാത്രാ വിവരണം തുടങ്ങിയതില്‍ സന്തോഷം,ഹരീഷ്.വിശദമായ കാഴ്ചകള്‍ പ്രതീക്ഷിക്കുന്നു.

lekshmi. lachu said...

കൊള്ളാം മാഷെ...

ചാണ്ടിച്ചൻ said...

രാമേശ്വരത്തെ വീഥികളിലൂടെ നടന്നത് പോലെ...

മാണിക്യം said...

ഹരീഷ് തൊടുപുഴ
എന്ന സഞ്ചാരിക്ക് അഭിവാദ്യങ്ങള്‍
മനോഹരമായ വര്‍ണ്ണന!
ബാക്കി വിവരണത്തിനായി കാത്തിരിക്കുന്നു...

Vayady said...

യാത്രാവിവരണം നന്നായി. ഫോട്ടോസും നന്നായിട്ടുണ്ട്. കൂടുതല്‍ ഫോട്ടോസ് പ്രതീക്ഷിക്കുന്നു. ധനുഷ്ക്കോടിയും രാമേശ്വരവും ഒന്നും ഞാന്‍ കണ്ടിട്ടില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ഹരീഷ് തൊടുപുഴ said...

പ്രശസ്തമായ മൂന്നാം കോറിഡോറിന്റെ ചിത്രം ചേര്‍ക്കാന്‍ വിട്ടു പോയിരുന്നു. ഇപ്പോല്‍ അതു കൂടി ചേര്‍ത്തിട്ടുണ്ട്.

സജി said...

തുടക്കം ഗംഭീരം!..

അപ്പോള്‍ പോരട്ടെ.. ധനുഷ്കോടി വാര്‍ത്തകള്‍

പടങ്ങള്‍ക്ക് ഒരു ഗരിമ പോര. ഞാനെടുക്കുന്നത്പോലെയുണ്ട്!

(എന്തായാലും നമ്മുടെ കഞ്ഞീല്‍ പാറ്റ ഇടും അല്ലേ...)

the man to walk with said...

thudaratte ..
:)

Junaiths said...

കൊള്ളാലോ ...ധനുഷ്കോടി കാണാന്‍ കാത്തിരിക്കുന്നു...പാമ്പന്‍ പാലവും ഇടനാഴി ചിത്രങ്ങളുമെല്ലാം ഗംഭീരമായിട്ടുണ്ട്..അടുത്തത് എളുപ്പം പോരട്ടെ..

Prasanth Iranikulam said...

നല്ല വിവരണം,നല്ല ചിത്രങ്ങള്‍‌.
ആശംസകള്‍ ഹരീഷ്.

nandakumar said...

കഴിഞ്ഞ വര്‍ഷം രാമേശ്വരം സന്ദര്‍ശിച്ചിരുന്നു, ധനുഷ്കോടിയും.
രാമേശ്വരം ക്ഷേത്രവും പരിസരവും ഭക്തി എന്ന വികാരം തരില്ല എന്നു പറഞ്ഞാല്‍ ഭക്തര്‍ക്ക് വിഷമം തോന്നരുത്. 100, 200 രൂപ നിരക്കില്‍ വെവ്വേറെ ദര്‍ശന ക്യൂ രാമേശ്വരം ക്ഷേത്രത്തിലും കാണാം. (കേരളം ഒഴിച്ച് മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാണാം ഈ ദര്‍ശന തട്ടിപ്പ്) പണം കൊടുക്കാതെ ആണെങ്കില്‍ വളരെ അകലെ നിന്ന് വിഗ്രഹം കണ്ട് തൊഴാം (തിരക്കുണ്ടെങ്കില്‍ അതും സാധിക്കില്ല) കൊടുക്കുന്ന തുകക്കനുസരിച്ച് ശ്രീകോവിലിനു സമീപത്തായി ക്യൂവും ഉണ്ട്. അതനുസരിച്ച് അടുത്തോ കുറച്ചുകൂടി അടുത്തു നിന്നോ തൊഴുതു സായൂജ്യമടയാം :)
ക്ഷേത്രപരിസരം കച്ചവടത്താലും മാലിന്യങ്ങളാലും സമ്മൃദം. ക്ഷേത്രത്തില്‍ കയറുന്നതിനുമുന്‍പുള്ള ബംഗാള്‍ ഉള്‍ക്കടലിലെ കുളി അസഹനീയം. തൊട്ടടുത്തുള്ള ലോഡ്ജ്/ഹോട്ടലുകളിലെ വേസ്റ്റ് വരുന്നത് കടലിലേക്കാണ്. 2 മീറ്ററോളം കടലിലേക്ക് ഇറങ്ങാം എന്നുള്ളതാണ് അതിന്റെ പ്രത്യേകത. തിരകള്‍ തീരെ ഇല്ല.
ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഇടനാഴികളില്‍ ഏറ്റവും വലുതാണ് രാമേശ്വരം ഇടനാഴിയെന്നു പറയപ്പെടുന്നു. ഇടനാഴിയുടെ മുകളിലേയും വശങ്ങളിലേയും ചിത്രങ്ങളും കൊത്തുപണികളും ഇനാമല്‍ പെയിന്റ് ചെയ്ത് അങ്ങേയറ്റം വൃത്തികേടാക്കിയിട്ടുണ്ട്. ഉത്തരേന്ത്യക്കാരും വിദേശികളുമായ സഞ്ചാരികളും ധാരാളം.

രാമനാഥപുരം ജില്ല തമിഴ് നാട്ടില്‍ ഏറ്റവും കുറവ്--എന്നല്ല തീരെ ഇല്ല എന്നു പറയാം--മഴ ലഭിക്കുന്ന സ്ഥലമാണ്. (2 മുതല്‍ 5 സെന്റീമീറ്റര്‍ വരെയാണ് ഒരു വര്‍ഷം അവിടെ ലഭിക്കുന്ന മഴ എന്ന് എവിടെയോ വായിച്ചതായി ഓര്‍മ്മ) കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ പറയുന്ന ‘നിന്നെ അട്ടപ്പാടിയിലേക്കോ വല്ല കാട്ടുമുക്കിലേക്കോ സ്ഥലം മാറ്റിക്കളയും’ എന്ന ഭീഷണി നിറഞ്ഞ സംസാരം(അല്ലെങ്കില്‍ ചൊല്ല്) തമിഴ് നാട്ടില്‍ ‘ നിന്നെ രാമനാഥപുരം ജില്ലയിലേക്ക് സ്ഥലം മാറ്റിക്കളയും’ എന്നതാണെന്നാണ് ഒരു രസകരമായ സത്യം

വിവരണങ്ങള്‍ക്കും ഫോട്ടോസിനും വളരെ നന്ദി ഹരീഷ്. അടുത്ത ഭാഗം പ്രതീക്ഷിച്ചിരിക്കുന്നു

(ധനുഷ്കോടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് സമയം കിട്ടീയാല്‍ പങ്കുവെക്കാം)

രാമേശ്വരം ഇടനാഴിയുടെ ഫോട്ടോസിനു താഴെയുള്ള ബ്ലോഗ് ലിങ്കുകളില്‍ നോക്കുക
1) http://pyngodans.blogspot.com/2009/05/rameswaram-corridor.html

2) http://drisyaparvam.blogspot.com/2009/08/blog-post_08.html

3) http://drisyaparvam.blogspot.com/2009/08/blog-post_06.html

കൂതറHashimܓ said...

ആഹാ.. അപ്പോ കറങ്ങി നടപ്പാണല്ലേ..??
അവസാന പടം എനിക്കിഷ്ട്ടായി, കാണാന്‍ നല്ല രസം

നിരക്ഷരൻ said...

എന്നോട് പറയാതെ ഡേറ്റ് തീരുമാനിച്ച് യാത്ര നടപ്പാക്കിയത് ഞാനങ്ങ് ക്ഷമിച്ചു. പക്ഷെ ഈ പരിപാടി നടത്തി നാലഞ്ച് വയല്‍ക്കുരു പുഴുങ്ങിത്തിന്ന് ജീവിക്കുന്ന നൈലച്ചായനേം എന്നേം പിച്ചപ്പാത്രം എടുപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയത് ക്ഷമിക്കാനാവില്ല. ലൈല വന്ന് യാത്രയൊക്കെ കുളമാക്കും എന്ന് കരുതി സന്തോഷിച്ചിരുന്ന ഞാന്‍ വിഡ്ഢിയായി :)

നാലാമത്തെ പടത്തില്‍ വിനോദിനെ കണ്ടപ്പോള്‍ സന്തോഷായി. 4 ഭാഗം എങ്കിലും എഴുതുമല്ലോ ?

Vayady said...

മൂന്നാം കോറിഡോറിന്റെ ചിത്രം ഗംഭീരമായിട്ടുണ്ട്.

jayanEvoor said...

ഇഷ്ടപ്പെട്ടൂ!
പാവം നിരക്ഷരനെയും സജി അച്ചായനെയും ഒക്കെ ഒരു വഴിക്കാക്കും എന്നറിഞ്ഞതിൽ സന്തോഷം...

അവർക്ക് അങ്ങനെ തന്നെ വരണം!

(ഒരസൂയക്കാരൻ!)

അഭി said...

കൊള്ളാം ഹരീഷ് ഏട്ടാ നന്നായിട്ടുണ്ട്

Sabu Kottotty said...

നന്ദി...

Manikandan said...

ഹരീഷേട്ടാ ചിത്രങ്ങളും വിവരണവും ഇഷ്ടപ്പെട്ടു. ഇടനാഴിയുടെ ചിത്രം മനോഹരം. ഈ ഗോപുരങ്ങളും ക്ഷേത്രവും അമ്പലവും എല്ലാം നിര്‍മ്മിച്ച ശില്പികളെ നമിക്കാതെ വയ്യ.

നന്ദേട്ടന്റെ വിവരണങ്ങള്‍ക്കും നന്ദി, തമിഴ്നാട്ടിലെ പലക്ഷേത്രങ്ങളിലും തീര്‍ത്ഥാടകരേക്കാള്‍ വിനോദസഞ്ചാരികള്‍ക്കാണ് പ്രാധാന്യം. കാരണം അതാണല്ലൊ ധനാഗമത്തിന് കൂടുതല്‍ നല്ലത്. പിന്നെ രണ്ടു മീറ്റര്‍ അല്ല രണ്ടു കിലോമീറ്റര്‍ എന്നാണോ ഉദ്ദേശിച്ചത്.

ധനുഷ്‌ക്കോടിയെക്കുറിച്ചു മാത്രമല്ല തിരുച്ചെന്തൂരിനെക്കുറിച്ചും അറിയണമെന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന ചില ലോറികളിലും ശരവണഭവന്‍ പോലുള്ള ഹോട്ടലുകളിലും കണ്ടിട്ടുള്ള വാചകമാണ് തിരുച്ചെന്തിരൂര്‍ മുരുകന്‍ തുണൈ എന്ന്. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ തിരുച്ചെന്തിരൂര്‍ വിശേഷങ്ങളും കാണും എന്ന് പ്രതീക്ഷിക്കുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

ഒരിക്കാന്‍ പോകണം എന്ന് കരുതീതാണ്,പക്ഷേ എന്തോ കാരണം കൊണ്ട് മിസ്സ് ആയി. ഇനി പോകാതിരിക്കാന്‍ പറ്റില്ല :)
അടുത്തത് പോരട്ടെ,,,

പ്രിയ said...

കുറേയേറെ വര്ഷങ്ങള്ക്ക് മുന്പ് ആഗ്രഹിച്ച് പോയ ഒരിടം. പാമ്പന് പാലത്തിലൂടെ ട്രെയിന് യാത്ര(വാതുക്കല് നിന്ന് കടലിലേക്ക് എത്തി നോക്കി) തീര്ഥക്കുളങ്ങളില് നിന്നും വെള്ളം കോരി തലയില് ഒഴിച്ച് തന്നതും (22 ആണോ 27 ആണോ? പിന്നെ ഗംഗയിലേതെന്ന് പറഞ്ഞ് വേറെ എങ്ങാണ്ട്ന്നും, ചില കിണറിലെ വെള്ളത്തിനു ഉപ്പു രസം ഇല്ലന്നേ) പിന്നെ കടലും ആ ഇടനാഴിയും രാമ, ലക്ഷ്മണ,സീത (etc) തീര്ഥക്കുളങ്ങളും(18?) പാലം പണിയാന് ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന വെള്ളത്തില് പൊങ്ങിക്കിടക്കുന്ന കല്ലുകളും
ഇനി വരാന് പോകുന്ന എപ്പിസോഡിലെ ട്രെയിന് പാളവും മിസ്സിങ്ങ് ട്രെയിനിനെക്കുറിച്ചുള്ള സ്റ്റോറിയും ആ അമ്പലവും ശ്രീലങ്കയിലേക്ക് എറ്റവും കുറച്ച് ദൂരമുള്ളതെന്ന ഇന്ഫോയും (ഹനുമാന് അതൊക്കെ നോക്കിയിട്ടാ ചാടിയത് അല്ലേ :)
മൊത്തത്തില് ഒരു ഓര്മ്മയാത്രാക്കുറിപ്പെഴുതാന് മാത്രം ഓര്മ്മകള് ഈ പോസ്റ്റ് കണ്ടപ്പോള് ഉണര്ന്നു.

നന്ദേട്ടന് പറഞ്ഞത് പോലെ ഭക്തിയൊന്നും അന്നും തോന്നിയില്ല,തൊഴുതതും ഓര്മ്മയില്ല. പക്ഷെ നല്ലൊരു പിക്നിക് ഓര്മ്മ.

തുടരൂ :)

പ്രിയ said...

രണ്ടാം ഭാഗവും വായിച്ചു. ഇത് പഴയ പോസ്റ്റാണെന്ന് ഞാന് കണ്ടില്ലായിരുന്നു.